നാഗ്പൂർ : ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂരിനെ അവഹേളിച്ച് സോഷ്യൽ മീഡിയ പോസ്റ്റിട്ട മലയാളി യുവാവിനെ നാഗ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു . കൊച്ചി ഇടപ്പള്ളി സ്വദേശിയായ റെജാസ് സിദീഖാണ് അറസ്റ്റിലായത്. പൂനെയിൽ പഠിക്കുന്ന നാഗ്പൂരിൽ നിന്നുള്ള വിദ്യാർത്ഥിനിയായ ഇഷ കുമാരി (22) ക്കൊപ്പം ലകദ്ഗഞ്ച് പ്രദേശത്തെ ഒരു ഹോട്ടലിൽ താമസിക്കുകയായിരുന്നു റെജാസ് .
‘ കേന്ദ്രസർക്കാരിനെതിരെ യുദ്ധം ചെയ്യാൻ തയ്യാറെടുക്കുന്നു’ എന്ന രീതിയിലായിരുന്നു റെജാസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് . പാകിസ്ഥാൻ, പാകിസ്ഥാൻ അധിനിവേശ ജമ്മു & കാശ്മീർ എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകൾക്കെതിരെ ഇന്ത്യൻ സായുധ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂരിനെ സിദീഖ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അപലപിച്ചിരുന്നു. അതോടൊപ്പം, നക്സലൈറ്റുകൾക്കെതിരായ പ്രവർത്തനങ്ങളെയും വിമർശിച്ചിരുന്നുവെന്ന് നഗരത്തിലെ ലകദ്ഗഞ്ച് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ പറയുന്നു.
ഭാരതീയ ന്യായ സംഹിത സെക്ഷൻ 149 (ഇന്ത്യൻ സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ തയ്യാറെടുക്കൽ), 192 (കലാപമുണ്ടാക്കാൻ ഉദ്ദേശിച്ച് പ്രകോപനം സൃഷ്ടിക്കൽ), 351 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 353 (പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവനകൾ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് സിദീഖിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടെ, നിരോധിത മാവോയിസ്റ്റ് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട മൂന്ന് പുസ്തകങ്ങളും പോലീസ് പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: