കൊച്ചി: കഞ്ചാവ് കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ റാപ്പര്‍ വേടനെതിരെ ലഹരി ഉപയോഗവും ഗൂഢാലോചനയും ചുമത്തി പൊലീസിന്റെ എഫ്‌ഐആര്‍.കഞ്ചാവ് വലിക്കുന്നതിനിടെ ആണ് റാപ്പര്‍ വേടനെ പിടികൂടിയത് എന്നാണ് എഫ് ഐ ആറിലുളളത്.
കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും ത്രാസും വേടന്റെ ഫ്‌ലാറ്റില്‍ നിന്ന് പിടിച്ചെടുത്തു. മേശക്ക് ചുറ്റും ഇരുന്ന് കഞ്ചാവ് വലിക്കവെയാണ് ആണ് വേടനും സംഘവും പിടിയിലായത് എന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഇവര്‍ കഞ്ചാവ് വാങ്ങിയത് ചാലക്കുടിയിലെ ആഷിഖില്‍ നിന്നാണെന്നാണ് എഫ്‌ഐആറില്‍ ഉളളത്.
കഞ്ചാവ് കൈവശം വച്ചതിന് റാപ്പര്‍ വേടനെയും റാപ് സംഘത്തിലെ അംഗങ്ങളായ എട്ട് പേരെയുമാണ് ഇന്നലെ പൊലീസ് ഫ്‌ലാറ്റില്‍ നിന്ന് പിടികൂടിയത്. ആറന്മുള സ്വദേശി വിനായക് മോഹന്‍, തിരുവനന്തപുരം കൈമനം സ്വദേശി വൈഷ്ണവ് ജി.പിള്ള, സഹോദരന്‍ വിഗനേഷ് ജി.പിള്ള, പെരിന്തല്‍മണ്ണ സ്വദേശി ജാഫര്‍, തൃശൂര്‍ പറളിക്കാട് സ്വദേശി കശ്യപ് ഭാസ്‌കര്‍, നോര്‍ത്ത് പറവൂര്‍ സ്വദേശി വിഷ്ണു കെ.വി, കോട്ടയം മീനടം സ്വദേശി വിമല്‍ സി.റോയ്, മാള സ്വദേശി ഹേമന്ത് വി.എസ് എന്നിവരാണ് വേടന് പുറമെ അറസ്റ്റിലായത്. ഫ്‌ലാറ്റില്‍ നിന്ന് 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും പൊലീസ് കണ്ടെടുക്കുകയുണ്ടായി. മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: