ന്യൂദല്‍ഹി: രാജ്യത്തെ കര്‍ഷകര്‍ക്ക് കൈത്താങ്ങായി വീണ്ടും നരേന്ദ്ര മോദി സര്‍ക്കാര്‍. 2025-26 വിപണന കാലയളവിലേക്ക് 14 ഖാരിഫ് വിളകള്‍ക്കുള്ള കുറഞ്ഞ താങ്ങുവില (എംഎസ്പി) കേന്ദ്രം വര്‍ധിപ്പിച്ചു. സാധാരണ നെല്ല് ക്വിന്റലിന് 2300ല്‍ നിന്ന് 2369 ആയും ഗ്രേഡ് എയ്‌ക്ക് 2320ല്‍ നിന്ന് 2389 ആയും ഉയര്‍ത്തി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി താങ്ങാനാകുന്ന പലിശ നിരക്കില്‍ കര്‍ഷകര്‍ക്ക് ഹ്രസ്വകാല വായ്പ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി തുടരാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിനായാണ് 2025-26ലെ ഖാരിഫ് വിപണന കാലയളവിലെ എംഎസ്പി വില വര്‍ധിപ്പിച്ചത്. ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, വിളകള്‍, എണ്ണക്കുരു, പരുത്തി എന്നിവയുടെ വിലയാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന വര്‍ധന നൈജര്‍ സീഡിനാണ്, ക്വിന്റലിന് 820 രൂപ. റാഗി 596 രൂപ, പരുത്തി 589 രൂപ, എള്ള് 579 രൂപ എന്നിങ്ങനെ വര്‍ധിപ്പിച്ചിട്ടുണ്ട്.
പതിനാലു ഖാരിഫ് വിളകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് 2014-15 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ എംഎസ്പി അടിസ്ഥാനത്തില്‍ നല്കിയ തുക 16.35 ലക്ഷം കോടി രൂപയായിരുന്നു. അതേ സമയം, 2004-05 മുതല്‍ 2013-14 വരെയുള്ള കാലയളവില്‍ ഇത് 4.75 ലക്ഷം കോടി രൂപ മാത്രമാണ്.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി താങ്ങാനാകുന്ന പലിശ നിരക്കില്‍ കര്‍ഷകര്‍ക്ക് ഹ്രസ്വകാല വായ്പ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ, പരിഷ്‌കരിച്ച പലിശ സഹായ പദ്ധതിക്ക് കീഴിലുള്ള ഇന്ററസ്റ്റ് സബ്വെന്‍ഷന്‍ തുടരുന്നതിനും യോഗം തീരുമാനിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി കര്‍ഷകര്‍ക്ക് മൂന്നു ലക്ഷം രൂപ വരെ 7% കുറഞ്ഞ പലിശ നിരക്കില്‍ ഹ്രസ്വകാല വായ്പ ലഭിക്കും. യോഗ്യതയുള്ള വായ്പാ സ്ഥാപനങ്ങള്‍ക്ക് 1.5% പലിശ ഇളവു നല്കും. കൂടാതെ, വായ്പകള്‍ സമയബന്ധിതമായി തിരിച്ചടയ്‌ക്കുന്ന കര്‍ഷകര്‍ക്ക് 3% വരെ പ്രോംപ്റ്റ് റീപേയ്മെന്റ് ഇന്‍സെന്റീവ് (പിആര്‍ഐ) ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഇത് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകളുടെ പലിശ നിരക്ക് 4% ആയി കുറയ്‌ക്കും.
മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നിവയ്‌ക്ക് മാത്രമായി എടുക്കുന്ന വായ്പകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ പലിശ ആനുകൂല്യം ലഭിക്കും. രാജ്യത്ത് 7.75 കോടിയിലധികം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: