കോഴിക്കോട്: നേതൃത്വത്തിനെതിരെ കൈ ചൂണ്ടിയതിന് പ്രാദേശിക നേതാവിനെ സിഐടിയു കോഴിക്കോട് ജില്ലാ കമ്മറ്റി പുറത്താക്കി. ഹെഡ് ലോഡ് വർക്കേഴ്സ് വടകര ഏരിയ വൈസ് പ്രസിഡൻ്റായ കെ മനോജനെതിരെയാണ് നടപടി. മനോജൻ നിലവിൽ വടകര നഗരത്തിലെ സിപിഎം ജെടിഎസ് ബ്രാഞ്ച് അംഗമാണ്.
ശരീരഭാഷ ശരിയായില്ല എന്ന് പറഞ്ഞാണ് തന്നെ പുറത്താക്കിയതെന്നാണ് മനോജൻ പറയുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനമായ കോപ്പോളിലെ ചുമട്ട് തൊഴിലാളി വിഷയയുമായി ബന്ധപ്പെട്ട യോഗത്തിൽ ചർച്ച നടക്കുമ്പോൾ അതിനെ മുഖ വിലയ്‌ക്കെടുക്കാത്ത രീതിയിൽ വന്നപ്പോൾ കർശനമായ യോഗത്തിൽ ശബ്ദമുയർത്തേണ്ടതായി വന്നിട്ടുണ്ട് . ഇതിന്റെ പ്രതികാരമാണ് തന്നെ പുറത്താക്കിയതെന്ന് മനോജൻ പറയുന്നു.
തെറ്റായ ഒരുവാക്ക് പോലും ഉപയോഗിച്ചില്ല. പ്രശ്‌നങ്ങൾ അറിയിക്കുക മാത്രമാണ് ചെയ്‌തത്. പിന്നീട് നടത്തിയ യോഗത്തിൽ ഞാൻ നാസറിനെ അടിച്ചുവെന്നാണ് യൂണിയൻ ഏരിയ പ്രസിഡന്റ് കെകെ രമേശൻ കള്ളം പറഞ്ഞത്. കൈചൂണ്ടി വളരെ മോശമായി സംസാരിച്ചുവെന്നും അതിന്റെ പേരിൽ പുറത്താക്കുകയാണെന്നും പറഞ്ഞു. പാർട്ടി വിരുദ്ധമായ ഒന്നുംതന്നെ പറഞ്ഞിട്ടില്ല. സിപിഎമ്മിൽ പരാതി നൽകാനാണ് എന്റെ തീരുമാനം, മനോജൻ പറഞ്ഞു.
ജനാധിപത്യ രീതിയിൽ സംസാരിക്കുമ്പോൾ അതിനുള്ള മാന്യത നേതൃത്വം കാണിക്കേണ്ടതാണ് . ഉത്തരവാദിത്തപ്പെട്ട സഖാക്കൾ എല്ലാം പങ്കെടുത്ത ഒരു യോഗത്തിലാണ് സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചത്. യോഗം അന്ന് തീരുമാനമാകാതെ പിരിഞ്ഞു. പിന്നീട് ഒരാഴ്ച ശേഷം വീണ്ടും യോഗം വിളിക്കുകയും ആ യോഗത്തിൽ ഒരു തീരുമാനം ഉണ്ടാവുകയും ‘കൈചൂണ്ടി സംസാരിച്ചു’ എന്ന കാരണത്താൽ ഏരിയ ഭാരവാഹി കൂടിയായ തന്നെ മാറ്റി നിർത്തണമെന്നും കമ്മറ്റിയിൽ നിന്ന് ഒഴിവാക്കണമെന്നുമുള്ള തീരുമാനം എടുക്കുകയുമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം സംഘടനാപരവും, തൊഴിൽ സംബന്ധിച്ചുമുള്ള വിഷയത്തിന്മേലാണ് മനോജനെതിരെ നടപടിയെടുത്തതെന്നും കൃത്യമായി ചർച്ച ചെയ്താണ് തീരുമാനമെന്നും ചുമട്ടു തൊഴിലാളി ഏരിയ സെക്രെട്ടറി സുരേഷ് പറയുന്നു. കൈ ചൂണ്ടി സംസാരിച്ചു എന്നത് കൊണ്ട് പുറത്താക്കി എന്ന് പറയുന്നത് മാധ്യമ ശ്രദ്ധയ്‌ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: