കോഴിക്കോട്: ആന ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തയാളെ ഓഫിസിലെത്തി ബലമായി മോചിപ്പിച്ച കോന്നി എംഎൽഎ കെ.യു.ജനീഷ് കുമാറിനെ പരിഹസിച്ച് കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ. ജനീഷ് കുമാർ മുൻകൈ എടുത്ത് വനം വകുപ്പ് പിരിച്ചുവിടണമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അസോസിയേഷൻ വ്യക്തമാക്കി. പോസ്റ്റ് വാർത്തയായതിന് പിന്നാലെ ഫേസ്ബുക്കിൽ നിന്ന് നീക്കിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്
‘പ്രിയപ്പെട്ട എം.എൽ.എ, അങ്ങ് മുൻകൈ എടുത്ത് വനപാലകരെയെല്ലാം പുറത്താക്കി വനം വകുപ്പ് പിരിച്ചുവിടണം. ആനകളെ മുഴുവൻ ഷോക്കടിപ്പിച്ച് കൊല്ലാൻ അണികൾക്ക് ആഹ്വാനം നൽകണം. കടുവകളെ മുഴുവൻ വെടിവെച്ച് കൊല്ലണം. പുലികൾ മുതൽ പുഴുക്കൾ വരെയുള്ള ജീവികളെ തീയിട്ട് കൊല്ലണം. ശേഷം അങ്ങും അങ്ങയുടെ സ്തുതിപാഠകരും പശ്ചിമഘട്ടം വെട്ടിപ്പിടിക്കണം. മനുഷ്യൻ മാത്രമാകുന്ന ആ സുന്ദരലോകത്ത് താങ്കൾ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകണം. ഈ വനപാലകരാണ് ഒരു ശല്യം, കത്തിച്ച് കളയണം… ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപിടിക്കേണ്ട അങ്ങ് അത് കീറിയെറിയുന്ന അശ്ലീല കാഴ്ച ഗുണ്ടായിസവും സത്യപ്രതിജ്ഞ ലംഘനവുമാണ്. ആയതിന് ചൂട്ട് പിടിച്ച പൊലീസ് ഏമാന് നല്ല നമസ്കാരം. മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെടണമെന്ന് സംഘടന ശക്തമായി ആവശ്യപ്പെടുന്നു.
പത്തനംതിട്ട കോന്നി കുളത്തുമണ്ണില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ആളെ കഴിഞ്ഞ ദിവസം കെ.യു. ജനീഷ്‌കുമാര്‍ വനംവകുപ്പ് ഓഫീസില്‍ എത്തി മോചിപ്പിച്ചിരുന്നു. പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ആളെയാണ് എംഎല്‍എ ബലമായി ഇറക്കികൊണ്ടുപോയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് രേഖ കാണിക്കണമെന്ന് ആവശ്യപ്പെട്ട ജനീഷ് ഉദ്യോഗസ്ഥരോട് കയര്‍ത്ത് സംസാരിക്കുകയും സ്റ്റേഷന്‍ കത്തിക്കുമെന്ന് ഭീഷണി മുഴക്കുകയുമായിരുന്നു.
എന്നാല്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് എംഎല്‍എ ആവര്‍ത്തിക്കുമ്പോഴും എംഎല്‍എയുടെ നിലപാടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടനകള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. എംഎല്‍എയുടെ പെരുമാറ്റത്തില്‍ സിപിഎമ്മില്‍ തന്നെ എതിരഭിപ്രായമുണ്ടെങ്കിലും ഈ അവസരം പരമാവധി അനുകൂലമാക്കാനാണ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. എംഎല്‍എയ്‌ക്ക് സിപിഎം പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു. ഇന്ന് ഡിഎഫ്ഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ നിര്‍ദേശപ്രകാരമുള്ള വകുപ്പുതല അന്വേഷണവും ആരംഭിച്ചു. ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കാണ് അന്വേഷണ ചുമതല.











