തിരുവനന്തപുരം: ഹയര്‍ സെക്കന്ററി സ്ഥലം മാറ്റവും നിയമനവും മേയ് 31 നകം പൂര്‍ത്തീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കൈറ്റിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായാണ് അപേക്ഷകള്‍ സ്വീകരിച്ചത്. ജില്ലകളിലെ വിവിധ സ്‌കൂളുകളില്‍ വിവിധ വിഷയങ്ങളില്‍ ലഭ്യമായ ഒഴിവുകള്‍ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പോര്‍ട്ടലില്‍ കൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്രാവശ്യം ആദ്യമായി ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട അധ്യാപകരുടെ പരാതികള്‍ പരിശോധിച്ച് മൂന്ന് ദിവസത്തിനകം തീരുമാനമെടുക്കാന്‍ ഒരു സമിതിയെയും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.
മേയ് 3 വരെയാണ് ട്രാന്‍സ്ഫറിന് അപേക്ഷിക്കാന്‍ സമയം നല്‍കിയിരുന്നത്. ഇതിന്റെ ഭാഗമായി 8204 അധ്യാപകരുടെ അപേക്ഷകളാണ് പ്രിന്‍സിപ്പല്‍മാര്‍ അംഗീകരിച്ച് അയച്ചത്. ഇതില്‍ 357 അപേക്ഷകര്‍ അനുകമ്പാര്‍ഹമായ മുന്‍ഗണന ലഭിക്കേണ്ട വിഭാഗത്തിലാണ് അപേക്ഷിച്ചിരിക്കുന്നത്. ഇവരുടെ അപേക്ഷകള്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കും. മേയ് 19 നുള്ളില്‍ പ്രൊവിഷണല്‍ ട്രാന്‍സ്ഫര്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇത് പരിശോധിക്കാന്‍ ഒരാഴ്ച സമയം നല്‍കിയശേഷം അന്തിമ സ്ഥലം മാറ്റപ്പട്ടിക മേയ് 26 ഓടെ പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: