തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ്, എസ്എറ്റി ആശുപത്രികളിലെ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ തസ്തിക അനധികൃതം. തസ്തികയ്‌ക്ക് ഡിഎംഇയുടെ അനുമതിയില്ലായെന്ന് വിവരാവകാശ രേഖ.
ഒരു വര്‍ഷം മുമ്പാണ് ആശുപത്രിയിലെ സുരക്ഷയുടെ ഭാഗമായിട്ടാണെന്ന പേരില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് സൂപ്പര്‍വൈസര്‍ സ്ഥാനക്കയറ്റം നല്‍കിയത്. യൂണിഫോമില്‍ പ്രത്യക സ്റ്റാറും നല്‍കിയിരുന്നു. നിലവിലുണ്ടായിരുന്ന സാര്‍ജ്ജന്റുമാരുടെ എണ്ണം വെട്ടിക്കുറച്ചുകൊണ്ടായിരുന്നു സെക്യൂരിറ്റി വിഭാഗത്തില്‍ സൂപ്പര്‍വൈസര്‍ തസ്തിക സൃഷ്ടിച്ച് സ്ഥാനക്കയറ്റം നല്‍കിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 6 പേരും എസ്എറ്റിയില്‍ 3 പേരെയുമാണ് സൂപ്പര്‍വൈസര്‍മാരായി നിയമിച്ചത്. എന്നാല്‍ ഈ തസ്തികയ്‌ക്ക് നിയമാനുസൃതമായ അനുമതിയില്ലായെന്നാണ് ഡിഎംഇ ഇ സെക്ഷനിലെ ജൂനിയര്‍ സൂപ്രണ്ട് ജെ. ഫെലിക്‌സ് പ്രശാന്ത് നല്‍കിയ വിവരാവകാശ വിവരം. സെക്യൂരിറ്റി ഓഫീസറുടെ തസ്തിക സൃഷ്ടിക്കലും ഇതിന് എവിടെ നിന്ന് അനുമതി ലഭിച്ചുവെന്നതും ദുരൂഹം. ഒരു വര്‍ഷമായി അനധികൃതമായി തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയിട്ടും ഡിഎംഇ അറിഞ്ഞില്ലെന്നതിലും ദുരൂഹതയേറുന്നു.
ആശുപത്രി സുരക്ഷാ വ്യവസ്ഥയനുസ്സരിച്ച് സെക്യൂരിറ്റി ജീവനക്കാരുടെ സൂപ്പര്‍വൈസിംഗ് ചുമതല സാര്‍ജ്ജന്റുമാര്‍ക്കാണ്. ഡിഎംഇയുടെ കീഴില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 19 സാര്‍ജ്ജന്റുമാരുടെ തസ്തികകളാണുള്ളത്. എന്നാല്‍ നിലവില്‍ 14 പേര്‍ മാത്രമേ ഈ തസ്തികയില്‍ ജോലി ചെയ്യുന്നുള്ളൂ. ഇവിടെ ജോലി ചെയ്തിരുന്നവരെ സാര്‍ജ്ജന്റുമാരുടെ എണ്ണം കൂടുതലാണെന്നും കുറവ് വരുത്തണമെന്നുമുള്ള സെക്യൂരിറ്റി ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കിയുള്‍പ്പെടെ സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളിലേയ്‌ക്ക് ഇവരെ സ്ഥലം മാറ്റിയത്.
ഇടുക്കിയില്‍ അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ തസ്തിക മാത്രമാണുള്ളത്. ഇവിടെ സാര്‍ജ്ജന്റ് തസ്തിക സൃഷ്ടിച്ചാണ് സ്ഥലം മാറ്റിത്. ഇതില്‍ പലരും ജോലി ചെയ്യാതെ ശംബളം വാങ്ങുകയാണെന്നും ആക്ഷേപമുണ്ട്. സാര്‍ജ്ജന്റുമാരുടെ താത്കാലിക നിയമനത്തിലും ആക്ഷേപമുയരുന്നുണ്ട്.
എം.ബി.നാസറുദീന്‍ സെക്യൂരിറ്റി ഓഫീസറായിരിക്കേ 2020 മുതല്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി 13 പേരേയും കുടുംബശ്രീ വഴി ഒരാളേയുമാണ് സാര്‍ജ്ജന്റ് തസ്തികയിലേയ്‌ക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമിച്ചത്. ഇതില്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി നിയമിതരായവര്‍ 6 മാസം കാലാവധി പൂര്‍ത്തിയാക്കി ജോലിയില്‍ നിന്ന് മാറുമ്പോള്‍ കുടുംബശ്രീയില്‍ നിന്നും നിയമിച്ച വ്യക്തിയെ സാര്‍ജ്ജന്റായി നിലനിര്‍ത്തുകയാണ് ചെയ്യുന്നത്. 2020 ലാണ് കുടുംബശ്രീ വഴി നിയമനം നടത്തിയത്. അന്നു മുതല്‍ സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവില്‍ നിലനിര്‍ത്തുന്നുവെന്നാണ് വിവരാവകാശ മറുപടി. എന്നാല്‍ സാര്‍ജ്ജന്റുമാരുടെ എണ്ണത്തില്‍ കുറവ് വരുത്തുമ്പോള്‍ കുടുംബശ്രീയില്‍ നിന്നുള്ള താത്കാലിക നിയമനത്തെ നിലനിര്‍ത്തുന്നതില്‍ ദുരൂഹ ഇടപെടലുകളുണ്ടെന്നും മറ്റ് ജീവനക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: