India

പാകിസ്ഥാന് ആയുധം കൊടുത്ത് സഹായിക്കുന്ന ചൈനയുടെ വക്താവ് പറയുന്നു:”ചൈന തീവ്രവാദത്തിനെതിരാണ്”; ചിരിച്ച് മണ്ണുകപ്പി ലോകം

പാകിസ്ഥാന് ആയുധം കൊടുത്ത് സഹായിക്കുന്ന ചൈനയുടെ വക്താവ് പറയുന്നു:"ചൈന തീവ്രവാദത്തിനെതിരാണ്"; ചിരിച്ച് മണ്ണുകപ്പി ലോകം

Published by

ന്യൂദല്‍ഹി: വളരെ വിചിത്രമായ ഒരു പ്രസ്താവനയുമായി ഇറങ്ങിയിരിക്കുകയാണ് ചൈനയുടെ വിദേശകാര്യവക്താവ് ലിന്‍ ജിയാന്‍. ചൈന തീവ്രവാദത്തിനെതിരാണ് എന്നതായിരുന്നു ഇദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച സന്ദേശം. പക്ഷെ ഇത് കേട്ട് ഇന്ത്യക്കാര്‍ മാത്രമല്ല, ലോകമാകെ പൊട്ടിച്ചിരിക്കുകയാണ്.

കാരണം കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ ഇന്ത്യയ്‌ക്ക് നേരെ അയച്ച ഡ്രോണുകളില്‍ മുക്കാല്‍ പങ്കും ചൈനീസ് നിര്‍മ്മിതമാണ്. മൂന്നര മണിക്കൂറില്‍ മെയ് എട്ട് വ്യാഴാഴ്ച പാകിസ്ഥാന്‍ അയച്ചത് 400 ഡ്രോണുകളാണ്. ഇതെല്ലാം ഇന്ത്യയുടെ എസ് 400 ഇന്ത്യന്‍ നിര്‍മ്മിത ആകാശ് മിസൈലും ചേര്‍ന്ന് നിര്‍വ്വീര്യമാക്കിയിരുന്നു. ഇന്ത്യയിലെ 24നഗരങ്ങളില്‍ നാശനഷ്ടം വിതയ്‌ക്കാനും ഇന്ത്യയുടെ പ്രതിരോധ റഡാര്‍ സംവിധാനങ്ങളെ നശിപ്പിക്കാനും വേണ്ടിയായിരുന്നു ഈ ഡ്രോണ്‍ ആക്രമണം.

ചൈനയുടെ വിദേശകാര്യവക്താവിന്റെ പ്രസ്താവന

പക്ഷെ മെയ് 9 വെള്ളിയാഴ്ചയും പാകിസ്ഥാന്‍ ഇന്ത്യയുടെ അതിര്‍ത്തി നഗരങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചു. രാജസ്ഥാന്‍, പഞ്ചാബ്, കശ്മീര്‍, ഗുജറാത്ത് എന്നിവിടങ്ങില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായിട്ടുണ്ട്. ഇതിനെ ഇന്ത്യ വീണ്ടും പ്രതിരോധിക്കുകയാണ്.

കഴിഞ്ഞ ദിവസം ചൈന പാകിസ്ഥാന് നല്‍കിയ ജെഎഫ് 17 എന്ന ആധുനിക യുദ്ധവിമാനം രണ്ടെണ്ണമാണ് ഇന്ത്യ വെടിവെച്ചിട്ടത്. ഇതിലെ പൈലറ്റിനെയും പിടികൂടിയതായി വാര്‍ത്തയുണ്ട്. ചൈന പാകിസ്ഥാന് വേണ്ടി ഉയര്‍ത്തിയ വ്യോമപ്രതിരോധങ്ങളെ ഭേദിച്ച് ഇന്ത്യയ്‌ക്ക് പാക് നഗരങ്ങളില്‍ ഡ്രോണ്‍ ആക്രമണവും നടത്താനായി. ഇതുവരെ ചൈനയുടെ ആയുധങ്ങള്‍ക്ക് നേരെ ഇന്ത്യയ്‌ക്ക് വിജയം നേടാനായി. പക്ഷെ വരും ദിവസങ്ങളില്‍ ചൈന കൂടുതല്‍ ശക്തമായ ആയുധങ്ങള്‍ പാകിസ്ഥാന് കൈമാറുമോ എന്ന് അറിയേണ്ടിയിരിക്കുന്നു. ഇതുവരെ ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്‍ ആക്രമണങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് ചൈനീസ് ആയുധമാണ്. പിഎല്‍-15 എന്ന ചൈനീസ് നിര്‍മ്മിത മിസൈല്‍ ഇന്ത്യ കഴിഞ്ഞ ദിവസം പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ വെടിവെ്ച്ചിട്ടിരുന്നു, ഇതിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യയുടെ കയ്യിലുണ്ട്.

ഏപ്രില്‍ മാസത്തില്‍ എന്ത് വിലകൊടുത്തും പാകിസ്ഥാന്റെ സുരക്ഷാപ്രശ്നങ്ങളെ ചൈന കണക്കിലെടുക്കുമെന്നും വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുമെന്ന് ചൈനയുടെ വിദേശകാര്യമന്ത്രി വാങ്ങ് യി പ്രസ്താവിച്ചിട്ട് ചൂടാറിയിട്ടില്ല. അതിനര്‍ത്ഥം ചൈന പാകിസ്ഥാനെ ആയുധം നല്‍കി സഹായിക്കും എന്ന് തന്നെയാണ്. ഇനി എന്തൊക്കെ ആയുധങ്ങള്‍ ചൈനയുടേതായി പാകിസ്ഥാന്റെ ആവനാഴിയില്‍ ഉണ്ട് എന്ന് അറിയുന്നില്ല.

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് ഇതുവരെയും ഈ യുദ്ധത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. സമാധാനം വേണമെന്നോ ഇരുകൂട്ടരും ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാനോ പറഞ്ഞിട്ടില്ല. ചൈനയുടെ വിദേശകാര്യ വക്താവ് മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ച ചെയ്ത് സമാധാനത്തിലേക്ക് തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടത്. അതും ദുര്‍ബലമായ ഒരു പ്രസ്താവന.

ഇന്ത്യ അതിവേഗം ആഗോളബിസിനസ് രംഗത്ത് കുതിച്ച് വളരുന്നതില്‍ ചൈന അസ്വസ്ഥരാണ്. ആപ്പിള്‍, ഇലോണ്‍മസ്കിന്റെ സ്റ്റാര്‍ലിങ്ക്, ടെസ്ല ഇവയുടെയെല്ലാം ഇന്ത്യയിലേക്കുള്ള വരവ് ചൈനയെ അസ്വസ്ഥമാക്കുകയാണ്. മാത്രമല്ല, ചൈനയ്‌ക്കെ് പ്രഹരം നല്‍കുന്ന രീതിയില്‍ ഇറക്കുമതി ചുങ്കം കൂട്ടിയപ്പോള്‍ ഭാരതവുമായി പരസ്പരം സഹായകരമാവുന്ന ഒരു വ്യാപാരക്കരാര്‍ ആണ് ട്രംപ് ലക്ഷ്യമാക്കുന്നതെന്നതും ചൈനയെ വിറളി പിടിപ്പിക്കുകയാണ്.

ഇതെല്ലാം ഇന്ത്യയെ നശിപ്പിക്കാനുള്ള അവസരം കിട്ടാന്‍ ചൈന കാത്തിരിക്കുകയായിരുന്നു. അതാണ് ഇപ്പോള്‍ ഇന്ത്യാ-പാക് യുദ്ധസാഹചര്യം വഴി ചൈനയ്‌ക്ക് ലഭിച്ചിരിക്കുന്നത്. ഇത് പരമാവധി മുതലാക്കുമോ ചൈന എന്ന് മാത്രമേ അറിയേണ്ടൂ.

ചൈനയുടെ യുദ്ധവിമാനം ഇന്ത്യയുടെ രണ്ട് പോര്‍വിമാനങ്ങളെ വീഴ്‌ത്തിയോ?

ഇതിനിടെ ചൈനയുടെ ആധുനിക യുദ്ധവിമാനമായ ജെ-19 ഉപയോഗിച്ച് രണ്ട് ഇന്ത്യന്‍ യുദ്ധവിമാനങ്ങളെ പാകിസ്ഥാന്‍ വീഴ്‌ത്തിയതായി ഒരു ഉന്നത യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്ക ഈ യുദ്ധത്തില്‍ ചൈനയുടെ ജെ-10 എന്ന ആധുനിക യുദ്ധവിമാനത്തിന്റെ പ്രകടനം നിരീക്ഷിച്ചുവരികയാണ്.കാരണം തായ് വാനെ കീഴടക്കാനുള്ള യുദ്ധത്തില്‍ ചൈന ഈ യുദ്ധവിമാനങ്ങളെല്ലാം ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. അതേ സമയം ഇന്ത്യയുടെ രണ്ട് പോര്‍വിമാനങ്ങള്‍ ചൈനയുടെ ജെ-10 എന്ന യുദ്ധവിമാനം വീഴ്‌ത്തി എന്നത് ഇന്ത്യന്‍ സേന സ്ഥിരീകരിച്ചിട്ടില്ല. ആകാശത്ത് നിന്നും ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈലുകളാണ് ഈ ജെ-10 എന്ന ചൈനീസ് വിമാനം അയയ്‌ക്കുക. പാകിസ്ഥാന്‍ വ്യോമസേന അതിവിഗ്ധമായാണ് ചൈനയുടെ യുദ്ധവിമാനം ഉപയോഗിക്കുന്നത് എന്നതിനര്‍ത്ഥം അത്രയ്‌ക്ക് വിദഗ്ധമായ പരിശീലനം പാകിസ്ഥാന്‍ വ്യോമസേനയ്‌ക്ക് ചൈന നല്‍കുന്നു എന്നത് തന്നെയാണെന്നും യുഎസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക