India

ചെലബി എന്ന തുര്‍ക്കി കമ്പനിയെ ഒഴിവാക്കി പുതിയ കമ്പനിയെ തെരഞ്ഞെടുക്കാനുള്ള മുംബൈ വിമാനത്താവളനീക്കം മരവിപ്പിച്ച് ബോംബെ ഹൈക്കോടതി

എര്‍ദോഗാന്‍റെ മകള്‍ സുമയ എര്‍ദോഗാന് പങ്കാളിത്തമുള്ള ചെലബി എന്ന കമ്പനിയെ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലികളില്‍ നിന്നും ഒഴിവാക്കി പകരം പുതിയ കമ്പനിയെ നിയോഗിക്കാനുള്ള മുംബൈ വിമാനത്താവളത്തിന്‍റെ നീക്കം തടഞ്ഞ് ബോംബെ ഹൈക്കോടതി.

Published by

മുംബൈ: എര്‍ദോഗാന്റെ മകള്‍ സുമയ എര്‍ദോഗാന് പങ്കാളിത്തമുള്ള ചെലബി എന്ന കമ്പനിയെ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലികളില്‍ നിന്നും ഒഴിവാക്കി പകരം പുതിയ കമ്പനിയെ നിയോഗിക്കാനുള്ള മുംബൈ വിമാനത്താവളത്തിന്റെ നീക്കം തടഞ്ഞ് ബോംബെ ഹൈക്കോടതി.

ദേശസുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് സിവില്‍ എവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) ചെലബിയെ പുറത്താക്കിയത്. ഇന്തോ-പാക് യുദ്ധത്തില്‍ തുര്‍ക്കി യുദ്ധക്കപ്പലയച്ചും ഡ്രോണുകള്‍ നല്‍കിയും പാകിസ്ഥാനെ സഹായിച്ചതാണ് ചെലബിയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധത്തിന് കാരണമായത്.

ചെലബി എന്ന തുര്‍ക്കി കമ്പനിയെ ഒഴിവാക്കി പകരം മറ്റൊരു കമ്പനിയെ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലി ഏല്‍പിക്കാന്‍ മുംബൈ വിമാനത്താവളം ടെണ്ടര്‍ ക്ഷണിച്ചിരുന്നു. ഇതിനെതിരെ ചെലബിയുടെ ഇന്ത്യന്‍ ശാഖയായ ചെലബി ഇന്ത്യ ഈ ടെണ്ടര്‍ തടയണമെന്നും തങ്ങളുടെ വിശദീകരണം കേള്‍ക്കണമെന്നും ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചു.ഈ പരാതിയില്‍ വാദം കേട്ട മുംബൈ ഹൈക്കോടതി ജഡ്ജി സോമശേഖര്‍ സുന്ദരേശന്‍ ടെണ്ടര്‍ ജോലികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെയ്‌ക്കാന്‍ ഉത്തരവിട്ടു. കോടതി അവധിക്കാലമായതിനാല്‍ വെക്കേഷന്‍ കോടതിയാണ് വാദം കേട്ടത്. ജൂണില്‍ കോടതി തുറന്ന് ചെലബി ഇന്ത്യയുടെ വാദം കൂടി കേട്ട ശേഷം പുതിയ ടെണ്ടര്‍ ക്ഷണിച്ചാല്‍ മതിയെന്നും കോടതി വിധിച്ചു.

എര്‍ദോഗാന്റെ മകള്‍ സുമയ എര്‍ദോഗാന് ഷെയറുള്ളതാണ് ചെലബി എന്ന ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലി നിര്‍വ്വഹിക്കുന്ന തുര്‍ക്കി കമ്പനി. ഈ കമ്പനിയെ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലിയില്‍ നിന്നും പുറത്താക്കിയതോടെ 2500 കോടി രൂപയുടെ നഷ്ടമാണ് ഈ തുര്‍ക്കി കമ്പനിക്കുണ്ടായത്. മകള്‍ സുമയ എര്‍ദോഗാനും ഇതുവഴി കോടികളുടെ നഷ്ടമുണ്ടാകും.

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്റെ മകള്‍ക്ക് ഇന്ത്യ നല്‍കിയത് കോടികളുടെ തിരിച്ചടി. ഗ്രൗണ്ട് ക്ലിയറന്‍സ് ജോലി ചെയ്തിരുന്ന ചെലബി എന്ന തുര്‍ക്കി കമ്പനിയെ മുംബൈ വിമാനത്താവളം ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ നിന്നും പുറത്താക്കിയതോടെയാണിത്.

ഇന്ത്യയില്‍ നിന്നും പുറത്താക്കിയതോടെ ചെലബി എന്ന കമ്പനിയുടെ ഓഹരിവില 25 ശതമാനത്തോളം ഇടിഞ്ഞിരുന്നു. 2712 തുര്‍ക്കി ലിറ (തുര്‍ക്കിയുടെ കറന്‍സി) വിലയുണ്ടായിരുന്ന ചെലബിയുടെ ഇപ്പോഴത്തെ ഓഹരി വില 2009 തുര്‍ക്കി ലിറ മാത്രമാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക