ന്യൂദല്‍ഹി : വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്തത്തെ അതിജീവിച്ചവരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ തങ്ങളുടെ ഭൂമി ഏറ്റെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. എസ്റ്റേറ്റിന്റെ 78.73 ഹെക്ടര്‍ ഭൂമിയാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നടപടി ആരംഭിച്ചത്.
നേരത്തെ എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം എസ്റ്റേറ്റ് ഭൂമിക്കുള്ള മുഴുവന്‍ നഷ്ടപരിഹാരവും നല്‍കാതെയുള്ള ഏറ്റെടുക്കല്‍ വിലക്കണമെന്നതാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
1063 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത്. നേരത്തെ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത് 531 കോടി രൂപയും പലിശയുമായിരുന്നു. എന്നാല്‍ 531 കോടി രൂപയും അത്രയും തുക നഷ്ടപരിഹാരവും ആയി 1063 കോടി രൂപയും അതിന്റെ പലിശയും വേണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. രേഖകള്‍ തിരുത്തി, സര്‍ക്കാര്‍ ഭൂമിവില കുറച്ചുകാട്ടിയെന്നും എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഹര്‍ജിയില്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: