കൊല്ലം : കൊല്ലം പൂരം കുടമാറ്റത്തിനിടെ ആര്‍എസ്എസ് സ്ഥാപക നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയതില്‍ ദേവസ്വത്തിനും ഉപദേശക സമിതിക്കും വീഴ്ചയില്ലെന്ന് ദേവസ്വം വിജിലന്‍സ്. ചില വ്യക്തികളാണ് ഡോക്ടര്‍ജിയുടെ ചിത്രം ഉയര്‍ത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പൂരക്കമ്മറ്റി, ക്ഷേത്രം ഉപദേശക സമിതി, തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് എന്നിവയോടൊക്കെ ദേവസ്വം വിജിലന്‍സ് ഇക്കാര്യത്തില്‍ വിശദീകരണം തേടിയിരുന്നു. മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഈ അന്വേഷണത്തെ തുടര്‍ന്നാണ് ദേവസ്വത്തിനും ഉപദേശക സമിതിക്കും വീഴ്ചയില്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഉസ്തവത്തിന്റെ ഭാഗമായി ഘടകപൂരങ്ങളും ചില പൂരക്കമ്മറ്റികളുമുണ്ട്. അതില്‍ ഓരോ വ്യക്തികളും കുടമാറ്റവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ തയാറാക്കും. അതില്‍ ഹെഡ്ഗേവാറിന്റെ ചിത്രം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉപദേശക സമിതിക്ക് അറിവില്ലായിരുന്നു. കുടമാറ്റ സമയത്ത് ചിത്രം ഉയര്‍ത്തിയപ്പോള്‍ മാത്രമാണ് തങ്ങള്‍ ഈ കാര്യം അറിഞ്ഞത് എന്ന മൊഴിയാണ് ക്ഷേത്ര ഉപദേശക സമിതി നല്‍കിയത്. തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അറിവില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വ്യക്തമാക്കി.
അതേസമയം സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പുതിയകാവ് ക്ഷേത്ര സമിതിയാണ് നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പം ഹെഡ്ഗേവാറിന്റെ ചിത്രവും ഉയര്‍ത്തിയത്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ടാണ് കൊല്ലം പൂരം അരങ്ങേറിയത്. സാംസ്‌കാരിക സമ്മേളനത്തിന് ശേഷം നടന്ന കുടമാറ്റത്തിലാണ് ആര്‍ എസ് എസ് സ്ഥാപക നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയത്.
ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയതിനെതിരെ സി പി എം ഉള്‍പ്പെടെ രാഷ്‌ട്രീയ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: