Kerala

രാജ്യവ്യാപക സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ പൂര്‍ത്തിയായി, സംസ്ഥാനത്തെ 14 ജില്ലകളിലും മോക്ഡ്രില്‍

ആംബുലന്‍സുകളും ആശുപത്രികളും അധികൃതരും ജനപ്രതിനിധികളും പൊതുജനങ്ങളും ഉള്‍പ്പെടെ മോക്ഡ്രില്ലുമായി പൂര്‍ണമായി സഹകരിച്ചു

Published by

തിരുവനന്തപുരം : പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ച പ്രകാരം നടത്തിയ രാജ്യവ്യാപക സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ പൂര്‍ത്തിയായി.സംസ്ഥാനത്തെ 14 ജില്ലകളിലും മോക്ഡ്രില്‍ നടന്നു. വൈകിട്ട് നാല് മണിക്ക് മോക് ഡ്രില്ലിന്റെ ഭാഗമായി മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയുടെ ആസ്ഥാനത്തുനിന്നാണ് സൈറണുകള്‍ നിയന്ത്രിച്ചത്. കവചം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച 126 സൈറണുകളാണ് മുഴങ്ങിയത്. 4.30ന് മോക്ഡ്രില്‍ പൂര്‍ത്തിയായി.ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ സജ്ജമാണെന്ന സന്ദേശമാണ് മോക്ഡ്രില്‍ നല്‍കിയത്.

അപകടമേഖലയില്‍ നിന്ന് ആളുകളെ എങ്ങനെ ഒഴിപ്പിക്കണമെന്നും വീടുകളില്‍ സുരക്ഷിതരായിരിക്കേണ്ടത് എങ്ങനെയെന്നും പ്രാഥമിക ശുശ്രൂഷ ലഭ്യമാക്കേണ്ടത് എങ്ങനെയെന്നും കാണിച്ചുതരുന്നതായിരുന്നു മോക്ഡ്രില്‍.1971ല്‍ ഇന്ത്യ- പാക് യുദ്ധത്തിന് മുന്‍പായിരുന്നു മോക് ഡ്രില്‍ ഇതിന് മുന്‍പ് നടത്തിയത്. ആക്രമണമുണ്ടായാല്‍ സ്വയം സുരക്ഷ ഉറപ്പാക്കാനുള്ള ബോധവത്കരണമാണ് മോക് ഡ്രില്ലിലൂടെ ലക്ഷ്യമിടുന്നത്. ആംബുലന്‍സുകളും ആശുപത്രികളും അധികൃതരും ജനപ്രതിനിധികളും പൊതുജനങ്ങളും ഉള്‍പ്പെടെ മോക്ഡ്രില്ലുമായി പൂര്‍ണമായി സഹകരിച്ചു. ജില്ലകളിലെ കളക്ടര്‍മാരും ജില്ലാ ഫയര്‍ ഓഫീസര്‍മാരുമാണ് മോക്ഡ്രില്ലിന് നേതൃത്വം നല്‍കിയത്.

ശത്രുരാജ്യം വ്യോമാക്രമണത്തിന് മുതിര്‍ന്നാല്‍ നല്‍കുന്ന മുന്നറിയിപ്പ് സംവിധാനമാണ് നീണ്ട അപായ സൈറണ്‍. യുക്രെയ്ന്‍- റഷ്യ, ഇസ്രയേല്‍ -പലസ്തീന്‍ യുദ്ധ സമയങ്ങളിലെല്ലാം ജനങ്ങള്‍ക്ക് സൈറന്‍ നല്‍കി വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുന്നത് നേരത്തെ കണ്ടിരുന്നതാണ്. പതിവായി യുദ്ധമുണ്ടാകുന്നയിടങ്ങളില്‍ ബങ്കറുകളിലേക്കാണ് ജനങ്ങള്‍ സുരക്ഷയ്‌ക്കായി മാറുക. മോക്ഡ്രില്ലില്‍ സൈറന്‍ കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നാണ് നിര്‍ദേശം.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by