ശ്രീനഗർ : ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സുരക്ഷാ സേന ഭീകരരുടെ ഒളിത്താവളം തകർത്തു. ജില്ലയിലെ സുരൻകോട്ട് സെക്ടറിലെ ഹരി മരോട്ടെ ഗ്രാമത്തിൽ നിന്നാണ് സുരക്ഷാ സേന ഈ തീവ്രവാദ ഒളിത്താവളം കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി സൈന്യം, പോലീസ്, എസ്‌ഒജി എന്നിവരുൾപ്പെടെ സുരക്ഷാ സേന നടത്തിയ സംയുക്ത തിരച്ചിലിലാണ് തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തി തകർത്തത്. അവിടെ നിന്ന് അഞ്ച് ഐഇഡികൾ, വയർലെസ് സെറ്റുകൾ, ചില വസ്ത്രങ്ങൾ എന്നിവ കണ്ടെടുത്തു.
രാഷ്‌ട്രീയ റൈഫിൾസ് (ആർആർ), ഇന്ത്യൻ സൈന്യത്തിന്റെ പാരാ കമാൻഡോ യൂണിറ്റുകൾ, ജമ്മു കശ്മീർ പോലീസ് എന്നിവർ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് പാകിസ്ഥാൻ ഭീകരരുടെ ഭൂഗർഭ ഇടത്താവളം കണ്ടെത്തിയത്. ഈ ഭൂഗർഭ ഒളിത്താവളത്തിന്റെ ഘടനയും അതിൽ സൂക്ഷിച്ചിരുന്ന ആയുധങ്ങളും ഉപകരണങ്ങളും സുരക്ഷാ ഏജൻസികളെപ്പോലും ഞെട്ടിച്ചിരുന്നു.
ആറടി ആഴവും എട്ട് അടി വീതിയുമുള്ള ഈ ഭൂഗർഭ കുഴി തീവ്രവാദികൾക്ക് ദീർഘകാലം ഒളിച്ച് കഴിയാൻ തക്കമാണ് ഒരുക്കിയിരുന്നത്. ഇവിടെ ഭീകരർ ഗ്യാസ് സിലിണ്ടറുകൾ, സോളാർ ലൈറ്റുകൾ, ആയുധങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ഒളിപ്പിച്ചു വച്ചിരുന്നു.
















