Samskriti

കര്‍മപ്രേരണയും ജീവന്റെ മുക്താവസ്ഥയും

Published by

ഹാഭാരതയുദ്ധം ഒഴിവാക്കുവാന്‍ വാസുദേവകൃഷ്ണന്‍, പാണ്ഡവരുടെ ദൂതനായി കൗരവസഭയിലെത്തിയെങ്കിലും ആ ദൗത്യം വിജയിക്കുകയുണ്ടായില്ല. ധര്‍മ്മപക്ഷത്തു നിന്ന പാണ്ഡുപുത്രന്മാരോട് അന്യായമായ സമീപനമാണ് ദുര്യോധനാദികള്‍ കൈക്കൊണ്ടിരുന്നത്. ഒടുവില്‍ പതിനൊന്നു അക്ഷൗഹിണി സൈന്യവുമായി കൗരവപക്ഷവും, ഏഴ് അക്ഷൗഹിണികളുമായി പാണ്ഡവപക്ഷവും വിജയപ്രതീക്ഷകളോടെ കുരുക്ഷേത്രത്തില്‍ അടരാടുവാന്‍ അണിനിരന്നു. ഇരു ചേരികളിലായി നിന്നിരുന്നവര്‍ പരസ്പരം വീക്ഷിച്ചു. തന്റെ പിതാമഹന്മാരെയും ആചാര്യന്മാരെയും എതിര്‍ചേരിയില്‍ കണ്ടപ്പോള്‍, അര്‍ജ്ജുനന്‍ വിഷാദഗ്രസ്ഥനായി ഭഗവാനോട് തന്റെ സങ്കടമുണര്‍ത്തിക്കുന്നു. സ്വജനഹത്യനടത്തി നേടുന്ന രാജ്യം കൊണ്ടും സുഖഭോഗങ്ങള്‍ കൊണ്ടും എന്തു പ്രയോജനമാണുണ്ടാകുക എന്ന് പാര്‍ത്ഥന്‍ പരിതപിക്കുന്നു. യുദ്ധം ചെയ്യുവാന്‍ തനിക്കു സാമര്‍ത്ഥ്യമില്ലായെന്ന് പറഞ്ഞു കിരീടി തേര്‍ തട്ടില്‍ അസ്ത്രശസ്ത്രങ്ങളുപേക്ഷിച്ച് തളര്‍ന്നിരുന്നു. എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്ത ഭഗവാന്‍ ശ്രീകൃഷ്ണന്‍ അന്ന് ഗീതോപദേശം നല്‍കി പാര്‍ത്ഥനെ ദൃഢചിത്തനാക്കി തന്റെ കര്‍ത്തവ്യം അനുഷ്ഠിക്കുവാന്‍ പ്രാപ്തനാക്കി. തത്ഭലമായി നിഷ്‌ക്കണ്ടകമായരാജ്യം പാണ്ഡവരുടെ അധീനത്തിലുമായി. പാണ്ഡവരുടെ സന്തോഷത്തിനായി ഭഗവാന്‍ വാസുദേവന്‍ കുറച്ചു നാള്‍ അവരോടൊത്ത് താമസിക്കുകയുണ്ടായി. തന്റെ പ്രിയ ജനങ്ങള്‍ക്ക് ആനന്ദവും ആശ്വാസവുമേകിയശേഷം ശ്രീ കൃഷ്ണന്‍ ദ്വാരകയിലേക്ക് മടങ്ങുവാന്‍ തീരുമാനിച്ചു. ഭഗവാന്റെ വിഭൂതിയും മഹത്വവും അറിയാമായിരുന്ന അര്‍ജ്ജുനന്‍ വിനയാന്വിതനായി തന്റെയുള്ളിലെ ഒരാഗ്രഹം അപ്പോള്‍ പ്രകടിപ്പിച്ചു. കുരുക്ഷേത്ര യുദ്ധഭൂമിയില്‍ വച്ച് ഭഗവാന്‍ പകര്‍ന്നു നല്‍കിയ തത്വോപദേശങ്ങള്‍ പലതും ഇപ്പോള്‍ ഓര്‍ക്കുവാന്‍ കഴിയുന്നില്ലെന്നും, അതെല്ലാം ഒരിക്കല്‍ക്കൂടി അരുളിച്ചെയ്യണമെന്നും പാര്‍ത്ഥന്‍ അപേക്ഷിക്കുന്നു. എന്നാല്‍ പാര്‍ത്ഥന്റെ ഈ അപേക്ഷ ഭഗവാന്‍ നിരസിക്കുന്നു. ഓരോ സന്ദര്‍ഭമനുസരിച്ചാണ് ചിന്തകളും വാക്കുകളും വരുന്നത്. എല്ലായിപ്പോഴും അത് ഒരു പോലെ ആവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല. അന്നത്തെ ഭാവം ഇപ്പോഴില്ലാത്തതിനാല്‍ അന്നു പറഞ്ഞ തത്വോപദേശങ്ങള്‍ ഒരിക്കല്‍ കൂടി പറയുവാന്‍ കഴിയുകയില്ലായെന്ന് ഭഗവാന്‍ അരുളിചെയ്യുന്നു. എങ്കിലും തന്റെ പ്രിയ പാണ്ഡവസോദരനെ നിരാശനാക്കാതെ ഭഗവാന്‍, ലോകഹിതാര്‍ത്ഥം ചില കാര്യങ്ങളരുളിച്ചെയ്തു.

ദേഹപ്രാപ്തി, കര്‍മ്മഫലങ്ങള്‍, ജീവന്റെ മുക്താവസ്ഥ എന്നിവയെപ്പറ്റിയെല്ലാം ഭഗവാന്‍ സവിസ്തരം പാര്‍ത്ഥനോട് പറഞ്ഞു കൊടുക്കുന്നു. ഓരോ മനുഷ്യരുടേയും (ജീവികളുടേയും) കര്‍മ്മപ്രേരണയാണ് പല ജന്മങ്ങള്‍ എടുക്കേണ്ടി വരുന്നതിനു കാരണമായിട്ടുള്ളത്. പല ദേശങ്ങളില്‍ പല കാലങ്ങളില്‍ ജീവിക്കേണ്ടി വരുന്നതും, പലവിധ ആഹാരങ്ങള്‍ കഴിക്കേണ്ടി വരുന്നതും എല്ലാം ഈ കര്‍മ്മ പ്രേരണകൊണ്ടാകുന്നു. മരണത്തിനു കാരണമാകുന്നതും നമ്മുടെ കര്‍മ്മഫലങ്ങള്‍ തന്നെയാകുന്നു. ശരീരത്തില്‍ ജീവന്‍ നിലനിര്‍ത്തുന്നത് പ്രാണവായുവാണ്. ദേഹത്തിലെ എല്ലാ ക്രിയകളും നടക്കുന്നത് പ്രാണന്റെ പ്രവര്‍ത്തനം മൂലമാകുന്നു. ഈ പ്രാണന്‍ ചലിക്കുന്നത് കര്‍മ്മവാസനകളുടെ പ്രേരണക്കനുസരിച്ചാകുന്നു. രോഗാവസ്ഥയും സൗഖ്യാവസ്ഥയും പ്രാണന്റെ ചലനത്താല്‍ സംഭവിക്കുന്നതാകുന്നു.
ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും ചേര്‍ന്നാണ് എല്ലാവിധ കര്‍മ്മങ്ങളും ചെയ്യുന്നത്. വാസ്തവത്തില്‍ ജീവന്‍ ഒരു പ്രവര്‍ത്തിയും (കര്‍മ്മം)ചെയ്യുന്നില്ല. എന്നാല്‍ എല്ലാ കര്‍മ്മങ്ങളുടെയും കര്‍ത്താവും ഭോക്താവും ജീവന്‍ തന്നെ ആയിത്തീരുന്നു. ജീവന്‍ ചെയ്യുന്ന ശുഭാശുഭ കര്‍മ്മങ്ങള്‍ ഒന്നും തന്നെ നശിക്കുന്നില്ല. പിന്നീടുള്ള ജന്മങ്ങളില്‍ അതനുസരിച്ചുള്ള ഫലം ലഭിച്ചുകൊണ്ടേയിരിക്കുന്നതാണ്. ആ കര്‍മ്മഫലങ്ങള്‍ അനുഭവിക്കാന്‍ വേണ്ടിയാണ് ജീവന്‍ ശരീരം സ്വീകരിക്കേണ്ടി വരുന്നത്. ഇപ്രകാരം സ്വീകരിച്ച ശരീരത്തിലിരുന്ന് കഴിഞ്ഞ ജന്മത്തില്‍ ചെയ്ത കര്‍മ്മങ്ങളുടെ ഫലം അനുഭവിക്കുന്നു. അതോടൊപ്പം പുതിയ കര്‍മ്മങ്ങളും ചെയ്യുന്നു. അതിനാല്‍ ജീവന്‍ വീണ്ടും വീണ്ടും കര്‍മ്മഫലത്താല്‍ ബന്ധിക്കപ്പെടുന്നു. എപ്പോള്‍ ജീവന്‍ ധര്‍മ്മജ്ഞാനം കൊണ്ട് പുനര്‍ജന്മ ഹേതുക്കളായ കര്‍മ്മങ്ങളെ ഉപേക്ഷിക്കുന്നുവോ അപ്പോള്‍ അവന്‍ മുക്തനാകുന്നു. അഭിമാനം കൊണ്ടും മിഥ്യാഭ്രമം കൊണ്ടും ജീവന്‍ കര്‍മ്മങ്ങളുടെ ഭോക്താവായിതീരുകയാണ്.ദേഹേന്ദ്രിയാതി കര്‍മ്മങ്ങള്‍ക്കെല്ലാം കേവലം ഒരു സാക്ഷി മാത്രമാകുന്നു എന്ന നിലയില്‍ നില്‍ക്കുന്ന ജീവന്, സംസാര ജീവിതം ഒരു യജ്ഞമായി പരിണമിക്കുന്നു. ഇപ്രകാരം സാക്ഷി രൂപത്തില്‍ നില്‍ക്കുന്ന ജീവനെ ഒരു കര്‍മ്മബന്ധവും ബാധിക്കുകയില്ല. അതു തന്നെയാണ് വാസ്തവത്തില്‍ കര്‍മ്മയോഗം. സാക്ഷി മാത്രനാണെങ്കിലും ‘ അഹം ‘എന്ന അഭിമാനം ഉണരുമ്പോള്‍ സാക്ഷി ഭാവം വിസ്മരിക്കപ്പെടുന്നു. അതിനാല്‍ ജീവന്‍ കര്‍ത്താവും ഭോക്താവുമായിത്തീരുന്നു. യജ്ഞതുല്യമായ കര്‍മ്മയോഗമനുഷ്ഠിക്കുന്നവര്‍ക്ക് കാലക്രമേണ ചിത്തശുദ്ധിയും ധര്‍മ്മജിജ്ഞാസയും അതുവഴി സംസാര മുക്തിയും പ്രാപ്തമാകുന്നു.

കര്‍മ്മം ചെയ്യുന്നവന്‍ കര്‍മ്മഫലം അനുഭവിക്കണമെന്നത് പ്രകൃതിയുടെ നിയമമാകുന്നു. ഒരുവന്‍ മരണം വരെ ശരീരം കൊണ്ടോ വാക്ക് മനസ്സ് എന്നിവ കൊണ്ടോ കര്‍മ്മം ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. ആ കര്‍മ്മത്തില്‍ അഭിമാനിക്കുന്ന ജീവാത്മാവ് തന്റെ കര്‍മ്മഫലങ്ങള്‍ അനുഭവിക്കുവാനായി വീണ്ടും ജന്മം എടുത്തു കൊണ്ടിരിക്കും. കര്‍മ്മഫലം മുഴുവനും നീങ്ങി പ്പോകുവാന്‍ വേണ്ടത്ര ധര്‍മ്മം ചെയ്യാത്തിടത്തോളം കാലം ആ കര്‍മ്മഫലങ്ങള്‍ വര്‍ദ്ധിച്ചു വരുകയും ചെയ്യുന്നു. എന്നാല്‍ ജ്ഞാനിയായ ഒരുവന്‍ താന്‍ കര്‍മ്മമൊന്നും ചെയ്യുന്നില്ല എന്ന ഭാവത്തില്‍ കര്‍മ്മയോഗം അനുഷ്ഠിക്കുമ്പോള്‍, ആവര്‍ത്തിച്ചുള്ള ജന്മമെടുക്കേണ്ടി വരുന്നില്ല. അതുകൊണ്ട് പരമാത്മാവിനെ (ശാശ്വതമായ ബ്രഹ്മം) പ്രാപിക്കുവാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. എന്നാലീ ബ്രഹ്മം മനോ വാക്കുകള്‍ക്കും, ഇന്ദ്രിയങ്ങള്‍ക്കും
അപ്രാപ്യാമായ ശുദ്ധ ചൈതന്യമാകുന്നു. ബ്രഹ്മത്തെ അറിയുക എന്നത് അത്ര എളുപ്പമുള്ള സംഗതിയല്ല.

ഈ പ്രപഞ്ചം സൃഷ്ടിച്ചഭഗവാന്‍ ഇതിനെ ഉപസംഹരിക്കുകയും ചെയ്യുന്നു. സൃഷ്ടിയും സംഹാരവും സര്‍വേശ്വരന്റെ ലീലകള്‍ മാത്രമാകുന്നു. ഇതറിയാതെ മനുഷ്യര്‍ മായയില്‍ മുങ്ങി വശം കെടുന്നു. സത്വ രജ തമോ ഗുണങ്ങള്‍ മായയുടെ സ്വരൂപമാകുന്നു. തൃ ഗുണാത്മിക പ്രകൃതി മനസ്സിനെ ഭ്രമിപ്പിക്കുകയാണ് ചെയ്യുന്നത്. സത്വ ഗുണം വര്‍ദ്ധിക്കുമ്പോള്‍ ജീവനെ ലക്ഷ്യപ്രാപ്തിയിലേക്കു നയിക്കുവാന്‍ സഹായകമാകുന്നു. എന്നാല്‍ മറ്റു രണ്ടു ഗുണങ്ങളും ജീവനെ സംസാരര്‍ണ്ണാവത്തിലേക്കു തള്ളിയിടുകയാണു ചെയ്യുന്നത്. ഗുണമയമായ മനസ്സിനെ ജയിക്കാന്‍ മൂന്നു ഗുണങ്ങളേയും ജയിക്കേണ്ടതുണ്ട്. അഹങ്കാരമാണ് ജീവന്റെ സദ് വൃത്തിക്കുള്ള തടസ്സമെന്നറിയണം. ബാഹ്യശത്രുക്കളെ ജയിക്കുന്നതിനേക്കാള്‍ പ്രധാനം മനസ്സാകുന്ന ആന്തര ശത്രുവിനെ ജയിക്കുക എന്നതാകുന്നു.ദ്വേഷ ബുദ്ധിയും ക്രോധവും ആത്മ നാശത്തിലേക്കാണ് ഒരുവനെ നയിക്കുകയെന്നറിയണം. ഇന്ദ്രിയങ്ങള്‍ ശബ്ദാദി വിഷയങ്ങള്‍ക്കു പിന്നാലെ പായുമ്പോള്‍, അതിനെ തടയുവാനോ നിയന്ത്രിച്ചു വരുതിയിലാക്കുവാനോ ‘ജ്ഞാനം ‘കൊണ്ടു മാത്രമേ സാധിക്കുകയുള്ളു. മനസ്സുകൊണ്ട് ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചു നിര്‍ത്തുകയും, ബുദ്ധി കൊണ്ട് മനസ്സിനെ നിശ്ചലമാക്കി നിര്‍ത്തുകയും, പിന്നീട് ബുദ്ധിയെ ആത്മാവിന്നഭിമുഖമാക്കി അത്മോപാസന ചെയ്യണം. ഇപ്രകാരം ഇന്ദ്രിയങ്ങളേയും മനസ്സിനേയും അടക്കിക്കൊണ്ടുള്ള ഈ അത്മോപാസന തപസ്സു തന്നെയാകുന്നു.

ഈ പ്രപഞ്ചത്തിന് ക്ഷരം അക്ഷരം എന്നിങ്ങനെ രണ്ടു ഭാവങ്ങളുണ്ട്. നശ്വരമായ ക്ഷര ഭാവത്തെ വിട്ട് അനശ്വരമായ അക്ഷരഭാവത്തെ പ്രാപിക്കുകയെന്നതാണ് ഏതൊരു ജീവന്റേയും പരമമായലക്ഷ്യം. വിവേകവൈരാഗ്യാദികള്‍ക്കൊണ്ട് ആത്മ ജ്ഞാനം ലഭിച്ച് ബ്രഹ്മത്തെ അറിഞ്ഞവര്‍, ജീവികളിലെ ചൈതന്യമായി നില്‍ക്കുന്ന ജീവനെ സമഭാവനയോടെ ദര്‍ശിക്കുന്നു. ശത്രുവെന്നോ മിത്രമെന്നോ ഉള്ള ഭാവഭേദം അവനുണ്ടാകുകയില്ല. ജീവിതവും മരണവും അങ്ങനെയുള്ളവര്‍ക്ക് തുല്യമായനുഭവപ്പെടുന്നു. അവന്‍ തന്നെക്കുറിച്ച് ചിന്തയില്ലാത്തവനും ആഗ്രഹം വെടിഞ്ഞവനും ഭേദഭാവമില്ലാത്തവനും പ്രശാന്തനുമാകുന്നു. ഇന്ദ്രപട്ടവും, സന്തോഷസന്താപങ്ങളും അവനെ ചലിപ്പിക്കുകയില്ല. അവന്‍ അനാസക്തനും അസംഗനുമാകുന്നു. ഇപ്രകാരം യോഗസിദ്ധി കൈവന്നിട്ടുള്ള ഒരുവന് ഇഷ്ടശരീരം പ്രാപിക്കുവാന്‍ കഴിയുന്നതാണ്.ആത്മാവിനെ ആത്മാവില്‍ ദര്‍ശിക്കുന്ന ഒരുവന്‍ പരമാനന്ദസ്വരൂപമാകുന്നു. സര്‍വ്വ ലോകര്‍ക്കും ആധാരമായി നില്‍ക്കുന്നത് അന്തര്യാമിയായിരിക്കുന്ന ബ്രഹ്മം തന്നെയാകുന്നു. പ്രവൃത്തി മാര്‍ഗ്ഗം വെടിഞ്ഞു നിവൃത്തി മാര്‍ഗ്ഗം സ്വീകരിക്കുന്ന ജീവന്‍ ലിംഗവര്‍ണ്ണ വ്യത്യാസമില്ലാതെ ശാശ്വതമായ ബ്രഹ്മപദം പ്രാപിക്കുന്നു.

ഭഗവാന്‍ വാസുദേവകൃഷ്ണന്‍ യുദ്ധാരംഭത്തില്‍ അര്‍ജ്ജുനന് ഉപദേശിച്ച ഗീതയുടെ അനുബന്ധമെന്ന നിലയില്‍ ഈ ഉപദേശം അനുഗീത എന്നറിയപ്പെടുന്നു. ഇത് വേണ്ടവിധത്തില്‍ മനസ്സിലാക്കുന്ന ഒരുവനെ മായ ഭ്രമങ്ങള്‍ ഒന്നും തീണ്ടുകയില്ല. ഭവാബ്ധി തരണം ചെയ്യുവാന്‍ അവര്‍ക്കു പ്രയാസമേതുമുണ്ടാവുകയുമില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by