ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ വഖഫ് ബോർഡ് നടത്തുന്ന മിക്ക മദ്രസകൾക്കും അംഗീകാരമില്ലെന്ന് ഉത്തരാഖണ്ഡ് മദ്രസ ബോർഡ് പ്രസിഡന്റ് മൗലാന ഷാമുൻ ഖാസിമി. ഇതുസംബന്ധിച്ച് വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സയ്യിദ് സിറാജ് ഉസ്മാന്റെ കത്തും അദ്ദേഹത്തിന് ലഭിച്ചു.
അംഗീകൃതമല്ലാത്ത മദ്രസകളുടെ അംഗീകാരത്തിനായി വഖഫ് ബോർഡ് തനിക്ക് ഏതെങ്കിലും അപേക്ഷ നൽകുകയും അവ മദ്രസ ബോർഡിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും ചെയ്താൽ തീർച്ചയായും അവയ്‌ക്ക് അംഗീകാരം നൽകുന്നത് പരിഗണിക്കുമെന്ന് മൗലാന ഖാസിമി പറയുന്നു.
മറുവശത്ത് വഖഫ് ബോർഡിന്റെ സ്വത്തുക്കളിൽ പ്രവർത്തിക്കുന്ന മദ്രസകളെ ആധുനിക മദ്രസകളാക്കി മാറ്റാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അവയ്‌ക്ക് ഉത്തരാഖണ്ഡ് വിദ്യാഭ്യാസ ബോർഡ് അംഗീകാരം നൽകുമെന്നും വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് പറഞ്ഞു.
അതേ സമയം നിയമവിരുദ്ധമായ മതപാഠശാലകൾ കണ്ടെത്തിയാൽ അത് അടച്ചുപൂട്ടുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യക്തമാക്കിയിട്ടുണ്ട്. ഒരു കാരണവശാലും ദേവഭൂമിയിൽ നിയമവിരുദ്ധ മദ്രസകൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
പൂട്ടി സീൽ ചെയ്ത മദ്രസകളിലെ കുട്ടികൾക്ക് സർക്കാർ സ്കൂളുകളിലോ അംഗീകൃത മദ്രസകളിലോ പ്രവേശനം നൽകുമെന്നും ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കുട്ടികളെയും ദേശീയ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അതേ സമയം ഉത്തരാഖണ്ഡിൽ അംഗീകാരമില്ലാതെ പ്രവർത്തിച്ചിരുന്ന 177 മദ്രസകൾ ഇതുവരെ ധാമി സർക്കാർ അടച്ചുപൂട്ടിയെന്നത് ശ്രദ്ധേയമാണ്. മദ്രസ ബോർഡിന്റെ അംഗീകാരമില്ലാത്ത 350-ലധികം നിയമവിരുദ്ധ മദ്രസകൾ ഇപ്പോഴും സംസ്ഥാനത്തിലുണ്ട്. ധാമി സർക്കാരിന്റെ നടപടി അവർക്ക് ഒരു ഒരു നിയന്ത്രണം ഏർപ്പെടുത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: