കൊച്ചി: ഭേദപ്പെട്ട വേനല്‍മഴയും പിന്നാലെ എത്തിയ കാലവര്‍ഷവും കെഎസ്ഇബിയുടെ ഡാം മാനേജുമെന്റിന്റെ താളം തെറ്റിച്ചു. പുതിയ ജലവര്‍ഷം നാളെ ആരംഭിക്കാനിരിക്കെ 40 ശതമാനം വെള്ളമാണ് പ്രധാനപ്പെട്ട സംഭരണികളില്‍ അവശേഷിക്കുന്നത്. ജലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ഇത്തരത്തില്‍ സംഭരണികള്‍ നിറഞ്ഞ് കിടക്കുന്നത് ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്.
വരും മാസങ്ങളിലും ഇത്തരം മഴ തുടരുമെന്ന മുന്നറിയിപ്പാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രം നല്കിയിരിക്കുന്നത്. അത്തരത്തില്‍ വന്നാല്‍ 2018ലേതുപോലെ ഡാമുകള്‍ കൂട്ടത്തോടെ തുറക്കേണ്ടി വന്നേക്കും, ഇതാണ് ആശങ്കയ്‌ക്ക് കാരണം. 2020ല്‍ ഇതേ സമയം 27 ശതമാനം വെള്ളമാണ് ആകെ ഉണ്ടായിരുന്നത്. 2021ല്‍ 36, 2022ല്‍ 33, 2023ല്‍ 21, 2024ല്‍ 29 ശതമാനവും വെള്ളം ഈ സമയത്ത് കെഎസ്ഇബിയുടെ എല്ലാം സംഭരണികളിലുമായി ഉണ്ടായിരുന്നു. ഇടുക്കി സംഭരണിയില്‍ നിലവില്‍ 2341.48 അടി വെള്ളമുണ്ട്. മൊത്തം സംഭരണ ശേഷിയുടെ 39 ശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9 അടി വെള്ളം കൂടുതല്‍.
ഔദ്യോഗികമായി കാലവര്‍ഷം ആരംഭിക്കുന്ന ജൂണ്‍ 1 മുതല്‍ വേനല്‍ക്കാലം അവസാനിക്കുന്ന മെയ് 31 വരെയാണ് കെഎസ്ഇബി ഒരു ജലവര്‍ഷമായി കണക്കാക്കുന്നത്. ഈ സമയം ഇടുക്കിയടക്കമുള്ള പ്രധാനപ്പെട്ട സംഭരണികളിലെ ജലനിരപ്പ് പരമാവധി കുറച്ച് (15 മുതല്‍ 20 ശതമാനം വരെ) എത്തിക്കുന്നതാണ് മുന്‍ പതിവ്. എന്നാല്‍ 2018ന് ശേഷം തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ കുറഞ്ഞിരുന്നു. ഇതോടെ ഇത്തരത്തിലൊരു മാനേജുമെന്റ് കൃത്യമായി നടപ്പിലാക്കാനും കെഎസ്ഇബിക്കായില്ല.
വെള്ളം കുറച്ച് നിര്‍ത്തിയ വര്‍ഷങ്ങളില്‍ മഴക്കാലം ആരംഭിച്ച ശേഷം വകുപ്പിന് നാണക്കേടായി വൈദ്യുതി പ്രതിസന്ധിയും വന്നിരുന്നു. ഇതോടെ ജൂണ്‍ ആദ്യം ശരാശരി 25 മുതല്‍ 30 ശതമാനം വെള്ളം എന്ന നിലയിലായിരുന്നു ജലശേഖരം നിര്‍ത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: