ന്യൂദല്‍ഹി: ഇന്ത്യാ പാക് യുദ്ധപശ്ചാത്തലത്തിലായിരുന്നു കാവേരി എഞ്ചിന്‍ വികസിപ്പിക്കാന്‍ പണം നീക്കിവെയ്‌ക്കൂ എന്ന ആവശ്യം രാജ്യത്ത് വ്യാപകമായി ഉയര്‍ന്നത്. കാവേരി എഞ്ചിന് പണം നല്‍കൂ എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആയിരുന്നു. ഫണ്ട് കാവേരിഎഞ്ചിന്‍ എന്ന ഹാഷ് ടാഗിലാണ് കാവേരി എഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പണം നല്‍കൂ എന്ന് ആവശ്യപ്പെടുന്ന പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്.
പണ്ട് ഇന്ത്യ കെട്ടിപ്പൂട്ടിവെച്ച ഇന്ത്യയുടെ സ്വപ്നമായിരുന്നു കാവേരി എഞ്ചിന്‍. എന്തായാലും ഈ സന്ദേശങ്ങളോട് കേന്ദ്രസര്‍ക്കാര്‍ അതിവേഗം പ്രതികരിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് കഴിഞ്ഞ ദിവസം പ്രതിരോധരംഗത്തെ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ കാവേരി എഞ്ചിന്റെ നിര്‍മ്മാണം കൂടി ഉള്‍പ്പെടുത്തിയതായി അറിയിച്ചത്. ഇതിന് ആവശ്യമായ ഫണ്ട് നീക്കിവെച്ചതായും അദ്ദേഹം അറിയിച്ചു.
ഇന്ത്യുയടെ യുദ്ധജെറ്റുകള്‍ക്ക് പറക്കാന്‍ ആവശ്യമായ യന്ത്രം- അതാണ് ഇന്ത്യയുടെ പ്രതീക്ഷയായ കാവേരി എഞ്ചിന്‍. ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ക്ക് പറക്കാന്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്ന എഞ്ചിന്‍ എന്ന സ്വപ്നം ഡിആര്‍ഡിഒയ്‌ക്ക് 1980ലേ ഉണ്ടായിരുന്നു.
80കെഎന്‍ കുതിപ്പ് ശേഷി നല്‍കുന്ന ഈ കാവേരി എഞ്ചിന്‍ നേരത്തെ ലൈറ്റ് കോംബാറ്റ് വിമാനമായ തേജസിന് വേണ്ടി വികസിപ്പിക്കാന്‍ ഡിആര്‍ഡിഒ ഉദ്ദേശിച്ചതായിരുന്നു. 1980ല്‍ ഈ ആശയം സജീവമായി പരിഗണിച്ചതാണ്. നമ്മുടെ യുദ്ധവിമാനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന എഞ്ചിനുകള്‍ക്ക് വേണ്ടി വിദേശരാജ്യങ്ങളുടെ വീട്ടുപടിക്കല്‍ പോകേണ്ട എന്ന തീരുമാനമായിരുന്നു ഇതിന് പിന്നില്‍. പക്ഷെ അന്ന് കാവേരി എഞ്ചിന്‍ വികസിപ്പിക്കുന്നതിന് പലതരം തടസ്സങ്ങള്‍ ഉണ്ടായി. ഒന്ന് അത് വികസിപ്പിക്കാന്‍ ആവശ്യമായ മിടുക്കുള്ള ജീവനക്കാര്‍ ഇല്ല.ഉയര്‍ന്ന ആകാശവിതാനത്തില്‍ ഇത് പരീക്ഷിക്കാനുള്ള സൗകര്യങ്ങള്‍ ഇന്ത്യയില്‍ ഇല്ലായിരുന്നു. ഇത്തരം എഞ്ചിനുകള്‍ക്ക് ആവശ്യമായ ഭാരം, കുതിപ്പുശേഷി എന്നിവയുടെ കാര്യത്തിലും കാവേരി എഞ്ചിനുകള്‍ക്ക് പോരായ്മകള്‍ ഉണ്ടായിരുന്നു. കൂനിന്മേല്‍ കുരു പോലെ 1980ല്‍ ഇന്ത്യ ആണവസ്ഫോടനം നടത്തിയതോടെ കാവേരി എഞ്ചിന്‍ നിര്‍മ്മിക്കാന്‍ അത്യാവശ്യമായ ക്രിസ്റ്റല്‍ ബ്ലേഡുകള്‍ ഇറക്കുമതി ചെയ്യുന്നതിന് അമേരിക്ക ഇന്ത്യയ്‌ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി.
ഇതോടെ കാവേരി എഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതി ഇന്ത്യ ഉപേക്ഷിച്ചു. പകരം അമേരിക്കന്‍ നിര്‍മ്മിതമായ ജിഇ-404 എഞ്ചിനുകളാണ് ഇന്ത്യ ഇവിടുത്തെ യുദ്ധവിമാനങ്ങളില്‍ ഉപയോഗിച്ചിരുന്നത്. പക്ഷെ ഈയിടെ ഒരു പ്രശ്നമുണ്ടായി. അമേരിക്കയ്‌ക്ക് ഈ എഞ്ചിനുകള്‍ മതിയായ അളവില്‍ വിതരണം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഇന്ത്യയ്‌ക്ക് ലഘു യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്നില്ല. ഇത് ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണശക്തി കുറയ്‌ക്കുകയാണ്.
പക്ഷെ ഇന്ത്യാ-പാക് യുദ്ധത്തോടെ വീണ്ടും കാവേരി എഞ്ചിന്‍ വികസിപ്പിക്കണമെന്ന ആവശ്യം ശക്തമായി. മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി തേജസ് പോലുള്ള ഭാരം കുറഞ്ഞ യുദ്ധവിമാനങ്ങള്‍ക്ക് വേണ്ട യന്ത്രം ഇവിടെതന്നെ ഉല്‍പാദിപ്പിച്ചാല്‍ അതിവേഗം ഉല്‍പാദം കൂട്ടാന്‍ സാധിക്കുമെന്ന് മാത്രമല്ല, യുദ്ധവിമാനങ്ങള്‍ക്കാവശ്യമായ എഞ്ചിനുകള്‍ക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ട കാര്യവും ഇല്ല. ഇപ്പോഴിതാ പ്രതിരോധമന്ത്രി രാജ് നാഥ് സിംങ്ങ് കഴിഞ്ഞ ദിവസം കാവേരി എഞ്ചിന്‍ സ്വപ്നം വീണ്ടും പൊടിതട്ടിയെടുക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. ഇതിനാവശ്യമായ ഫണ്ടും നല്‍കാമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
പക്ഷെ വൈകാതെ രാജ്നാഥ് സിങ്ങും കേന്ദ്രസര്‍ക്കാരും നിര്‍ദേശിക്കുകയും ഫണ്ട് നീക്കിവെയ്‌ക്കുകയും ചെയ്തതോടെ കൂടുതല്‍ കരുത്തുറ്റ കാവേരി എഞ്ചിനുകള്‍ നിര്‍മ്മിക്കും.ഈ കാവേരി എഞ്ചിനുകള്‍ വികസിപ്പിക്കാനും ഉല്‍പാദിപ്പിക്കാനും ഒരു വിദേശസ്ഥാപനവുമായി കരാര്‍ ഒപ്പുവെയ്‌ക്കാന്‍ പോവുകയാണ് ഡിആര്‍ഡിഒ. അഞ്ചാം തലമുറയില്‍പ്പെട്ട ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റായ മാര്‍ക്ക് 2വില്‍ ഉപയോഗിക്കാവുന്ന കാവേരി എഞ്ചിനാണ് ഇന്ത്യ വികസിപ്പിക്കുക. 120 കെഎന്‍ കുതിപ്പുശേഷിയുള്ളതായിരിക്കും പുതുതായി നിര്‍മ്മിക്കാന്‍ പോകുന്ന കാവേരി എഞ്ചിന്‍. ഇത് ഇന്ത്യയുടെ സൈനിക എയ്റോസ്പേസ് രംഗത്തെ ഏറ്റവും അഭിമാനകരമായ നേട്ടമായി മാറുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു. ശക്തമായ കാവേരി എഞ്ചിന്‍ സൃഷ്ടിക്കുന്ന ഈ പദ്ധതിയില്‍ ജിആര്‍ടിഇ (ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ് മെന്‍റ്), ഇന്ത്യന്‍ വ്യോമസേന, സെന്‍റര്‍ ഫോര്‍ മിലിറ്ററി എയര്‍വര്‍തിനെസ്സ് ആന്‍റ് സര്‍ട്ടിഫിക്കേഷന്‍ (സിഇഎംഎല്‍എസി), വിവിധ അക്കാദമികള്‍ എന്നിവര്‍ ഡിആര്‍ഡിഒയ്‌ക്കൊപ്പം പങ്കാളികളാകും. ലോകത്തിലെ ഒറിജിനല്‍ എക്വിപ് മെന്‍റ് മാനുഫാക്ചേഴ്സുമായും ബന്ധപ്പെട്ട് യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി മുന്നേറ്റാന്‍ കരുക്കള്‍ നീക്കിത്തുടങ്ങിയിട്ടുണ്ട്. ഡിആര്‍ ഡിഒയുടെ കീഴില്‍ എയ്റോസ്പേസ് എഞ്ചിന്‍ നിര്‍മ്മിക്കുന്ന സ്ഥാപനമാണ് ജിആര്‍ടിഇ (ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ് മെന്‍റ്) .
ഇതോടെ ഇന്ത്യയുടെ ആധുനിക ലഘുയുദ്ധവിമാനങ്ങള്‍ക്ക് വേണ്ട എഞ്ചിന് വിദേശരാജ്യങ്ങളെ ഇനി കാത്തിരിക്കേണ്ടിവരില്ല. വ്യോമസേനയുടെ പ്രതീക്ഷയ്‌ക്കൊത്ത് ആവശ്യമായ ആധുനിക യുദ്ധവിമാനങ്ങള്‍ ഇവിടെ നിര്‍മ്മിക്കാന്‍ കഴിയും. ഇന്ത്യയില്‍ എച്ച് എഎല്‍ നിര്‍മ്മിക്കുന്ന എല്‍സിഒ മാര്‍ക് 1എ, എല്‍സിഎ മാര്‍ക് 2, എഎംസിഎ എന്നീ യുദ്ധവിമാനങ്ങളില്‍ ഇനി മെയ്‌ക്ക് ഇന്‍ ഇന്ത്യ എഞ്ചിനായ കാവേരി എഞ്ചിന്‍ ആയിരിക്കും.
ഇപ്പോള്‍ കരുത്തുകുറഞ്ഞ കാവേരി എഞ്ചിനുകള്‍ റഷ്യയില്‍ പരീക്ഷിക്കുകയാണ് ഡിആര്‍ഡിഒ. ദീര്‍ഘദൂര അണ്‍മാന്‍ഡ് കോംബാറ്റ് എയ്റിയല്‍ വെഹിക്കിളുകള്‍ക്ക് (യുഎവി) വേണ്ടിയുള്ള കാവേരി എഞ്ചിന്‍ ആണിത്. റഷ്യയില്‍ ഈ എഞ്ചിനുകളുടെ പരീക്ഷണം നടന്നുവരികയാണ്. റഷ്യയില്‍ ഇനി 25 മണിക്കൂറുകളുടെ കൂടി പരീക്ഷണമേ നടത്താന്‍ ബാക്കിയുള്ളൂവെന്ന് ഡിആര്‍ഡിഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: