തിരുവനന്തപുരം: സര്‍ക്കാരിന്റെ വാര്‍ഷികാചരണത്തില്‍ ആശമാരെ ആദരിക്കലല്ല, അവഹേളിക്കലാണ് സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്നതെന്ന് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സമരസമിതി.
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാചരണത്തിനോടനുബന്ധിച്ച് 27ന് കോട്ടയത്താണ് ആശാ സംഗമവും ആശമാരെ ആദരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 70 ദിവസമായി ആശാ വര്‍ക്കര്‍മാര്‍ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുകയാണ്. അതിനെ അനുഭാവപൂര്‍വ്വം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ആശമാര്‍ക്കായി ന്യായമായ ഓണറേറിയം കൂട്ടാന്‍ സാധിക്കാത്തവര്‍ ആശമാരെ ആദരിക്കുമെന്ന് പറയുന്നത് വിരോധാഭാസമാണ്. സര്‍ക്കാരിന്റെ പരിപാടിയില്‍ ആളെ കൂട്ടുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. വാര്‍ഷികം എന്ന പേരില്‍ കോടികള്‍ ചെലവിട്ട് ധൂര്‍ത്തടിക്കാനാണ് പോകുന്നത്. ഇങ്ങനെ ആഘോഷങ്ങളും മാമാങ്കങ്ങളും നടത്തി ജനങ്ങളെ എക്കാലവും കബളിപ്പിക്കാന്‍ സാധിക്കില്ല. സര്‍ക്കാരിന്റെ ഈ വാര്‍ഷിക ധൂര്‍ത്തിനെ ആശാ വര്‍ക്കര്‍മാരും പൊതുസമൂഹവും ഒന്നടങ്കം ബഹിഷ്‌കരിക്കണമെന്ന് അവര്‍ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന ആശമാരുടെ സമരം 71-ാം ദിവസത്തിലേക്കും നിരാഹാര സമരം 33-ാം ദിവസത്തിലേക്കും കടന്നു. ഓണറേറിയം വര്‍ദ്ധിപ്പിച്ച പഞ്ചായത്ത് പ്രതിനിധികളെ ആശമാര്‍ ഇന്ന് ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: