നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസില്‍ കോണ്‍ഗ്രസിന്റെ മുന്‍പ്രസിഡന്റുമാരായ സോണിയയേയും രാഹുലിനെയും യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലത്ത് സ്വാതന്ത്ര്യ സമരത്തെ പിന്തുണയ്‌ക്കുന്നതിനു വേണ്ടി ആരംഭിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥതയുള്ള എജിഎല്‍ കമ്പനിയുടെ കോടാനുകോടികള്‍ വിലമതിക്കുന്ന സ്വത്ത് യങ് ഇന്ത്യന്‍ എന്ന ഒരു കടലാസ് കമ്പനി രൂപീകരിച്ച് തട്ടിയെടുത്തു എന്നാണ് കേസ്. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ സോണിയക്കും, ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുലിനും പുറമേ കോണ്‍ഗ്രസ് നേതാക്കളായ സാം പിത്രോദയും സുമന്‍ ദുബെയും പ്രതികളാണ്. കേസില്‍ പ്രതികളായിരുന്ന കോണ്‍ഗ്രസ് മുന്‍ ദേശീയ ഖജാന്‍ജി മോത്തിലാല്‍ വോറയും, കര്‍ണാടകയില്‍ നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന ഓസ്‌കര്‍ ഫെര്‍ണാണ്ടസും മരിച്ചുപോയി. ന്യൂദല്‍ഹിയിലെ റോസ് അവന്യു കോടതിയാണ് കേസ് പരിഗണിക്കുന്നത്.
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി കേസുകളില്‍ ഒന്നായ നാഷണല്‍ ഹെറാള്‍ഡ് കേസ് തേഞ്ഞു മാഞ്ഞു പോകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിശ്വസിച്ചിരിക്കുമ്പോഴാണ് അന്വേഷണം പൂര്‍ത്തിയാക്കി വ്യക്തമായ തെളിവുകളോടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ജനശ്രദ്ധ തിരിക്കാനാണ് എന്‍ഫോഴ്സ്മെന്റിനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം കണ്ണടച്ചിരുട്ടാക്കാനും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുകയാണ്. ഇഡി ഓഫീസുകളിലേക്ക് കോണ്‍ഗ്രസുകാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചുകള്‍ സോണിയാ കുടുംബത്തിന്റെ പ്രീതി പിടിച്ചുപറ്റുന്നതിനാണ്. മുഖ്യമന്ത്രിക്കുപ്പായം തുന്നിവച്ചിരിക്കുന്ന രമേശ് ചെന്നിത്തലയും കെ.സി.വേണുഗോപാലുമൊക്കെയാണല്ലോ തീവ്ര പ്രതിഷേധക്കാര്‍.
നാഷണല്‍ ഹെറാള്‍ഡ് കേസ് ഒരു സുപ്രഭാതത്തില്‍ ആകാശത്തുനിന്ന് പൊട്ടിവീണതല്ല. സോണിയാ കുടുംബത്തിന് മുതല്‍ക്കൂട്ടാന്‍ 5000 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്. മന്‍മോഹന്‍ സിങ്ങിനെ പാവ പ്രധാനമന്ത്രിയാക്കി സോണിയ രാജ്യം ഭരിക്കുമ്പോഴാണ് ഈ അഴിമതി അരങ്ങേറിയത്. അതിനകം അടച്ചുപൂട്ടിയ നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഓഹരികള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് 90 കോടി രൂപ നല്‍കിയെന്ന് വരുത്തി സ്വന്തമാക്കുകയാണ് സോണിയയും കൂട്ടരും ചെയ്തത്. തീര്‍ത്തും നിയമവിരുദ്ധമായ ഈ നടപടിയെ ന്യായീകരിക്കാന്‍ കോണ്‍ഗ്രസ് കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല. കേസ് നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതും വിജയിച്ചില്ല. ഒടുവില്‍ ജാമ്യമെടുത്ത്, ഒന്നും സംഭവിക്കാത്തതുപോലെ നടക്കുകയായിരുന്നു സോണിയയും രാഹുലും.
അഴിമതിയിലൂടെ സ്വന്തമാക്കിയ യങ് ഇന്ത്യന്‍ കമ്പനിയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടാന്‍ നടപടിയെടുത്തതിന് പിന്നാലെയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ സോണിയ പൊട്ടിത്തെറിച്ചു എന്നാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത ചമച്ചത്. താനും മകനും നിരപരാധിയാണെന്നും, അന്വേഷണ ഏജന്‍സി രാഷ്‌ട്രീയമായി വേട്ടയാടുകയാണെന്നും വരുത്തിത്തീര്‍ക്കാനാണ് സോണിയയുടെ ഈ നാടകമെന്ന് അവരെ അറിയാവുന്നവര്‍ക്കൊക്കെ മനസ്സിലാവും. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ചതു കൊണ്ടോ പൊട്ടിക്കരഞ്ഞതുകൊണ്ടോ അഴിമതി കേസുകളില്‍ നിന്ന് രക്ഷപ്പെടാമെന്ന് സോണിയയും കൂട്ടുപ്രതികളും കരുതേണ്ട. ഇത്തരം ഭീഷണികളും കപടനാടകങ്ങളും ഇപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ക്കു മുന്നില്‍ വിലപ്പോവില്ല. അഴിമതി കേസുകളില്‍ നിയമം അതിന്റെ വഴിക്ക് പോകും. അഴിമതികള്‍ നടത്താന്‍ സോണിയക്കും മക്കള്‍ക്കും നിയമപരിരക്ഷയുണ്ടെന്ന് കോണ്‍ഗ്രസുകാര്‍ കരുതുന്നുണ്ടാവാം. അത് അവരുടെ കാര്യം. അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തയ്യാറാവില്ല.
പത്ത് വര്‍ഷം നീണ്ട യുപിഎ ഭരണകാലത്തെ അഴിമതികളുടെയെല്ലാം പ്രഥമ സ്രോതസ്സ് സോണിയയായിരുന്നു. അധികാരത്തിന്റെ ബലത്തില്‍ മറ്റുള്ളവര്‍ നടത്തുന്ന അഴിമതികളുടെ പങ്ക് സോണിയാ കുടുംബത്തിന് ലഭിച്ചുകൊണ്ടിരുന്നു. ഇക്കൂട്ടര്‍ രാജ്യത്തെത്തന്നെ കൊള്ളയടിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായിരുന്നു സ്വാതന്ത്ര്യസമര സേനാനികളുടെ ആത്മാവിലേക്ക് കാര്‍ക്കിച്ചുതുപ്പിയ നാഷണല്‍ ഹെറാള്‍ഡ് അഴിമതി. ഈ കേസിലെ പ്രതികള്‍ ശിക്ഷിപ്പെടേണ്ടത് നിയമത്തിന്റെ മാത്രമല്ല, സമൂഹത്തിന്റെയും ആവശ്യമാണ്. ഇതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: