India

ഐഡെക്സ് എന്ന 1500 കോടി പദ്ധതിയിലൂടെ മോദി തീര്‍ത്തത് നിശ്ശബ്ദ വിപ്ലവം…പ്രതിരോധരംഗത്തെ ഇന്നവേഷനും ടെക്നോളജിയും കണ്ട് ലോകം ഞെട്ടി

പ്രതിരോധരംഗത്തെ കാര്യക്ഷമതയില്‍ മറ്റൊരു ഇസ്രയേലായി ഇന്ത്യ മാറുകയാണ്. ശത്രുവിന്‍റെ കരണം പുകയ്ക്കാനുള്ള യുദ്ധോപകരണങ്ങളാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറില്‍ ഉപയോഗിച്ചത്. ഇത് കണ്ട് ലോകം ഞെട്ടി. പക്ഷെ അതിന് പിന്നില്‍ മോദിയുടെ ആസൂത്രിതമായ കാഴ്ചപ്പാടുണ്ടായിരുന്നു.

Published by

ന്യൂദല്‍ഹി: പ്രതിരോധരംഗത്തെ കാര്യക്ഷമതയില്‍ മറ്റൊരു ഇസ്രയേലായി ഇന്ത്യ മാറുകയാണ്. ശത്രുവിന്റെ കരണം പുകയ്‌ക്കാനുള്ള യുദ്ധോപകരണങ്ങളാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറില്‍ ഉപയോഗിച്ചത്. ഇത് കണ്ട് ലോകം ഞെട്ടി. പക്ഷെ അതിന് പിന്നില്‍ മോദിയുടെ ആസൂത്രിതമായ കാഴ്ചപ്പാടുണ്ടായിരുന്നു.

1500 കോടി രൂപ ചെലവഴിച്ച് മോദി സര്‍ക്കാര്‍ 2018ല്‍ തുടങ്ങിവെച്ച ഐഡെക്സ് എന്ന പദ്ധതി കഴിഞ്ഞ ഏഴ് വര്‍ഷമായി ഇന്ത്യയില്‍ ഒരു നിശ്ശബ്ദ വിപ്ലവം തീര്‍ക്കുകയായിരുന്നു. ഐ ഡെക്സ് (iDEX- Innovation for Defence Excellence)എന്നതിന്റെ മുഴുവന്‍ പേര് ഇന്നവേഷന്‍ ഫോര്‍ ഡിഫന്‍സ് എക്സലന്‍സ് എന്നാണ്. പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് ഇന്നവേഷനും ടെക്നോളജി വികസനവും ലക്ഷ്യമാക്കിയുള്ള കേന്ദ്ര പ്രതിരോധവകുപ്പിന്റെ പദ്ധതിയായിരുന്നു ഐഡെക്സ്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ ചെലവിട്ടത് 1500 കോടിയാണ്. സ്റ്റാര്‍ട്ടപ്പുകളെയും വ്യവസായങ്ങളേയും വ്യക്തികളേയും റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് സ്ഥാപനങ്ങളെയും ഐഐടി, എന്‍ഐടി പോലുള്ള അക്കാദമിക് സ്ഥാപനങ്ങളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സംവിധാനത്തിലൂടെ ഇന്ത്യയ്‌ക്കാവശ്യമായ പുത്തന്‍ ആയുധങ്ങളും പ്രതിരോധസംവിധാനങ്ങളും തദ്ദേശീയമായ വികസിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇന്ത്യയ്‌ക്ക് ആവശ്യമായ ആയുധങ്ങള്‍ ഇന്ത്യയില്‍ തന്നെ ഉപയോഗിക്കുക എന്ന അര്‍ത്ഥത്തില്‍ 2014 മുതലേ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രതിരോധ രംഗത്ത് ഇന്ത്യ നടപ്പാക്കിത്തുടങ്ങിയിരുന്നു.

കഴിഞ്ഞ എട്ട്  വര്‍ഷമായി മോദി സര്‍ക്കാരിന്റെ കീഴില്‍ നിശ്ശബ്ദമായി നടന്നുവരികയായിരുന്നു ഐഡെക്സ് എന്ന നിശ്ശബ്ദ വിപ്ലവത്തിന്റെ ഫലമാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ലോകം കണ്ടത്.  ഒപ്പം പത്ത് വര്‍ഷമായി നടന്നുവരുന്ന മെയ്‌ക്ക് ഇന്‍ ഇന്ത്യയും പ്രതിരോധരംഗത്ത് ഇന്ത്യയുടെ മുഖച്ഛായ മാറ്റി.

ഇന്ത്യയുടെ കിറുകൃത്യതയോടെയുള്ള പ്രെസിഷന്‍ മിസൈല്‍ സ്ട്രൈക്ക് കണ്ട് പാകിസ്ഥാനേക്കാള്‍ കൂടുതല്‍ ഞെട്ടിയത് ചൈനയാണ്. കാരണം അവരുടെ വ്യോമപ്രതിരോധമൊന്നും ഇന്ത്യയുടെ മിസൈല്‍ ആക്രമണത്തിന് മുന്‍പില്‍ ഫലിച്ചില്ല. അങ്ങിനെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പ്രതികാരം ഇന്ത്യയുടെ ടെക്നോളജി ഡിക്ലറേഷന്‍ കൂടിയായി മാറി.

ഇന്ത്യ ആയുധങ്ങള്‍ വിദേശത്ത് വാങ്ങുന്ന ഒരു ബയര്‍ മാത്രമല്ല, ഇന്ന് ആഭ്യന്തരമായി എണ്ണം പറഞ്ഞ നെക്സ്റ്റ് ജനറേഷന്‍ (വരും തലമുറ) യുദ്ധോപകരണങ്ങള്‍ ഉണ്ടാക്കാനും അത് അസ്സലായി ഉപയോഗിക്കാനും അറിയാവുന്ന ആയുധ ഉല്‍പാദക രാജ്യമായി നരേന്ദ്രമോദിയുടെ പത്ത് വര്‍ഷത്തില്‍ ഇന്ത്യ മാറിയിരിക്കുന്നു എന്ന് ലോകം അറിഞ്ഞു.

അങ്ങിനെ ഇന്ത്യയുടെ പ്രതിരോധ ആവശ്യത്തിനുള്ള ആയുധങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുക എന്ന മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെയും ഡിഫന്‍സ് ടെക് രംഗത്തെ സ്റ്റാര്‍ട്ടപ് പദ്ധതിയിലൂടെയും ഇന്നവേഷന്‍ ഇക്കോസിസ്റ്റത്തിലൂടെയും രാജ്യം വളര്‍ത്തിക്കൊണ്ടുവന്ന മഹാപദ്ധതിയുടെ വിളംബരമായി മാറി ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍.

വിദേശത്ത് നിന്നും കോടികള്‍ എറിഞ്ഞ് വാങ്ങിയ റഫാല്‍ എന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനും റഷ്യയുടെ എസ് 400 എന്ന വ്യോമപ്രതിരോധസംവിധാനത്തിനും ഒപ്പം ആഭ്യന്തരമായി വികസിപ്പിക്കാവുന്ന ടെക്നോളജിയും ഇന്നവേഷനും ചേരുമ്പോള്‍ എങ്ങിനെ ക്രിറ്റിക്കല്‍ സമയങ്ങളില്‍ അസാധാരണമികവോടെ ഉപയോഗിക്കാമെന്ന് ഇന്ത്യ ലോകത്തിന് പഠിപ്പിച്ചു കൊടുത്തു.

പാകിസ്ഥാന്‍ ഭീകരര്‍ പഹല്‍ഗാമില്‍ പോയിന്‍റ് ബ്ലാങ്കില്‍ ഇന്ത്യന്‍ ടൂറിസ്റ്റുകളെ വെടിവെച്ചിട്ടപ്പോള്‍ തികച്ചും ആസൂത്രിതമായ ഒരു മറുപടി കൊടുക്കാന്‍ മോദി കാത്തിരുന്നു. പിന്നീട് പ്രഖ്യാപിച്ചു, മൂന്ന് സേനാമേധാവികള്‍ക്കും തിരിച്ചടിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു എന്ന്. അതാണ് പിന്നീട് കണ്ടത്. റഫാല്‍ യുദ്ധവിമാനം ചിറകിനുള്ളില്‍ ഒളിപ്പിച്ചു വെച്ച സ്കാല്‍പ് ക്രൂസ് മിസൈലുകളും ഹമ്മര്‍ ബോംബുകളും പാകിസ്ഥാന്‍ ഭീകരവാദകേന്ദ്രങ്ങള്‍ തീവിതച്ചു. പക്ഷെ ഫ്രാന്‍സില്‍ നിന്നും വാങ്ങിയ റഫാല്‍ എന്ന യുദ്ധവിമാനത്തിന്റെ എഞ്ചിനീയിറിംഗ് വിസ്മയത്തിന് കൃത്യത വര്‍ധിപ്പിച്ചത് ഇന്ത്യയിലെ മിടുക്കന്മാര്‍ എഐ സര്‍വെയ് ലന്‍സും ടാര്‍ഗറ്റ് മാപ്പിംഗും കമ്മ്യൂണിക്കേഷന്‍ എന്‍ക്രിപ്ഷനും ദുഷ്കരമായ ഭൂപ്രദേശങ്ങളെ അടയാളപ്പെടുത്താനുള്ള ടെറൈല്‍ ഡേറ്റാ പ്രോസസിംഗും അതിനൊപ്പം കൂട്ടിച്ചേര്‍ത്തപ്പോഴാണ്. ഇതെല്ലാം സാധിപ്പിച്ചത് ഇന്ത്യയിലെ എഞ്ചിനീയറിംഗ് മിടുക്കന്മാരുടെ സ്റ്റാര്‍ട്ടപ്പുകളും ഡിആര്‍ഡിഒയില്‍ പ്രവര്‍ത്തിച്ച ഗവേഷണ സംരംഭങ്ങളും ആയിരുന്നു.

ഒപ്പം ഇന്ത്യയുടെ ആകാശ് മിസൈല്‍ പ്രതിരോധസംവിധാനം തുര്‍ക്കിയിലെയും ചൈനയിലേയും ഡ്രോണുകളെയും മിസൈലുകളെയും വീഴ്‌ത്തി. ആകാശിനെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പുതുതലമുറ ടെക്നോളജി അതിനോടൊപ്പം കൂട്ടിയോജിപ്പിച്ചപ്പോഴാണ്. ബ്രഹ്മോസ് മിസൈല്‍ മുമ്പെങ്ങുമില്ലാത്ത കൃത്യതയോടെ ലക്ഷ്യസ്ഥാനങ്ങളെ കത്തിച്ചതിന് പിന്നിലും ആധുനിക സാങ്കേതിക വിദ്യകള്‍ ബ്രഹ്മോസുമായി ബന്ധിപ്പിച്ചപ്പോഴാണ്. പാകിസ്ഥാന്‍ സേനയുടെ റഡാറുകളുടെ കണ്ണ് വെട്ടിച്ച് പാക് വ്യോമസേന വിമാനത്താവളങ്ങളില്‍ ബ്രഹ്മോസ് മിസൈല്‍ തീ പടര്‍ത്തി. റഡാറുകളെയും ചൈന നിര്‍മ്മിച്ചുകൊടുത്ത വ്യോമപ്രതിരോധസംവിധാനങ്ങളേയും നിഷ്പ്രഭമാക്കാന്‍  പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ കാര്യക്ഷമതയുള്ള ജാമറുകള്‍ വികസിപ്പിച്ചിരുന്നു.

എന്തയാാലും മോദി സര്‍ക്കാര്‍ അവരുടെ യാത്ര വരും വര്‍ഷങ്ങളിലും തുടരും. ഇസ്ലാമിക രാജ്യങ്ങളോട് സമാധാനം ഇരന്ന് വാങ്ങുന്ന കോണ്‍ഗ്രസ് ഭരണകാലത്തെ ഇന്ത്യയെയല്ല ഇനി കാണാന്‍ പോകുന്നത്. അവരെ ഭയപ്പെടുത്താ‍ന്‍ കഴിയുന്ന ഇന്ത്യയെയാണ്.

ആയുധനിര്‍മ്മാണരംഗത്തേക്ക് പുതിയ ടെക്നോളജികള്‍ കൂട്ടിച്ചേര്‍ത്തപ്പോഴാണ് ഇന്ത്യയ്‌ക്ക് കൃത്യമായി മര്‍മ്മം ഭേദിക്കാവുന്ന സംഹാരശക്തിയുള്ള ആയുധങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചത്. അതായത് നിര്‍മ്മിത ബുദ്ധി, ഡേറ്റ അനലിറ്റിക്സ്, ജിഐ മാപ്പിംഗ് തുടങ്ങിയ ആധുനിക സങ്കേതങ്ങളെ ആയുധനിര്‍മ്മാണത്തോട് കൂട്ടിച്ചേര്‍ത്തതിന്റെ ഫലമാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ കണ്ടത്. ഐഐടി പോലുള്ള ബുദ്ധിശാലികളുടെ കേന്ദ്രങ്ങളെ മോദി ഗാഢമായി ആലിംഗനം ചെയ്തിരുന്നു. അതാണ് മോദി പകര്‍ന്ന് നല്‍കിയ പ്രചോദനത്താല്‍ ബോംബെ ഐഐടി, മദ്രാസ് ഐഐടി തുടങ്ങിയ ടെക് രംഗത്തെ മുന്‍നിര സ്ഥാപനങ്ങളില്‍ നടക്കുന്ന പലതായ വിപ്ലവങ്ങള്‍ക്ക് പിന്നില്‍. ഐഎസ്ആര്‍ഒയുടെ കുതിപ്പിന് പിന്നില്‍. ഡിആര്‍ഡിഒയുടെയും എച്ച് എഎല്ലിന്റെയും ഭാരത് ഇലക്ട്രോണിക്സിന്റെയും ഭാരത് ഡൈനാമിക്സിന്റെയും മസ്ഗാവോണ്‍ ഡോകിന്റെയും കൊച്ചിന്‍ ഷിപ് യാര്‍ഡിന്റെയും കഠിനാധ്വാനത്തിന് പിന്നില്‍. മോദി ഒന്ന് കൂടി ചെയ്തു ആയുധനിര്‍മ്മാണത്തെ ഇന്ത്യയിലെ കോര്‍പറേറ്റ് കമ്പനികളുമായി സംയോജിപ്പിച്ചു. എങ്കിലേ പണം വാരിയെറിഞ്ഞുള്ള വന്‍പരീക്ഷണങ്ങള്‍ നടത്താന്‍ കഴിയൂ എന്ന് ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ചതില്‍ നിന്നുള്ള പാഠങ്ങള്‍ മോദിയെ പഠിപ്പിച്ചിരുന്നു. ഇത് വഴി അദാനി ഡിഫന്‍സ്, ഐഡിയ ഫോര്‍ജ്, ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ്, മഹീന്ദ്ര ഡിഫന്‍സ് സിസ്റ്റംസ്, കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസ്, ലാഴ്സന്‍ ആന്‍റ് ടൂബ്രോ, റിലയന്‍സ് നേവല്‍ എഞ്ചിനീയറിംഗ്, ഭാരത് ഫോര്‍ജ് തുടങ്ങി ഒട്ടേറെ സ്വകാര്യകമ്പനികള്‍ ആയുധനിര്‍മ്മാണ രംഗത്ത് ഗവേഷണവും വികസനവും ഇന്ത്യയ്‌ക്ക് വേണ്ടി നിര്‍വ്വഹിക്കുന്നുണ്ട്. അഞ്ജലി ടെക്നോളജീസ്, പരസ് ഡിഫന്‍സ്, എംകെയു, സ്റ്റാര്‍ വൈര്‍ ഇന്ത്യ, ടോംബോ ഇമേജിംഗ് തുടങ്ങിയ സ്വകാര്യമേഖലയിലെ ചെറിയ കമ്പനികളും ഈ രംഗത്തുണ്ട്. പല എഞ്ചിനീയറിംഗ് ബുദ്ധികള്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപുകള്‍ പലതും സങ്കീര്‍ണ്ണമായ പ്രതിരോധ ദൗത്യം അനുദിനം വികസിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഈ സ്റ്റാര്‍ട്ടപ്പുകളുടെ പേരുകള്‍ പ്രതിരോധമേഖളയില്‍ ആയതിനാല്‍ കേന്ദ്രം പുറത്തുവിട്ടിട്ടില്ല. എല്ലാ വഴികളിലൂടെയും പ്രതിരോധരംഗത്തെ ഇന്നവേഷനും ടെക്നോളജിയും എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന മോദി സര്‍ക്കാരിന്റെ അന്വേഷണം ഫലപ്രാപ്തിയില്‍ എത്തുകയായിരുന്നു ഓപ്പറേഷന്‍ സിന്ദൂറില്‍.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക