ലഖ്നൗ : യുപിയിലെ അസംഗഢിൽ എടിഎസ് നടത്തിയ റെയ്ഡിൽ ഒരു അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തി. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. കോട്‌ല റാണി കി സരായ് നിവാസിയായ അബ്ദുൾ ഖൈദമിന്റെ മകൻ ഹസ്സൻ അഹമ്മദ് ആണ് പിടിയിലായത്.
വാരണാസി എടിഎസ് യൂണിറ്റാണ് ഈ റെയ്ഡ് നടത്തിയത്. വാരണാസി എടിഎസ് യൂണിറ്റിന് നിയമവിരുദ്ധമായ ടെലിഫോൺ എക്സ്ചേഞ്ചിനെക്കുറിച്ച് ദിവസങ്ങളായി വിവരങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ അറസ്റ്റിലാകുന്നത്.
ചോദ്യം ചെയ്യലിൽ പ്രതി ഹസ്സൻ 2017 ൽ മുംബൈയിൽ വെച്ച് ഷഹ്‌സാദ് എന്ന വ്യക്തിയെ കണ്ടുമുട്ടിയതായി പറഞ്ഞു. 2023 സെപ്റ്റംബറിൽ ഷഹ്‌സാദ് തന്നെയാണ് കൊറിയർ വഴി സിം ബോക്സും സിമ്മും അയച്ചത്.
ഇയാളുടെ നിർദ്ദേശപ്രകാരമാണ് ഹസൻ ഇത് പ്രവർത്തിപ്പിക്കാൻ തുടങ്ങിയത്. സിം ബോക്സ് ഐഡിയും പാസ്‌വേഡും ഷഹസാദ് തന്നെയാണ് നൽകിയത്.
ഹസ്സൻ അഹമ്മദിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ നാല് സിം ബോക്സുകൾ, രണ്ട് ലാപ്ടോപ്പുകൾ, നാല് കീപാഡ് മൊബൈലുകൾ, രണ്ട് മൊബൈലുകൾ തുടങ്ങിയവയും കണ്ടെടുത്തു.
അതേ സമയം അസംഗഡ് ജില്ലയിൽ അനധികൃത ടെലിഫോൺ എക്സേഞ്ച് പിടികൂടുന്നത് പുതിയൊരു കേസല്ല. ഇതിനു മുമ്പും നിരവധി പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചിട്ടുണ്ട്.
ഈ അന്താരാഷ്‌ട്ര കോളുകൾ VoIP (വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ) വഴി വിദേശ രാജ്യങ്ങളുമായി സംസാരിക്കാൻ ഉപയോഗിക്കുന്നു. ഇതുമൂലം സർക്കാരിന് വരുമാന നഷ്ടം നേരിടുന്നു. കൂടാതെ ഈ സംവിധാനം ദേശവിരുദ്ധ പ്രവർത്തനങ്ങളിലും ഉപയോഗിക്കുന്നുണ്ട്.
















