Kerala

കേരളത്തില്‍ മുസ്ലിം ജിഹാദ് പ്രവര്‍ത്തനങ്ങള്‍ ശക്തം: മിലിന്ദ് പരാണ്ഡേ

Published by

തിരുവനന്തപുരം: കേരളത്തില്‍ മുസ്ലിം ജിഹാദ് ശക്തമാവുകയാണെന്ന് വിഎച്ച്പി അന്താരാഷ്‌ട്ര സെക്രട്ടറി ജനറല്‍ മിലിന്ദ് പരാണ്ഡേ. അതിന് ഒടുവിലത്തെ ഉദാഹരണമാണ് പഹല്‍ഗാം ഭീകരാക്രമണത്തിലെ സൂത്രധാരനായ ഷെയ്ക് സജ്ജാദ് കേരളത്തില്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചിരുന്നുവെന്നത്. ഇത് ഞെട്ടല്‍ ഉളവാക്കുന്ന വാര്‍ത്തയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഭീകരപ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ശക്തിപ്രാപിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പ്രത്യേക മതവിഭാഗത്തിന് ഒപ്പം ചേര്‍ന്ന് ഒത്താശ ചെയ്യുകയാണ്. കേരളത്തിലെ സര്‍ക്കാര്‍ ഹിന്ദുവിരുദ്ധ നിലപാട് സ്വീകരിക്കുന്നത് ഒരു പ്രത്യേക മതവിഭാഗത്തെ സംരക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. അതിനായി ഹിന്ദുസമൂഹത്തിന്റെ ആചാരങ്ങളെയും ക്ഷേത്രങ്ങളും തകര്‍ക്കാന്‍ ശ്രമിക്കുന്നു. ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. തൃശൂര്‍ പൂരത്തെ അട്ടിമറിക്കാന്‍ ശ്രമം നടത്തിയത് സംസ്ഥാന സര്‍ക്കാരാണ്.

ഹിന്ദുക്ഷേത്രങ്ങളെ ദേവസ്വം ബോര്‍ഡ് പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് തിരിച്ച് പിടിക്കാനുള്ള ഒരു ക്യാമ്പയിന്‍ വിഎച്ച്പിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഇത് ദക്ഷിണ ഭാരതത്തിലെ അഞ്ച് സംസ്ഥാനങ്ങളില്‍ കൂടി ശക്തമായി നടത്തും. ഹിന്ദുസമൂഹത്തെ മുഴുവന്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് വിഎച്ച്പി നടത്തുന്നത്. ജാതിക്കുപരി എല്ലാവരെയും ഒന്നിച്ചുനിര്‍ത്തുക എന്നതാണ് ലക്ഷ്യം. പഹല്‍ഗാം ഉള്‍വനത്തില്‍ നിന്ന് കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് സ്വദേശിയായ ഒരു ഹിന്ദു യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. മൃതദേഹത്തിന് പത്തു ദിവസത്തെ പഴക്കമുണ്ട്. ഇതിനെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തണമെന്നും മിലിന്ദ് പരാണ്ഡേ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജി. സനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by