മുംബൈ: ഇന്ത്യയുടെ ഡ്രോണ്‍ നിര്‍മ്മാണക്കമ്പനികളുടെ ഓഹരി വില 15 ശതമാനം വരെ കുതിക്കുന്നതിന് വെള്ളിയാഴ്ച ഓഹരി വിപണി സാക്ഷ്യം വഹിച്ചു. ഇന്ത്യാ പാക് യുദ്ധത്തില്‍ ഇന്ത്യയുടെ ഡ്രോണുകള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇതോടെ ഇന്ത്യന്‍ ഡ്രോണുകള്‍ക്ക് വ്യാപകമായ അഭിനന്ദനം കിട്ടിയിരുന്നു.
പാകിസ്ഥാന്‍ തന്നെ ഇന്ത്യന്‍ ഡ്രോണുകളുടെ ആക്രമണശേഷിയെ വിമര്‍ശിച്ചിരുന്നു. പാകിസ്ഥാനിലെ നഗരങ്ങളായ ലാഹോറിലും കറാച്ചിയിലും ഇന്ത്യന്‍ ഡ്രോണുകള്‍ നാശം വിതച്ചിരുന്നു. ഇസ്രയേല്‍ നിര്‍മ്മിതമായ ലോയിറ്ററിംഗ് മ്യുണിഷന്റെ (ഡ്രോണുകള്‍ തിരിച്ചറിയുന്ന ശത്രുപക്ഷത്തെ റഡാറുകളെയോ വ്യോമപ്രതിരോധ സംവിധാനങ്ങളെയോ ബോംബിട്ട് തകര്‍ക്കലാണ് ഇവയുടെ ദൗത്യം) സഹായത്തെടെ ഇന്ത്യ പാകിസ്ഥന്റെ ചില റഡാറുകളേയും വ്യോമപ്രതിരോധസംവിധാനത്തേയും തകര്‍ത്തിരുന്നു. ഇന്ത്യയുടെ ഹോരോപ്, ഹെറോണ്‍ മാര്‍ക്ക് -2 എന്നീ ഡ്രോണുകളാണ് പാകിസ്ഥാനില്‍ ഭീതിവിതച്ചത്.
ഐഡിയ ഫോര്‍ജ് ടെക്നോളജീസ് (Ideaforge technologies) എന്ന ഇന്ത്യയിലെ ഡ്രോണ്‍ നിര്‍മ്മാണക്കമ്പനിയുടെ ഓഹരി വില 15 ശതമാനം മുകളിലേക്ക് കുതിച്ചു. 386 രൂപ മാത്രമുണ്ടായിരുന്ന ഈ കമ്പനിയുടെ ഓഹരി വില 77 രൂപ കുതിച്ച് 463 രൂപ 50 പൈസ വരെ എത്തിയിരുന്നു. ഈ കമ്പനിയുടെ കഴിഞ്ഞ സാമ്പത്തികപാദത്തില്‍ 25 കോടിയുടെ നഷ്ടമുണ്ടായിരുന്നു.
ആന്‍റി ഡ്രോണ്‍ സംവിധാനം നിര്‍മ്മിക്കുന്ന കമ്പനിയാണ് സെന്‍ ടെക്നോളജീസ് (Zen Technologies). ഇതിന്റെ ഓഹരി 5 ശതമാനം ഉയര്‍ന്നിരുന്നു. 1339 രൂപയായിരുന്ന ഓഹരി വില 67 രൂപ കയറി 1406 രൂപ വരെ എത്തി. ശത്രുപക്ഷത്തെ ഡ്രോണുകളെ തിരിച്ചറിയുക, അവ ഏത് വിഭാഗത്തിലാണെന്ന് മനസ്സിലാക്കുക, നിഷ്ക്രിയമായി ആ ഡ്രോണിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുക, ക്യാമറ സെന്‍സറുകള്‍ ഉപയോഗിച്ച് അവയുടെ ലൊക്കേഷന്‍ കൃത്യമായി തിരിച്ചറിഞ്ഞ് ആ ഡ്രോണിന്റെ വാര്‍ത്തവിനിമയം ജാമിങ്ങിലൂടെ കട്ടാക്കി അതിനെ നശിപ്പിക്കുക ഇതാണ് സെന്‍ ടെക്നോളജീസിന്റെ ആന്‍റി ഡ്രോണ്‍ സാങ്കേതികവിദ്യ നടപ്പാക്കുന്നത്.
ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത ആന്‍റി ഡ്രോണ്‍ സാങ്കേതികവിദ്യ നിര്‍മ്മിക്കുന്ന ഭാരത് ഇലക്ട്രോണിക്സിന്റെ (Bharat Electronics) ഓഹരിവിലയിലും കുതിപ്പുണ്ടായി. 307 രൂപയുണ്ടായിരുന്ന ഭാരത് ഇലക്ട്രോണിക്സിന്റെ ഓഹരി വില ഒമ്പത് രൂപ കയറി 316 രൂപയില്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: