വിശ്വനാഥന്‍ ആനന്ദും ഭാര്യ അരുണയും (ഇടത്ത്)
ചെന്നൈ: അഞ്ച് തവണ ലോക ചെസ് ചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദിന്റെ വീട്ടില്‍ നിറയെ ചെസ്ബോര്‍ഡുകള്‍ ഉണ്ട്. പലയിടത്തുനിന്നും ലഭിച്ച സമ്മാനങ്ങളാണവ. ഓരോ ചെസ് സെറ്റുകള്‍ക്ക് പിന്നിലും ഒരുപാട് ഓര്‍മ്മകള്‍ ഉണ്ട്.
അതില്‍ ഒന്ന് 27 കിലോഗ്രാം തൂക്കം വരുന്ന ഒരു ചെസ് സെറ്റാണ്. ഇതിലെ കരുക്കല്‍ ചെമ്പുകൊണ്ടും വെങ്കലും കൊണ്ടും തീര്‍ത്തവയാണ്. ഒരിയ്‌ക്കല്‍ മെക്സിക്കോയിലേക്ക് നടത്തിയ യാത്രയിലാണ് ഈ ചെസ് ബോര്‍ഡ് സ്വന്തമാക്കിയത്. ഇത്രയും ഭാരമുള്ള ചെസ് ബോര്‍ഡ് വേണ്ടെന്ന് ആനന്ദ് കുറെ പറഞ്ഞുനോക്കിയതാണ്.
പക്ഷെ ഭാര്യ അരുണയാണ് ആ ചെസ് ബോര്‍ഡിന് നിര്‍ബന്ധം പിടിച്ചത്. ഒടുവില്‍ ഇത്രയും ഭാരമുള്ള ചെസ് ബോര്‍ഡ് മടിയില്‍ ചുമന്നാണ് ഫ്ലൈറ്റില്‍ ആനന്ദ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ആനന്ദിനെ കളയേണ്ടിവന്നാലും ഈ ചെസ് ബോര്‍ഡ് കളയില്ലെന്ന ഒറ്റവാശിയായിരുന്നു അരുണയ്‌ക്ക്. ഇന്ന് ചെന്നൈയിലെ വീട്ടില്‍ വിശ്രമിക്കുന്ന ഈ ചെസ് ബോര്‍ഡ് മനോഹരമായ ഒരു പുരാവസ്തു എന്നതിനേക്കാള്‍ ചെസ്സിനോടുള്ള ആ ദമ്പതികളുടെ അഭിനിവേശവും സ്ഥിരോത്സാഹവും ആണ് കാണിക്കുന്നത്.
ആനന്ദിന്റെ വീട്ടിലുള്ള നിരവധിയായ ചെസ് സെറ്റുകളും അതിന് പിന്നിലെ ഓര്‍മ്മകളും ഭാര്യ അരുണ പങ്കുവെയ്‌ക്കുന്നതിന്റെ മനോഹരമായ ഒരു വീഡിയോയില്‍ ഈ 27 കിലോഭാരമുള്ള മെക്സിക്കോയില്‍ നിന്നും കൊണ്ടുവന്ന ചെസ് സെറ്റ് കാണിച്ചിരിക്കുന്നു. വ്യവസായി കൂടിയായ ഹര്‍ഷ് ഗോയങ്ക ഈ വീഡിയോ ഈയിടെ പങ്കുവെച്ചിരുന്നു. ആദ്യമായി ലോക ചെസ് കിരീടം നേടിയപ്പോള്‍ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ അതിശയിപ്പിക്കുന്ന ചെസ് സെറ്റും ഈ വീഡിയോയില്‍ കാണാം. ആദ്യമായി സ്പെയിനില്‍ വെച്ച് ചെസ്സിലെ ലോകകിരീടം ചൂടിയപ്പോള്‍ ലഭിച്ച ചെസ് സെറ്റും സവിശേഷമാണ്. സ്പാനിഷ് ശില്‍പചാതുരി സ്വാംശീകരിച്ച ചെസ് സെറ്റാണിത്. ചിലിയില്‍ നിന്നും ലഭിച്ച മറ്റൊരു അവിസ്മരണീയ ചെസ് സെറ്റും കാണാം.
പക്ഷെ അരുണയ്‌ക്ക് പ്രത്യേകം ഇഷ്ടമുള്ള ചെസ് സെറ്റ് അതുതന്നെ. 27 കിലോ ഭാരമുള്ള മെക്സിക്കോയില്‍ നിന്നും ഫ്ലൈറ്റില്‍ ആനന്ദ് മടിയില്‍ ഇരുത്തി കൊണ്ടു വന്ന ആ ചെസ് സെറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക