മലപ്പുറം : തന്നെ ഒതുക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഉദ്ദേശമെന്ന് പിവി അന്‍വര്‍. യുഡിഎഫ് ചെയര്‍മാന്റെ ഉദ്ദേശം പിണറായിയെ ഒതുക്കലോ അന്‍വറിനെ ഒതുക്കലോ എന്ന് സംശയിക്കുന്നുവെന്ന് പറഞ്ഞ അന്‍വര്‍ വി ഡി സതീശന് നിഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും ആരോപണമുന്നയിച്ചു.
എന്തിനും തയാറായി താന്‍ വന്നിട്ടും ഇപ്പോഴും നയം വ്യക്തമാക്കാനാണ് പറയുന്നത്. താന്‍ നയം വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.
അന്‍വറിനെ ഒതുക്കുന്നതിനായി വി ഡി സതീശന്‍ തിരഞ്ഞെടുപ്പിനെ ഉപയോഗിക്കുകയാണ്. അത് അന്‍വറിനെ കൊല്ലാനാണ്. ഇങ്ങനെയൊരു നിലപാടിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ മാത്രമുള്ള പ്രശ്നങ്ങള്‍ വി ഡി സതീശനുമായി ഇല്ല- അന്‍വര്‍ പറഞ്ഞു. ചര്‍ച്ചകള്‍ നടത്തേണ്ടത് യുഡിഎഫ് ചെയര്‍മാനാണ്. എന്നാല്‍ തന്നോട് സംസാരിച്ച യുഡിഎഫ് നേതാക്കളെല്ലാം വ്യക്തി ബന്ധം വച്ചാണ് ചര്‍ച്ചകള്‍ക്കെത്തിയത്.
യുഡിഎഫ് നേതൃത്വം എന്നാല്‍ യുഡിഎഫ് ചെയര്‍മാനാണല്ലോ. അദ്ദേഹം ഒരു തരത്തിലും ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു.
തനിക്ക് വേണ്ടി ആരുടെയും കാല് പിടിക്കേണ്ടതില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളോട് പറഞ്ഞിട്ടുണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു. കെ സുധാകരന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ തുടങ്ങി എല്ലാ മുതിര്‍ന്ന നേതാക്കളും തനിക്ക് വേണ്ടി സംസാരിച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി പല വട്ടം തന്റെ കാര്യം സംസാരിച്ചു. പിന്നീട് പ്രതീക്ഷ കെ സി വേണുഗോപാലിലായിരുന്നു. എന്നാല്‍ അദ്ദേഹത്തിനും പരിധികളുണ്ടല്ലോ എന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: