തിരുവനന്തപുരം: നഗരത്തിലെ ഒഴിഞ്ഞ പുരയിടത്തില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ കൊലപാതക സാധ്യതയും പരിശോധിക്കുന്നുണ്ട്.
അന്തരിച്ച മുരളി – സുധര്‍മ ദമ്പതികളുടെ മകള്‍ കരുമം സ്വദേശി ഷീജ(50)യുടെ മൃതദേഹമാണ് കരമനയ്‌ക്ക് സമീപം കൈമനത്തെ ഒഴിഞ്ഞ പുരയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. അവിവാഹിതയാണ് ഷീജ. സംഭവത്തില്‍ ഷീജയുടെ ആണ്‍സുഹൃത്ത് സജികുമാറിന് പങ്കുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇതു പരിഗണിച്ചാണ് കൊലപാതകസാധ്യത പരിശോധിക്കുന്നത്.
ശാസ്ത്രീയപരിശോധനാ ഫലം ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂവെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി പുരയിടത്തില്‍നിന്നു സ്ത്രീയുടെ നിലവിളിയും തീയും പുകയുമുയരുന്നത് പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തിയപ്പോഴേക്കും ആളെ തിരിച്ചറിയാന്‍ കഴിയാത്തവിധം മൃതദേഹം പൂര്‍ണമായി കത്തി. ഇതിനിടെ, കരുമത്ത് നിന്ന് ഒരു സ്ത്രീയെ കാണാതായിട്ടുണ്ടെന്ന വിവര പ്രകാരം പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം ഷീജയുടെതാണെന്നു കണ്ടെത്തിയത്.
ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട സജികുമാറിന്റെ വീടിന്റെ തൊട്ടടുത്ത പുരയിടത്തിലാണ് ഷീജയുടെ മൃതദേഹം കണ്ടത്. ഇയാളുടെ ഭീഷണിയെ തുടര്‍ന്ന് ഷീജ ജീവനൊടുക്കിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. കൊവിഡ് കാലത്താണ് സജികുമാറും ഷീജയും പരിചയപ്പെട്ടത്. ഷീജയുടെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയ സജികുമാര്‍,ഇതു വച്ച് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു.ഷീജയുമായുള്ള ഇയാളുടെ ഫോണ്‍ ചാറ്റില്‍ ഭീഷണി സംബന്ധിച്ച തെളിവുകളുണ്ട്. ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാമെന്ന് പറഞ്ഞ് സംഭവദിവസം ഷീജയെ ഇയാള്‍ വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ഷീജയ്‌ക്കു ജീവന്‍ നഷ്ടമായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഷീജ ജീവനൊടുക്കിയതാണോ അതോ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇന്നലെ രാവിലെ ഇവരുടെ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. സ്വകാര്യ ചിത്രങ്ങള്‍ കാട്ടി ഷീജയെ ഇയാള്‍ ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നെന്നും ശല്യം സഹിക്കാനാവാതെ ബന്ധത്തില്‍ നിന്ന് ഷീജ പിന്മാറിയതാകാം തര്‍ക്കത്തിന് കാരണമെന്നും ബന്ധുക്കള്‍ സംശയിക്കുന്നു. വീടിനടുത്ത് നിന്നും രണ്ട് കിലോമീറ്ററോളം ദൂരെയാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടന്നതിനാല്‍ രാത്രി ഷീജ ഒറ്റയ്‌ക്ക് അവിടെ വരെ പോകാനിടയില്ലെന്ന് സഹാദരി ഷീബ പറഞ്ഞു. സജികുമാറിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരം ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: