കൊൽക്കത്ത : ചെറിയൊരു കാലയളവിലെ ചികിത്സയ്‌ക്കും വിശ്രമത്തിനുംശേഷം പൂർണാരോഗ്യം വീണ്ടെടുത്ത ബംഗാൾ ഗവർണർ ഡോ സി. വി. ആനന്ദബോസ് നവോന്മേഷത്തോടെ ചുമതലകളിൽ സജീവമായി. വ്യാഴാഴ്ച രാവിലെ ഓഫീസിലെത്തിയ ഗവർണർ പ്രധാന ഫയലുകൾ പരിശോധിച്ച് ഒപ്പിടുകയും പ്രധാന ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തുകയും തുടർ നടപടികൾ നിർദേശിക്കുകയും ചെയ്തു.
ശാരീരിക ക്ഷമത വീണ്ടെടുത്ത് ഡോക്‌ടർമാരുടെ അനുമതിയോടെ ഓഫീസിലെത്തിയ ഗവർണർ, ജൻരാജ്ഭവന്റെ ജനകേന്ദ്രീകൃത പരിപാടികൾ ഊർജ്ജിതപ്പെടുത്തുന്നതിനും സാംസ്കാരിക വിനിമയ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി ഒരു പുതിയ അദ്ധ്യായം എന്ന ശീർഷകത്തിൽ രാജ്ഭവൻ എക്സിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ അറിയിച്ചു.
അക്രമത്തിനും അഴിമതിക്കുമെതിരെ ജനങ്ങളെ ബോധവത്കരിക്കുന്നതിനും സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗവർണർ കൂടുതൽ സമയം ചെലവഴിക്കും. ജനങ്ങളുമായി ഇടപഴകുന്നതിന് നിലവിലുള്ള ആംനെ സാംനെ, അമാർഗ്രാം പരിപാടികൾക്കൊപ്പം ഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള ജനസമ്പർക്ക പ്രവർത്തനം ശക്തിപ്പെടുത്തും. ഗവർണർ സന്ദർശനം നടത്തിയ ജില്ലകളിലെ ഗ്രാമീണർക്ക് പ്രശ്നപരിഹാരത്തിനായി രാജ്ഭവനുമായി നേരിട്ട് ബന്ധപ്പെടുന്നതിന് മുതിർന്ന ഉദ്യോഗസ്ഥർക്ക് ജില്ലകളുടെ ചുമതല വിഭജിച്ചു നൽകി.
രാജ്ഭവനിൽ ഇൻ്ററാക്ടീവ് ജൻ ഭാഗിദാരി പോർട്ടൽ സ്ഥാപിക്കും. ഡാർജിലിംഗ് ഹിൽ ഫെസ്റ്റിവൽ നടത്താനും കൽക്കട്ട സർവകലാശാലയുടെ സംസ്‌കൃത വകുപ്പുമായി സഹകരിച്ച് രാജ്ഭവനിൽ സംസ്‌കൃത കൊളോക്യം സംഘടിപ്പിക്കാനും രാജ്ഭവൻ മുൻകൈയെടുക്കുമെന്നും അറിയിപ്പിൽ പറയുന്നു.
ഇതിനു പുറമെ തന്റെ ആരോഗ്യം മെച്ചപ്പെടുന്നതിനായി നൂറുകണക്കിന് സഹോദരീസഹോദരന്മാർ ആശംസകൾ നേരുകയും പ്രാർത്ഥിക്കുകയും ചെയ്തു. അതെന്റെ ഹൃദയത്തെ അഗാധമായി സ്പർശിച്ചു. എങ്ങനെ നദി പറയണമെന്നറിയില്ലെന്നും ഗവർണർ ആനന്ദബോസ് പറഞ്ഞു. രാജ്ഭവൻ എല്ലാ വിഭാഗം ആളുകൾക്കും പ്രാപ്യമായിരിക്കുമെന്നും പൊതുനന്മയ്‌ക്കായി അതിന്റെ നിഷ്പക്ഷ നിലപാട് നിലനിർത്തുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: