കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ രോഗിക്ക് 42,000 രൂപയുടെ ബില്ല് നല്‍കിയ സംഭവത്തിന് പരിഹാരമായി. രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് സ്വകാര്യ ആശുപത്രി അറിയിച്ചു.
പ്രശ്‌നം പരിഹരിക്കാമെന്ന് മന്ത്രി മൊഹമ്മദ്‌റിയാസ് അറിയിച്ചുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.എന്നാല്‍ ബില്‍ തുക സര്‍ക്കാര്‍ അടയ്‌ക്കുന്നതില്‍ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.
രോഗിക്കുള്ള വെന്റിലേറ്റര്‍ ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും മെഡിക്കല്‍ കോളേജില്‍ സജ്ജമാണെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു. പ്രശ്‌നം ജില്ലാ കളക്ടറെയും ആരോഗ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ട്.
പേരാമ്പ്ര സ്വദേശി വിശ്വനാഥനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുക ഉയര്‍ന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന ഭീമമായ ബില്‍ തുക അടയ്‌ക്കാന്‍ കഴിയാതെ ബന്ധുക്കള്‍ വലഞ്ഞു. ഇന്നലെ കുടുംബത്തെ അറിയിക്കാതെയാണ് വിശ്വനാഥനെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് മകന്‍ പറഞ്ഞു.
മെഡിക്കല്‍ കോളേജിലേക്ക് തിരികെ പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴാണ് ബില്ല് നല്‍കിയത്. സ്വകാര്യ ആശുപത്രിയില്‍ ബില്‍ അടയ്‌ക്കാതെ രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ആകില്ലെന്ന് സാഹചര്യമാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക