വഡോദര : അഹമ്മദാബാദിലെ ചന്ദോള പ്രദേശത്ത് അനധികൃത ബംഗ്ലാദേശികളുടെ സെറ്റിൽമെൻ്റുകളുടെ പൊളിച്ചു മാറ്റൽ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ ഇവിടെ നിന്നും 198 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പോലീസ് പിടികൂടി. ഇതിനുപുറമെ സംസ്ഥാനത്തെ മറ്റ് നഗരങ്ങളിൽ നിന്ന് ആകെ 210 ബംഗ്ലാദേശികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗുജറാത്ത് സർക്കാർ ഇവരെയെല്ലാം അവരുടെ രാജ്യത്തേക്ക് ഉടൻ തന്നെ തിരിച്ചയക്കും. ഇതിനുള്ള അനുമതി കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ചുവെന്നാണ് വിവരം. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ ബംഗ്ലാദേശ്-ഇന്ത്യ അതിർത്തിയിൽ നിന്ന് ഈ ബംഗ്ലാദേശികളെ അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കുമെന്നാണ് വിവരം.
ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയെല്ലാം ക്രൈംബ്രാഞ്ച് ട്രെയിൻ മാർഗമാണ് അതിർത്തിയിൽ എത്തിക്കുന്നത്. അതേ സമയം സാധാരണയായി ഒരു നിയമവിരുദ്ധ വിദേശിയെ പിടികൂടിയാൽ നാടുകടത്താൻ ഏകദേശം രണ്ട് മാസമെടുക്കും. എന്നാൽ ഗുജറാത്തിൽ പിടിക്കപ്പെടുന്ന ബംഗ്ലാദേശികളെ അഞ്ച് ദിവസത്തിനുള്ളിൽ തിരിച്ചറിഞ്ഞ് നാടുകടത്തും. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ നാടുകടത്തൽ പ്രക്രിയയാണെന്നതാണ് സവിശേഷത.
ചന്ദോള പ്രദേശത്ത് രണ്ടായിരത്തിലധികം അനധികൃത കുടിയേറ്റക്കാരുടെ വീടുകളുടെ ചരിത്രപരമായ വൻ പൊളിച്ചുമാറ്റലിനുശേഷം അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനും പോലീസ് കമ്മീഷണറും ഇപ്പോൾ രണ്ടാം ഘട്ട നടപടികളെക്കുറിച്ചാണ് പദ്ധതിയിടുന്നത്. പ്രധാനമായും പോലീസ് സുരക്ഷ ഉറപ്പാക്കിയായിരിക്കും കോർപ്പറേഷൻ പൊളിക്കൽ നടപടി സ്വീകരിക്കുക.
അതേ സമയം നിയമവിരുദ്ധ പ്രവർത്തനങ്ങളുടെയെല്ലാം സൂത്രധാരനായ ലല്ല ബിഹാരിയെന്ന മതമൗലികവാദിയെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് രാജസ്ഥാനിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ആറ് ദിവസത്തേക്ക് റിമാൻഡിന് വിടാൻ നിർദേശിച്ചിട്ടുണ്ട്. നിലവിൽ ഇൻ്റലിജൻസ് ബ്യൂറോ പ്രദേശത്തെ അനധികൃത ബംഗ്ലാദേശികളെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
















