പെഷാവർ: പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ സൈന്യത്തിന് നേർക്ക് വീണ്ടും ആക്രമണം. അഫ്ഗാനിസ്ഥാന്റെ അതിർത്തിക്കടുത്തുള്ള വടക്കൻ വസീറിസ്ഥാൻ ജില്ലയിലെ ഷാവൽ പ്രദേശത്ത് ബുധനാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. സംഭവത്തിൽ ഒരു സൈനിക ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാല് സൈനികർ കൊല്ലപ്പെട്ടു.
സുരക്ഷാ സേനയുടെ ചെക്ക്‌പോസ്റ്റിൽ അജ്ഞാതരായ അക്രമികൾ വെടിയുതിർത്തതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ഒരു ലെഫ്റ്റനന്റ് റാങ്ക് ഓഫീസർ ഉൾപ്പെടെ നാല് സൈനികർ ഈ ആക്രമണത്തിൽ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. അതേ സമയം പാകിസ്ഥാൻ സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ‘ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ്’ ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
നേരത്തെ പ്രവിശ്യയിലെ മുസാഖേൽ ജില്ലയിൽ നടത്തിയ ഇന്റലിജൻസ് ഓപ്പറേഷനിൽ നാല് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു. റാരാ ഷാം പ്രദേശത്തെ ഒരു ഹൈവേയിൽ ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഈ തീവ്രവാദികൾ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരർ യാത്രാ ബസുകൾക്കു നേരെയുള്ള ആക്രമണങ്ങളിലും മറ്റ് ഭീകര പ്രവർത്തനങ്ങളിലും ഉൾപ്പെട്ടവരാണ്.
അതേ സമയം പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണം ഇത് ആദ്യമായല്ല. മുമ്പും അജ്ഞാതരായ അക്രമികളുടെ ആക്രമണങ്ങളിൽ നിരവധി പോലീസുകാർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. അടുത്തിടെ ദേര ഇസ്മായിൽ ഖാൻ ജില്ലയിലെ ദർബൻ കലാനിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: