”ഒരു തുളളി വെള്ളത്തിനായി പോലീസ്സ്‌റ്റേഷനിലെ ബാത്ത്‌റൂമില്‍ വരെ ഞാന്‍ നോക്കി. ഒരു രാത്രി മുഴുവന്‍ വെള്ളമോ ഭക്ഷണമോ നല്‍കാന്‍ പോലും അവര്‍ തയ്യാറായില്ല. ഒരു പേപ്പര്‍ തന്നിട്ട,് സ്റ്റേഷനില്‍ വരുന്ന എല്ലാവരും കാണുന്ന തരത്തില്‍ എന്നെ തറയിലിരുത്തി. രാത്രി പന്ത്രണ്ട് മണിക്ക് കുടിവെള്ളം തിരഞ്ഞ് ശുചിമുറിയിലെത്തിയെങ്കിലും അവിടെ ഒരു തുള്ളി വെള്ളം പോലുമില്ലായിരുന്നു.” മനുഷ്യത്വമുള്ളവരെ വേദനിപ്പിക്കുന്ന ഈ വാക്കുകള്‍ പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ പോലീസ് ഭീകരത അനുഭവിക്കേണ്ടി വന്ന ഒരു യുവതിയുടേതാണ്. വ്യാജ പരാതിയില്‍ പുരുഷ പോലീസ് ഉദ്യോഗസ്ഥന്മാരുടെയും വനിതാ പോലീസ് ഉദ്യോഗസ്ഥന്മാരുടെയും കടുത്ത പീഡനത്തിനിരയാകേണ്ടിവന്ന ദളിത് വീട്ടമ്മയാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച അനുഭവം വിവരിക്കുന്നത്. തിരുവനന്തപുരം കുടപ്പനക്കുന്ന് ഭഗവതി നഗറിലെ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ബിന്ദുവെന്ന ദളിത യുവതിക്കാണ് ഈ ദുരന്തം നേരിട്ടത്. ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് സ്വര്‍ണ്ണം കളവ് പോയെന്ന പരാതിയിലാണ് നിരപരാധിയായ ഈ വീട്ടുവേലക്കാരിയെ പോലീസ് ഇരുപത് മണിക്കൂറുകളോളം കസ്റ്റഡിയില്‍ വച്ചത്. കാണാതായ സ്വര്‍ണ്ണാഭരണം കണ്ടെത്താനായി പോലീസ് നടത്തിയ അന്വേഷണത്തിന്റെ ഓരോ നിമിഷങ്ങളിലും വേട്ടയാടപ്പെടുകയായിരുന്നു യുവതി.
പോലീസ് ജനപക്ഷത്ത് നില്‍ക്കണമെന്നും മൃദുഭാവേ ദൃഢകൃത്യേ എന്ന ആപ്തവാക്യം നടപ്പാക്കണമെന്നും പോലീസ്വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി ആവശ്യപ്പെട്ട നാട്ടിലാണ് ഈ ക്രൂര വേട്ട. പോലീസില്‍ ഗുണപരമായ മാറ്റം വന്നുവെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയാണ് പോലീസിന്റെ മനു
ഷ്യത്വരഹിതമായ ക്രൂരത അരങ്ങേറിയത്. കാണാതായ സ്വര്‍ണ്ണാഭരണം പരാതിക്കാരിയുടെ വീട്ടില്‍ നിന്നുതന്നെ കണ്ടെത്തിയിട്ടും എഫ്‌ഐആര്‍ റദ്ദാക്കാനോ, പറ്റിയ തെറ്റ്് യുവതിയോട് ഏറ്റുപറയാനോ പോലീസ് തയ്യാറായില്ല. കൂലിപ്പണിക്കാരനായ ഭര്‍ത്താവും രണ്ട് പെണ്‍മക്കളും മാത്രം തുണയുള്ള പിന്നോക്ക വിഭാഗ യുവതിക്ക്വേണ്ടി ആരും രംഗത്ത് വന്നുമില്ല. പരാതിയുമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയപ്പോഴും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ അധിക്ഷേപം കേട്ടുമടങ്ങാന്‍ മാത്രമായിരുന്നു വിധി. വിവാദമായതിനെ തുടര്‍ന്നാണ് അല്‍പ്പമെങ്കിലും നീതി അവര്‍ക്ക് ലഭിച്ചിരിക്കുന്നത്.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തില്‍ ആവര്‍ത്തിക്കുന്ന ദളിത് പീഡനത്തിന്റെ ഏറ്റവും പുതിയ ഇര മാത്രമാണ് ബിന്ദു. കല്‍പ്പറ്റയിലെ പോലീസ് സ്റ്റേഷനില്‍ ജീവനൊടുക്കിയ യുവാവ് മുതല്‍ ഇടതു ഭരണത്തിലെ ഇരകളുടെ സംഖ്യ എണ്ണിയാല്‍ തീരില്ല. ഓരോ വര്‍ഷവും കേരളത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ സമൂഹത്തിനെതിരെയുള്ള അതിക്രമം കൂടിവരുന്നു. ഇതിന് പോലീസ് കൂട്ടുനില്‍ക്കുന്നുവെന്നുള്ളതാണ് പുതിയ സാഹചര്യം. 2022ല്‍ 1222, 23ല്‍ 1313, 24ല്‍ 1269, 25 ല്‍ ഇതുവരെ 107 എന്നിങ്ങനെയാണ് പട്ടികജാതി പട്ടികവര്‍ഗ്ഗ സമൂഹത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളുടെ കണക്ക്. ഇവയില്‍ എത്ര പ്രതികള്‍ക്കുനേരെ നിയമ നടപടിയുണ്ടാകുന്നുവെന്നുള്ളതും എത്രപേര്‍ ശിക്ഷിക്കപ്പെടുന്നുവെന്നതും പരിശോധിക്കപ്പെടേണ്ടതാണ്. മുഖ്യധാരയില്‍ നിന്ന് അകറ്റപ്പെട്ട ഒരു സമൂഹത്തിന് എത്രമാത്രം നീതി ലഭിച്ചുവെന്നും ഭരിക്കുന്നവര്‍ വെളിപ്പെടുത്തട്ടെ.
ഭരണസിരാകേന്ദ്രത്തിന്റെ തിരുമുറ്റത്ത് വച്ച് ദളിതയുവതിക്കേറ്റ അപമാനത്തിന്റെ കറ മുഖ്യമന്ത്രിയുടെ മുഖത്താണ് പതിയുന്നതെന്ന് തിരിച്ചറിയാന്‍ കാരണഭൂതന് കഴിയണം. ആ പാപത്തിന്റെ കറ കഴുകിക്കളയാന്‍ ഏത് വേടപുരാണം പറഞ്ഞാലും മതിയാകില്ലെന്ന് മുഖ്യമന്ത്രിയും ഭരണക്കാരും മനസ്സിലാക്കണം. കറുപ്പും റാപ്പും ചേര്‍ത്ത് ദളിതപ്രേമത്തിന്റെ പുതിയ ആട്ടക്കഥയൊരുക്കുന്നവര്‍ ഭരിക്കുമ്പോഴാണ് കറുപ്പിന്റെയും കള്ളത്തിന്റെയും കരിമ്പടം ചാര്‍ത്തി, നിരപരാധിയായ ഒരു യുവതി ദിവസങ്ങളോളം അപമാനിക്കപ്പെട്ടത്. പൊതുസഭയില്‍ അപമാനിക്കപ്പെട്ട പാഞ്ചാലിയുടെ ശാപത്തീയാലാണ് കുരുവംശം കുറ്റിയറ്റുപോയതെന്ന് പുതിയരാജാക്കന്മാര്‍ തിരിച്ചറിയണം. നിസ്സഹായയായ ഒരു യുവതിയുടെ കണ്ണൂനീര്‍ വീണ മണ്ണില്‍ ഒരരചനും സുഖമായി വാഴാനാവില്ലെന്ന് കാലം തെളിയിക്കട്ടെ. പിന്നാക്ക ജനവിഭാഗത്തിന്റെ നിസ്സഹായതയ്‌ക്ക് മേല്‍ അധികാരബലത്തിന്റെ ഉരുക്കുമുഷ്ടികള്‍ അമരുമ്പോള്‍ അവരെ ചേര്‍ത്തു പിടിക്കാന്‍ മലയാളിയുടെ ആര്‍ദ്ര മനസ്സ് ഉണരട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: