തിരുവനന്തപുരം : സംസ്ഥാനമൊട്ടാകെ തുടരുന്ന ജന്മഭൂമി സുവര്‍ണജയന്തി മഹോത്സവങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് അനന്തപുരിയിലെ ആഘോഷങ്ങള്‍ക്ക് സമാപനം. അമ്പതാണ്ടിന്റെ പ്രൗഢിയും പെരുമയും വിളിച്ചോതിയ അഞ്ച് നാള്‍ ആഘോഷത്തില്‍ തിരുവനന്തപുരം മഹാനഗരം ഒന്നാകെ പങ്കെടുത്തു. പൂജപ്പുര മൈതാനത്തെ പ്രൗഢഗംഭീരമായ സദസിനെ സാക്ഷി നിര്‍ത്തി മലയാളത്തിന്റെ പ്രിയ ഗായിക പദ്മഭൂഷണ്‍ കെ.എസ്. ചിത്രയ്ക്ക് ജന്മഭൂമിയുടെ ലെജന്റ് ഓഫ് കേരള പുരസ്‌കാരം കേന്ദ്രമന്ത്രി സുരേഷ് ഗോപി സമ്മാനിച്ചു. ലോകാഃ സമസ്താ സുഖിനോ ഭവന്തു എന്ന പ്രാര്‍ത്ഥനയോടെയാണ് ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്നതെന്ന് ചിത്ര പറഞ്ഞു.
അന്നുമിന്നും ചിത്രയുടെ ആരാധകനാണ് താനെന്ന് പുരസ്‌കാരം സമ്മാനിച്ച് സുരേഷ് ഗോപി പറഞ്ഞു. ജന്മഭൂമിയെന്ന ലെജന്റ് ഒരുക്കുന്ന വേദിയില്‍ ചിത്രയെന്ന ലെജന്റിന് പുരസ്‌കാരം നല്കുന്നു. ആലപ്പുഴയില്‍ ജനസംഘം ആരംഭിക്കുന്നതിന് ഒപ്പം നിന്ന ഏഴംഗകുടുംബത്തിന്റെ രണ്ടാംതലമുറക്കാരനായ എനിക്ക് അതിന് നിയോഗമുണ്ടാകുന്നു. കേരളത്തിന്റെ ലതാമങ്കേഷ്‌കറായി ചിത്ര തുടരട്ടെയെന്ന് ആശംസിക്കുന്നു- സുരേഷ് ഗോപി പറഞ്ഞു.
വാര്‍ത്തയുടെ സത്യം ആരാഞ്ഞ് അതിന്റെ അന്തസ് ഒട്ടും ചോര്‍ന്നുപോകാതെ സമൂഹത്തിലേക്ക് പകരുന്നതാണ് ജന്മഭൂമിയുടെ പ്രവര്‍ത്തനം. കുളിര്‍കാറ്റേറ്റല്ല, തീക്കാറ്റേറ്റ് വളര്‍ന്നതാണ് ഈ പത്രം. പിറന്ന് രണ്ട് മാസം തികയും മുമ്പ് പൂട്ടിട്ട പത്രത്തിന്റെ അമ്പതാണ്ട് പിന്നിട്ട ജൈത്രയാത്രയാണിത്. ഇതര സ്ഥാപനങ്ങളോട് മത്സരിക്കുന്നതിലല്ല, അവര്‍ വഴിവിട്ട് സഞ്ചരിക്കുമ്പോള്‍ താക്കീതായി സത്യത്തിന്റെ വഴിയേ സഞ്ചരിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതിന് ജന്മഭൂമിക്ക് കഴിയുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പലര്‍ക്കും പത്രം വ്യവസായമാണെന്നും എന്നാല്‍ ജന്മഭൂമിക്ക് പത്രം ധര്‍മ്മമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കുമ്മനം രാജശേഖരന്‍ പറഞ്ഞു. എന്ത് നഷ്ടം സഹിക്കേണ്ടി വന്നാലും ഈ നിലപാടിന് മാറ്റമില്ല. ഈ നാട്ടിലെ ജനതയുടെ ഹൃദയാന്തരങ്ങളിലേക്ക് ജ്വലിക്കുന്ന ദേശസ്നേഹം പകരുകയാണ് ജന്മഭൂമിയുടെ ദൗത്യം. ഈ നാട് അമ്മയാണെന്ന് കരുതുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുത്തതാണ് ഈ പത്രത്തിന്റെ ലാഭമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, മുതിര്‍ന്ന ബിജെപി നേതാവ് കെ.രാമന്‍പിള്ള, ജന്മഭൂമി ഡയറക്ടര്‍ ബോര്‍ഡംഗം റ്റി. ജയചന്ദ്രന്‍, റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍, ഓണ്‍ലൈന്‍ എഡിറ്റര്‍ പി. ശ്രീകുമാര്‍, സുവര്‍ണ്ണ ജൂബിലി ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡോ. സി. സുരേഷ് കുമാര്‍ ജന്മഭൂമി ചീഫ് സബ് എഡിറ്റര്‍ ആര്‍. പ്രദീപ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക