ന്യൂദൽഹി : മുഗളന്മാരുടെ പിൻഗാമിയാണെന്നും, ഡൽഹിയിലെ ചെങ്കോട്ട വിട്ട് നൽകണമെന്നും ആവശ്യപ്പെട്ട് സുൽത്താന ബീഗം സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ചെങ്കോട്ട മാത്രമാണോ നിങ്ങൾക്ക് ആവശ്യം . എന്തുകൊണ്ട് താജ്മഹലും ഫത്തേപൂർ സിക്രിയും ആവശ്യപ്പെട്ടില്ല , അവയും മുഗളന്മാർ നിർമ്മിച്ചതാണോ എന്നും കോടതി ചോദിച്ചു.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് സുൽത്താന ബീഗത്തിന്റെ ഹർജി തള്ളുകയും ഹർജി തള്ളിയത് . ബഹാദൂർ ഷാ സഫർ രണ്ടാമന്റെ കൊച്ചുമകന്റെ വിധവയാണ് താനെന്നാണ് സുൽത്താന ബീഗം അവകാശപ്പെടുന്നത് . ‘എന്തുകൊണ്ടാണ് നിങ്ങൾ ചെങ്കോട്ട മാത്രം ആവശ്യപ്പെട്ടത്?’ ഫത്തേപൂർ സിക്രിയും താജ്മഹലും എന്തുകൊണ്ട് വേണ്ട? റിട്ട് ഹർജി പൂർണ്ണമായും തെറ്റിദ്ധരിക്കപ്പെട്ടതാണ്, അതിനാൽ അത് തള്ളിക്കളയുന്നു.- എന്നാണ് കോടതി വ്യക്തമാക്കിയത്.
കഴിഞ്ഞ വർഷം ഡിസംബറിൽ ഡൽഹി ഹൈക്കോടതിയും സുൽത്താന ബീഗത്തിന്റെ ഹർജി തള്ളിക്കളഞ്ഞിരുന്നു. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സുൽത്താന ബീഗത്തിന്റെ കുടുംബത്തിന് നിയമവിരുദ്ധമായി സ്വത്ത് നഷ്ടപ്പെടുത്തിയെന്ന് ഹർജിയിൽ പറയുന്നു. ഇതിനുശേഷം, ബഹദൂർ ഷാ സഫർ രണ്ടാമനെ രാജ്യത്ത് നിന്ന് നാടുകടത്തുകയും മുഗളരിൽ നിന്ന് ചെങ്കോട്ട പിടിച്ചെടുക്കുകയും ചെയ്തു. ഇപ്പോൾ ഇന്ത്യൻ സർക്കാർ അത് കൈവശപ്പെടുത്തിയിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് സുൽത്താന പറയുന്നു. ചെങ്കോട്ട വിട്ടു നൽകണമെന്നും സർക്കാരിൽ നിന്ന് നഷ്ടപരിഹാരം വേണമെന്നുമാണ് സുൽത്താന ബീഗം ആവശ്യപ്പെട്ടത്.
















