തിരുവനന്തപുരം: മാനേജരെ മര്‍ദിച്ചെന്ന കേസില്‍ ഡിജിപിക്ക് പരാതി നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍. നീതി തേടിയാണ് ഡിജിപിയെ സമീപിക്കുന്നതെന്ന് ഉണ്ണി മുകുന്ദന്‍ സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു. യാത്രയുടെ ഒടുവില്‍ സത്യം തെളിയുമെന്നും താരം കുറിച്ചു. മര്‍ദിച്ചുവെന്ന് പരാതി നല്‍കിയ മുന്‍ മാനേജര്‍ക്കെതിരെയാണ് നടന്‍ ഡിജിപിക്കും എഡിജിപിക്കും പരാതി സമര്‍പ്പിച്ചിരിക്കുന്നത്
വിപിനെ താന്‍ കയ്യേറ്റം ചെയ്തിട്ടില്ല. ആരോപണം അടിസ്ഥാനരഹിതമാണെന്നും ഉണ്ണി മുകുന്ദന്‍ വിശദീകരിക്കുന്നു. മാനേജറായിരുന്ന വിപിന്റെ പരാതിയില്‍ ഉണ്ണി മുകുന്ദനെതിരെ ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.
എന്നാല്‍ വിപിന്‍കുമാര്‍ മുന്‍ മാനേജര്‍ ആണെന്ന വാദം പൂര്‍ണമായും തള്ളുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. 2018 ല്‍ പിആര്‍ഒ എന്ന നിലയിലാണ് പരിചയപ്പെട്ടതെന്നും ഇതുവരെ പേഴ്സണല്‍ മാനേജരായി നിയമിച്ചിട്ടില്ലെന്നും താരം പറഞ്ഞു. അപവാദ പ്രചരണം നടത്തുന്ന ആളാണ് വിപിനെന്ന് പരാതി തനിക്ക് നേരത്തെ ലഭിച്ചിരുന്നു. വിപിനില്‍ നിന്ന് നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടായി. തന്നെക്കുറിച്ച് വ്യാപകമായി അപവാദങ്ങള്‍ പ്രചരിപ്പിച്ച്, പ്രശസ്തി ഇല്ലാതാക്കും എന്ന് വിപിന്‍ വെല്ലുവിളിച്ചിരുന്നതായി ഉണ്ണി മുകുന്ദന്‍ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. വിപിനൊപ്പം ചില ശത്രുക്കളും തനിക്കെതിരെ ഉണ്ടെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: