ജൂണ്‍ മൂന്നാം തീയതി മകം നക്ഷത്രത്തില്‍ കെ. രാമന്‍പിള്ളക്ക് 90-ാം പിറന്നാളാണ്. ഒന്‍പത് വര്‍ഷം നീണ്ട ജീവിതം സമാജസേവനനിരതമായി തുടര്‍ന്നു എന്നതാണ് സവിശേഷത. തലസ്ഥാന നഗരത്തില്‍നിന്ന് 24 കി.മീ വടക്കു വെഞ്ഞാറമൂട് എന്ന സ്ഥലമാണ് അദ്ദേഹത്തിന്റെ ജനനസ്ഥലം. മൂത്ത സഹോദരന്‍ സ്വാമി പരമേശ്വരാനന്ദ സരസ്വതി ജീവിതം മുഴുവന്‍ ധര്‍മപ്രചാരത്തിനായി വിനിയോഗിച്ചു. ആര്യഹിന്ദുധര്‍മ സേവാസംഘത്തിലെ പ്രചാരകനായിരുന്ന കാലത്ത് ഭാരതമാകമാനം സന്ദര്‍ശിച്ചയാളായിരുന്നു സ്വാമി. 1938 ല്‍ കല്‍ക്കത്തയില്‍വച്ച് സംഘവുമായി ബന്ധപ്പെട്ടതും സംഘസ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാറുമായി സംസാരിച്ചതും അദ്ദേഹം എഴുതിയിട്ടുണ്. 1947 കാലത്ത് ആര്യസമാജത്തിന്റെ ആസ്ഥാനമായിരുന്ന ലാഹോറില്‍നിന്ന്, സമാജത്തിന്റെ രേഖകളും അവശ്യ മറ്റു വസ്തുക്കളും ചുമന്ന് അതിര്‍ത്തിക്കപ്പുറം അമൃത്‌സറിലേക്കു കൊണ്ടുവന്ന ആര്യസമാജ പ്രവര്‍ത്തകരുടെ കൂടെ പരമേശ്വരന്‍പിള്ളയുമുണ്ടായിരുന്നുവെന്നു വായിച്ചതോര്‍ക്കുന്നു. കൊട്ടാരക്കരക്കാരന്‍ ഒരു അയ്യരുമുണ്ടായിരുന്നു.
സാധുശീലനുമായി വളരെ അടുത്തു ഇടപഴകാന്‍ എനിക്കവസരമുണ്ടായി. അദ്ദേഹം കേസരി വാരികയിലെഴുതിയ കന്യാകുമാരി മുതല്‍ കപിലവസ്തുവരെ, ഹിന്ദുധര്‍മ പരിചയം തുടങ്ങിയ പരമ്പരകള്‍ അമൂല്യങ്ങളാണ്. പൂര്‍വാശ്രമത്തിലെ അദ്ദേഹത്തിന്റെ മകന്‍ വിജയകൃഷ്ണന്‍ മലയാളത്തിലെ പ്രമുഖ ചലച്ചിത്രകാരന്മാരില്‍പ്പെടുന്നു. സാധുശീലന്‍ കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിന്റെ നിര്‍മാണകാലത്തു അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട ഒത്താശകള്‍ ചെയ്തു താമസിച്ചിരുന്നു. സംന്യാസിയായി കൊടകരയ്‌ക്കടുത്ത് ഒരു മലമുകളില്‍ ആശ്രമം സ്ഥാപിച്ച് താമസിക്കെ, അവിടുത്തെ പ്രമുഖ ജനസംഘപ്രവര്‍ത്തകന്‍ ശ്രീരാമന്റെ സഹായത്തോടെഞാന്‍ പോയി കാണുകയും, ഭാസ്‌കര്‍റാവുജിയുമായി അദ്ദേഹത്തിനുണ്ടായിരുന്ന അടുപ്പത്തെപ്പറ്റി വിവരങ്ങള്‍ ശേഖരിക്കുകയുമുണ്ടായി. സ്വാമിജിയും അനുജന്‍ രാമന്‍പിള്ളയും എന്റെ ആദരണീയ മാര്‍ഗദര്‍ശികളാണ്.
ഞാന്‍ തിരുവനന്തപുരത്ത് പഠിച്ചിരുന്ന 1951-54 കാലത്ത് സാധുശീലന്‍ സാറിനെ പരിചയപ്പെട്ടുവെങ്കിലും രാമന്‍പിള്ളയുമായി ബന്ധപ്പെടാന്‍ സാധിച്ചില്ല. കണ്ണൂരില്‍ പ്രചാരകനായിരുന്നപ്പോഴാണ് അദ്ദേഹത്തെക്കുറിച്ചു കേള്‍ക്കുന്നത്. പാലക്കാട്ട് ജനസംഘ പ്രവര്‍ത്തനം സജീവമാക്കാനായി അവിടെ പ്രചാരകനായി രാമന്‍പിള്ള വന്നിട്ടുണ്ട് എന്ന് കണ്ണൂരിലെ ജില്ലാ പ്രചാരകന്‍ വി.പി. ജനാര്‍ദ്ദനന്‍ പറഞ്ഞു. കേസരിയിലെ സാധുശീലന്റെ അനുജനാണെന്നുമറിഞ്ഞു. കേസരിയിലും മാതൃഭൂമിയിലും മറ്റും പേര് വായിക്കുകയുമുണ്ടായി. നേരില്‍ കാണാനിടവന്നത് 1957 ലോ 58 ലോ കാലടിയില്‍ നടന്ന പ്രചാരക ബൈഠക്കിലായിരുന്നു. അന്നൊക്കെ സംഘപ്രചാരകന്മാര്‍ ജനസംഘത്തെ പരിഹാസത്തോടെയുള്ള അവജ്ഞയുടെ സ്വരത്തിലേ പരാമര്‍ശിക്കുമായിരുന്നുള്ളൂ. പക്ഷേ പാലക്കാട് ജില്ലയിലെ ജനസംഘത്തിന്റെ റിപ്പോര്‍ട്ട് രാമന്‍പിള്ള വിവരിച്ചപ്പോള്‍ അവര്‍ വിസ്മയത്തോടെയാണ് അത് ശ്രവിച്ചത്. അവിടത്തെ നഗരസഭയിലേക്കു ഏതാനും പേര്‍ വിജയിച്ചതാണിതിനു കാരണമെന്നു വ്യക്തം. പിന്നീട് പട്ടാമ്പി പഞ്ചായത്തിലും ജനസംഘത്തിന് ഭരണം ലഭിക്കുകയുണ്ടായി. അതിനു പല കാരണങ്ങളുമുണ്ടാവാം. പക്ഷേ സംഘടനാ കാര്യദര്‍ശിയുടെ പ്രവര്‍ത്തനം അതിന്റെ മുഖ്യകാരണംതന്നെയാണ്.
രാമന്‍പിള്ളയുടെ വായന പരന്നതും ആഴത്തിലുള്ളതുമായിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥയും, മറ്റു പുസ്തകങ്ങളും വായിക്കുമ്പോഴേ അറിവിന്റെ ആഴം നമുക്കു മനസ്സിലാകൂ. അടിയന്തരാവസ്ഥക്കാലത്തു മറ്റു മിക്ക പ്രധാന പ്രവര്‍ത്തകരും നേതാക്കളും ജയിലിലായിരുന്നപ്പോള്‍, രാഷ്‌ട്രീയരംഗത്തെ നീക്കങ്ങള്‍ക്കു സൂത്രധാരത്വം വഹിച്ചത് തുല്യതയില്ലാത്ത വിധത്തിലായിരുന്നു. മുമ്പ് മുഖ്യമന്ത്രിയായിരുന്ന സഖാവ് ഇഎംഎസ് അടക്കമുള്ളവരെ ദേശീയ നേതാവായിരുന്ന രാംഭാവു ഗോഡ്‌ബോലെയെക്കൊണ്ട് സന്ദര്‍ശിപ്പിക്കാന്‍ അദ്ദേഹം കാണിച്ച പ്രാഗല്‍ഭ്യം പറയാതെവയ്യ. നിലമ്പൂരില്‍ ചേര്‍ന്ന ഒരു രഹസ്യപ്രവര്‍ത്തക യോഗത്തില്‍നിന്ന് ബസിലായിരുന്നു അന്നു എറണാകുളത്തേക്കും തുടര്‍ന്നും യാത്ര ചെയ്തത്.
‘അടിയന്തരാവസ്ഥയുടെ അന്തര്‍ധാരകള്‍’ എന്ന അദ്ദേഹത്തിന്റെ പുസ്തകം ആ കാലഘട്ടത്തിന്റെ വസ്തുനിഷ്ഠമായ വിവരണമാണ്. സംഘപ്രചാരകനായിരുന്ന ഒരു വ്യാഴവട്ടക്കാലത്തിനു ശേഷമായിരുന്നു ഈ ലേഖകന് ജനസംഘത്തില്‍ പരമേശ്വര്‍ജിയുടെ സഹായിയായി ചേരാന്‍ സംഘനിര്‍ദ്ദേശം ലഭിച്ചത്. ഉത്തരകേരളത്തിന്റെ സംഘടനാ ചുമതലയായിരുന്നു എനിക്ക്. കാസര്‍കോടു മുതല്‍ തൃശ്ശിവപേരൂര്‍ വരെയുള്ള വിശാലപ്രദേശം. അവിടങ്ങളിലുള്ള സംഘടനാ ഭാരവാഹികളുടെ വിലാസം അദ്ദേഹം എനിക്കയച്ചുതന്നു. കണ്ണൂരും കോഴിക്കോടും ജില്ലകളില്‍ പ്രചാരകനായിരുന്ന പരിചയം ഉണ്ടായിരുന്നു. പക്ഷേ ജനസംഘ ഭാരവാഹികള്‍ പുതിയവരായിരുന്നു. എല്ലാ സ്ഥലങ്ങളിലും ഒരോട്ടപ്രദക്ഷിണം നടത്തി പ്രമുഖ ഭാരവാഹികളെ പരിചയപ്പെടുത്തി. പല സ്ഥലങ്ങളിലും പൊതുയോഗങ്ങള്‍ ഏര്‍പ്പാടു ചെയ്തിരുന്നു. മലപ്പുറം ജില്ലയിലെ താന്നൂരിനടുത്ത് ഒരു യോഗത്തില്‍ പ്രസംഗിക്കാനും നിര്‍ബന്ധിതനായി. രാമന്‍പിള്ളയുടെയും പരമേശ്വര്‍ജിയുടെയും കണ്ണൂരിലെ പി.വി.കെ. നെടുങ്ങാടിയുടെ പ്രസംഗ ശൈലികള്‍ അനുകരിക്കുകയാണ് ഞാന്‍ ചെയ്തത്.
ഹിന്ദുത്വ രാഷ്‌ട്രീയത്തിന് പ്രചാരണം നല്‍കുന്ന ദിനപത്രം വേണമെന്ന ആവശ്യം അക്കാലത്ത് രാമന്‍പിള്ള നിരന്തരം ഉന്നയിച്ചുകൊണ്ടിരുന്നു. സംഘത്തിന് അതു അനിവാര്യതയായി അന്നു തോന്നിയിരുന്നില്ല. ഏതായാലും രാമന്‍പിള്ളയുടെ നിര്‍ബന്ധപൂര്‍വമുള്ള പ്രേരണമൂലം, പരമേശ്വര്‍ജിയും സംഘനേതൃത്വവും ജനസംഘത്തിന്റെ ദേശീയ നേതൃത്വവും അതിനു അനുകൂലമായി. പത്രത്തിന് ജന്മഭൂമി എന്ന പേര്‍ ലഭിക്കാന്‍ നിര്‍ണായക നീക്കം നടത്തിയതും രാമന്‍പിള്ളതന്നെയായിരുന്നു. തിരുവനന്തപുരത്തെ ഒരാളില്‍നിന്നു ടൈറ്റിലിന്റെ സമ്പൂര്‍ണാവകാശം തീറുവാങ്ങി രജിസ്റ്റര്‍ ചെയ്യിച്ച് അയച്ചുതന്നതു മറ്റാരുമായിരുന്നില്ല. ജന്മഭൂമി പത്രത്തിന്റെ ഉടമയായ മാതൃകാപ്രചരണാലയത്തിന്റെ ഒാഹരികളില്‍ നല്ലൊരു പങ്ക് അദ്ദേഹത്തിന്റെ പരിശ്രമഫലമായിരുന്നു. പില്‍ക്കാലത്ത് അതു വളരെ പുരോഗമിച്ചുവെന്നതു മറ്റൊരു കാര്യം.
ഞാന്‍ ജന്മഭൂമിയില്‍നിന്നു വിരമിച്ചശേഷം ആയിടെ കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം വായിക്കാനിടയായി. വീരേന്ദ്രകുമാര്‍ ആണതിന്റെ ഗ്രന്ഥകര്‍ത്താവെന്നാണോര്‍മ്മ. കുഴിയാനയെ കൊമ്പന്‍ ആനയാക്കുന്ന രീതിയിലുള്ള ചരിത്രം. ഇൗ പുസ്തകത്തെക്കുറിച്ച് ഞാന്‍ രാമന്‍പിള്ളക്കെഴുതുകയും ഹിന്ദുത്വ രാഷ്‌ട്രീയചരിത്രം എഴുതാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുകയും ചെയ്തു. അദ്ദേഹം അത് എന്നെ ചുമതലപ്പെടുത്തുകയായിരുന്നു. ഗാര്‍ഹിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടായിട്ടും അതേറ്റെടുത്ത്, രണ്ടു വാല്യങ്ങളായി പുസ്തകം തയ്യാറാക്കി. രാമന്‍പിള്ളതന്നെ അതു അച്ചടിപ്പിച്ച് പ്രസിദ്ധീകരിച്ചു. 19-ാം നൂറ്റാണ്ടില്‍ തെക്കന്‍ തിരുവിതാംകൂറില്‍ ജീവിച്ച അയ്യാ വൈകുണ്ഠസ്വാമിയുടെ കാലം മുതല്‍ ആരംഭിച്ച ചരിത്രം രണ്ടു ഭാഗങ്ങളായി പുറത്തിറക്കി. തിരുവനന്തപുരത്തെ കോട്ടയ്‌ക്കകത്ത് ഒരു വീടിന്റെ മേല്‍നിലയില്‍ രണ്ടു ദിവസം ഇരുന്ന് അതു മുഴുവന്‍ വായിച്ചുകേട്ട് വേണ്ട തിരുത്തലുകള്‍ അദ്ദേഹം വരുത്തി. പിന്നീട് അതു പ്രസിദ്ധീകരിച്ചപ്പോള്‍ പുസ്തകം ഏറ്റുവാങ്ങിയത് പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണന്‍ കൈനിക്കര പത്മനാഭപിള്ളയുടെ പുത്രിയായിരുന്നു.
അതിന് രണ്ടാം ഭാഗം തയ്യാറാക്കാനും രാമന്‍പിള്ള വളരെ സഹായിച്ചു. ഭാരതീയ ജനതാപാര്‍ട്ടിയുടെ നേതാവ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെയുള്ള ഹിന്ദുരാഷ്‌ട്രീയത്തിന്റെ ചരിത്രമാണതിലുള്ളത്. പ്രമുഖ അഭിഭാഷകനും ഇടതുപക്ഷ ചിന്തകനുമായ ജയശങ്കറെ കേസരി വാരികക്കുവേണ്ടി അഭിമുഖം ചെയ്യാനായി എന്റെ മകന്‍ അനുനാരായണന്‍ സമീപിച്ചപ്പോള്‍ പരിചയപ്പെട്ടത് എന്റെ പേര്‍ പറഞ്ഞായിരുന്നു. അദ്ദേഹം ഈ പുസ്തകം വായിച്ചപ്പോള്‍ കേരളത്തിന്റെ മറ്റാരും പറയാത്ത ചരിത്രമാണിതെന്നു പറഞ്ഞ് അഭിനന്ദിച്ചുവത്രേ. മലയാളത്തില്‍ ‘ദീപിക’ ദിനപത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പും പുസ്തകത്തെ പ്രശംസിച്ച് നിരൂപണമെഴുതി.
അഖിലകേരള സംസ്‌കൃതപ്രേമി സംഘം എന്ന ഒരു പ്രസ്ഥാനം 1970-കളില്‍ അദ്ദേഹം മുന്‍കയ്യെടുത്ത് സംഘടിപ്പിച്ചിരുന്നു. പ്രശസ്ത പത്രപ്രവര്‍ത്തകനും സംസ്‌കൃത പണ്ഡിതനുമായിരുന്ന വി. ശ്രീകൃഷ്ണശര്‍മ്മ അതില്‍ സഹകരിച്ചു. ഒട്ടേറെ സ്ഥലങ്ങളില്‍ അതിന്റെ സമ്മേളനങ്ങള്‍ നടത്തി.
ഞാന്‍ തയ്യാറാക്കിയ ഹിന്ദുത്വരാഷ്‌ട്രീയത്തിന്റെ രണ്ടു ഭാഗങ്ങളും ഒ. രാജഗോപാല്‍ വായിച്ച് വേണ്ടതായ തിരുത്തലുകള്‍ വരുത്തിയാണ് പ്രസിദ്ധീകരിച്ചത്. പരമേശ്വര്‍ജിയുടെ ജീവചരിത്രമെഴുതുന്നതിനുള്ള മോഹം രാമന്‍പിള്ള അദ്ദേഹത്തെ അറിയിച്ചപ്പോള്‍ അതു വായിക്കണമെന്ന മോഹം അദ്ദേഹത്തിനുണ്ടായി. നിര്‍ഭാഗ്യവശാല്‍ അതു മുഴുമിപ്പിക്കാന്‍ അദ്ദേഹത്തിന്റെ ജീവിതകാലത്തു സാധിക്കാത്തതില്‍ രാമന്‍പിള്ള ഏറെ ദുഃഖിതനായിരുന്നു. മരണശേഷം ഒരു ദിവസം രാമന്‍പിള്ളയും പി. സുന്ദരവും എന്റെ വീട്ടില്‍ വരികയും പുസ്തകരചനയ്‌ക്ക് എന്റെ സഹായം തേടുകയുമുണ്ടായി. പരമേശ്വര്‍ജി ചേര്‍ത്തല ഹൈസ്‌കൂളില്‍ പഠിച്ചപ്പോള്‍ നടന്ന ദ്രുതകവിതാ മത്‌സരത്തില്‍ ഒന്നാംസ്ഥാനം ലഭിച്ച ‘കോളുകൊണ്ട വേമ്പനാട്’ എന്ന കവിത 1946 ലെ മലയാളരാജ്യം തിങ്കളാഴ്ചപ്പതിപ്പില്‍ പ്രസിദ്ധം ചെയ്ത കോപ്പി ഞാന്‍ സൂക്ഷിച്ചിരുന്നതിന്റെ ഫോട്ടോസ്റ്റാറ്റ് അടക്കം രാമന്‍പിള്ളയെ ഏല്‍പ്പിച്ചു. അതുമുള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ജീവചരിത്രം പരമേശ്വര്‍ജിയുടെ ഇല്ലത്തു നടത്തപ്പെട്ട ചടങ്ങില്‍ പ്രകാശിപ്പിക്കുകയുമുണ്ടായി.
കഴിഞ്ഞ ജൂലൈയില്‍ എന്റെ നവതിക്ക് തൊടുപുഴയിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലുള്ളവര്‍ നടത്തിയ ചടങ്ങില്‍ ദേഹസുഖമില്ലാത്തതിനാല്‍ എനിക്കു അല്‍പനേരമേ പങ്കെടുക്കാന്‍ കഴിഞ്ഞുള്ളുവെങ്കിലും രാമന്‍പിള്ള നേരത്തെ വരികയും ആശംസകള്‍ നല്‍കുകയുമുണ്ടായി.
ജന്മഭൂമിയുടെ തുടക്കത്തില്‍ എന്നല്ല, അതിന്റെ ആലോചനതന്നെ ആരംഭിച്ചത് രാമന്‍പിള്ളയുടെ ചിന്തയിലാണെന്ന വസ്തുത പലര്‍ക്കും ഇന്നറിയില്ല. അതിനദ്ദേഹം സഹിച്ച വേദനകളും ഉത്കണ്ഠയും അളവറ്റതായിരുന്നു. ഈ വാര്‍ദ്ധക്യത്തിലും, തെളിഞ്ഞ ചിന്തയും സൂക്ഷ്മദൃഷ്ടിയും നിലനിര്‍ത്തുന്ന രാമന്‍പിള്ളയ്‌ക്കു ശതായുസ്സ് പിന്നിടാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: