കാസര്‍കോട്: ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കണ്ണൂര്‍ സര്‍വകലാശാല ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷ പൂര്‍ണമായി റദ്ദാക്കാതെ ക്രമക്കേട് കണ്ടെത്തിയ കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍വുഡ് കോളേജിലെ പരീക്ഷ മാത്രം റദാക്കാന്‍ തീരുമാനം. എന്നാല്‍ ആരോപണം നിഷേധിച്ച കോളേജ് പ്രിന്‍സിപ്പല്‍, കോപ്പിയടിച്ച് പിടിച്ച വിദ്യാര്‍ത്ഥിയുടെ മൊഴി തെറ്റിദ്ധാരണ പരത്തിയതാകാമെന്നാണ് പ്രതികരിച്ചത്.
അതേസമയം അണ്‍ എയ്ഡഡ് കോളേജുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താന്‍ കണ്ണൂര്‍ സര്‍വകലാശാല തീരുമാനിച്ചു.കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നുള്ള ഒരു ജീവനക്കാരനെ കോളേജുകളിലേക്ക് പരീക്ഷാ ചുമതലയില്‍ നിയോഗിക്കും. ഇവരുടെ സാന്നിധ്യത്തില്‍ മാത്രമേ ചോദ്യപ്പേപ്പറുകളുടെ ഡൗണ്‍ലോഡും വിതരണവും ഉണ്ടാകൂ. ഇതിനായി 60 ജീവനക്കാരെ തിങ്കളാഴ്ച മുതല്‍ നിയോഗിക്കും.
എന്നാല്‍, അധ്യാപകര്‍ ചോദ്യപേപ്പര്‍ വാട്‌സ്ആപ്പ് വഴി ചോര്‍ത്തിയിട്ടില്ലെന്ന നിലപാടിലാണ് കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അജീഷ് . മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളും അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്. അക്കൂട്ടത്തില്‍ ദൗര്‍ഭാഗ്യകരമായി ചിലപ്പോള്‍ ഇത്തവണത്തെ ചോദ്യപേപ്പറുകളും ഉള്‍പ്പെട്ടിട്ടുണ്ടാകാം.
ഒരു കുട്ടി കോപ്പിയടിച്ചിരുന്നു. കുട്ടിയുടെ കൈയ്യില്‍ നിന്ന് പിടിച്ച കുറിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചോദ്യപേപ്പറിലും ഉണ്ടായിരുന്നു. കുട്ടി സര്‍വകലാശാലയില്‍ നിന്നുള്ള സ്‌ക്വാഡ് അംഗങ്ങളോട് പറഞ്ഞ മൊഴി തെറ്റിദ്ധരിക്കപ്പെട്ടതാവാമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: