കോട്ടയം: ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊലപ്പെടുത്താന്‍ കേന്ദ്ര നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും അതു നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് പാര്‍ലമെന്‌റംഗം ഫ്രാന്‍സിസ് ജോര്‍ജ് രംഗത്തുവന്നു. ഇക്കാര്യത്തില്‍ ഇപ്പോള്‍ മന്ത്രിസഭായോഗം ചേര്‍ന്ന് കേന്ദ്രസര്‍ക്കാരിനോട് നിയമ ഭേദഗതി ആവശ്യപ്പെട്ടതിനുപിന്നില്‍ വന്യമൃഗ ശല്യമുള്ള നിയമസഭാ നിയോജക മണ്ഡലമായ നിലമ്പൂരിലെ വോട്ട് ലക്ഷ്യമാക്കിയുള്ള തന്ത്രമാണെന്നും ജനങ്ങളെ വിഡ്ഢികളാക്കരുതെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. വന്യജീവി സംരക്ഷണ നിയമം 1972 ല്‍ സംസ്ഥാനത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ക്ക് ഇക്കാര്യത്തില്‍ അധികാരമുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാവുന്ന കാര്യമാണിതെന്ന് എംപി പറഞ്ഞു. ഇതൊന്നും സംസ്ഥാനസര്‍ക്കാരിന് അറിയാതെപോകുന്നു എന്നു പറയുന്നത് വിശ്വസിക്കാനാവില്ല. എംപി പത്രസമ്മേളനത്തില്‍ പറഞ്ഞു.
മനുഷ്യന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി തേടാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കിയിരുന്നു. ഇതിനു പുറമെയാണ് ബിജെപി ഇതര എംപി കൂടി ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: