ന്യൂദല്‍ഹി: ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകളുടെ സംയുക്ത ആസൂത്രണത്തോടെ പാകിസ്ഥാനില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ ഞെട്ടിയത് മൂന്ന് പാക് ഭീകരസംഘടനകളുടെ നേതാക്കളായ മസൂദ് അസ് ഹറും ഹഫീസ് സയ്യിദും സയ്യിദ് സലാഹുദ്ദീനും. ഹഫീസ് സയ്യിദാണ് ലഷ് കര്‍ ഇ ത്വയിബയുടെ നേതാവ്. ജെയ്ഷ് എ മുഹമ്മദിന്റെ നേതാവാണ് മസൂദ് അസ്ഹര്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ നേതാവാണ് സയ്യിദ് സലാഹുദ്ദീന്‍. ഇന്ത്യയുടെ സൈനികാക്രമണത്തില്‍ തകര്‍ന്നത് പാകിസ്ഥാനിലെ മൂന്ന് ഭീകരസംഘടനകളുടേതായ ഒമ്പതോളം കേന്ദ്രങ്ങളാണ്. 24 മിസൈലുകളാണ് ഇന്ത്യ അയച്ചത്.
ഇതില്‍ ലഷ്കര്‍ ഇ ത്വയിബയുടെ നേതാവ് ഹഫീസ് സയ്യിദ് ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. പക്ഷെ മസൂദ് അസ്ഹര്‍ രക്ഷപ്പെട്ടിട്ടുണ്ട്. പക്ഷെ മൗലാന മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടു.
ഏറെക്കാലമായി ഇന്ത്യയുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന മൂന്ന് ഭീകരസംഘടനകളായ ലഷ്കര്‍ ഇ ത്വയിബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജെയ്ഷ് എ മുഹമ്മദ് എന്നിവയുടെ ഭീകരരെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളാണ് തകര്‍ന്നത്. 2008ലെ 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണം നടത്തിയത് ലഷ്കര്‍ ഇ ത്വയിബയാണ്. 2016ലെ ഉറി ആക്രമണത്തിന് പിന്നില്‍ ജെയ്ഷ എ മുഹമ്മദായിരുന്നു. കശ്മീരിലെ ഇന്ത്യന്‍ ആര്‍മിയുടെ ആസ്ഥാനത്താണ് അന്ന് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. അന്ന് 18 ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു. 2001ല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് ആക്രമിച്ചത് ജെയ്ഷ് എ മുഹമ്മദായിരുന്നു. 40 സിആര്‍പിഎഫ് ജവാന്മാരെ വധിച്ച പുല്‍വാമ ആക്രമണത്തിന് പിന്നില്‍ ജെയ്ഷ് എ മുഹമ്മദായിരുന്നു.
ലഷ്കര്‍ ഇ ത്വയിബയുടെ മൂന്ന് കേന്ദ്രങ്ങളാണ് തകര്‍ത്തത്. ബര്‍ണാലയിലെ മര്‍കസ് അഹ്ലെ ഹഡിത്, മുസാഫര്‍ ബാദിലെ ഷവായ് നല്ല കാമ്പ്, മുരിഡ്കെയിലുള്ള മര്‍കസ് ത്വയിബ എന്നീ കേന്ദ്രങ്ങളാണ് ബോംബിട് നശിപ്പിച്ചത്.
ഹിസ്ബുള്‍ മുജാഹിദ്ദീന്റെ രണ്ട് കേന്ദ്രങ്ങളാണ് തകര്‍ത്തത്. കോട് ലിയിലെ മസ്കര്‍ റഹീല്‍ ഷഹീദും സിയാല്‍കോട്ടിലെ മെഹ്മൂന ജോയയും ആണ് തകര്‍ന്നത്. ജെയ്ഷ് എ മുഹമ്മദിനാണ് എറ്റവും വലിയ തിരിച്ചടി കിട്ടിയത്. ഇവരുടെ നാല് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ഭഹവല്‍പൂരിലെ മര്‍കസ് സുബാന്‍ അള്ള, സര്‍ജാലിലെ ടെഹ്റ കലാന്‍, മുസഫര്‍ബാദിലെ സെയ് ദന ബിലാല്‍ കാമ്പ്, കോട് ലിയിലെ മര്‍കസ് അബ്ബാസ് എന്നീ ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യന്‍ സേന ബോംബിട്ട് തകര്‍ത്തത്.
ഇന്ത്യയ്‌ക്കെതിരായ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിൽ പ്രധാന പങ്കുവഹിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ് ബാവൽപൂരിലും മുദ്‍രികെയിലുമുള്ളത്. ഇന്ത്യൻ സൈന്യത്തിന്റെ ലക്ഷ്യം കൊടും ഭീകരരുടെ കേന്ദ്രങ്ങളായതിനാലാണ് ഇരു കേന്ദ്രങ്ങളും തകർത്തത്. 1999-ൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ എയർലൈൻസ് വിമാനമായ ഐസി-814-ലെ യാത്രക്കാരെ മോചിപ്പിക്കാൻ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകൻ മസൂദ് അസറിനെ വിട്ടയച്ചിരുന്നു. അന്ന് മുതൽ ബാവൽപൂർ ജെയ്‌ഷെ മുഹമ്മദിന്റെ പ്രവർത്തന കേന്ദ്രമാണ്. മുദ് രികെ ലഷ്കറിന്റെ കൂടി കേന്ദ്രമാണ്.
തിരിച്ച് പാകിസ്ഥാന്‍ സൈന്യം ഷെല്ലാക്രമണം നടത്തിയെങ്കിലും ഇന്ത്യന്‍ സേന അവരുടെ ദൗത്യം നിര്‍വ്വഹിക്കുന്നതില്‍ വിജയിച്ചു. പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ പത്ത് സാധാരണക്കാരായ ഇന്ത്യക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: