ന്യൂദല്‍ഹി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തില്‍ കോണ്‍ഗ്രസ് എംപി പ്രിയങ്ക വാദ്രയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്രയെ ഇന്നലെയും ഇ ഡി ചോദ്യം ചെയ്തു. ചൊവ്വാഴ്ച ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇന്നലെ വീണ്ടും മണിക്കൂറുകളോളം ചോദ്യം ചെയ്തത്.
കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ 11ന് ഹാജരാകണമെന്ന് കാണിച്ച് ഇ ഡി വീണ്ടും നോട്ടീസ് നല്കി. രാഷ്‌ട്രീയ പകപോക്കലാണ് ചോദ്യം ചെയ്യലിന് പിന്നിലെന്നാണ് റോബര്‍ട്ട് വാദ്രയുടെ ആരോപണം. ഇന്നലെ രാവിലെ പ്രിയങ്ക വാദ്രയ്‌ക്ക് ഒപ്പമാണ് റോബര്‍ട്ട് വാദ്ര ചോദ്യം ചെയ്യലിനായി ഇ ഡി ഓഫീസിലെത്തിയത്. വൈകിട്ട് 6.30നാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി റോബര്‍ട്ട് വാദ്ര മടങ്ങിയത്.
ഹരിയാന ഷിക്കോഹ്പൂരിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തിലാണ് ഇ ഡി വാദ്രയെ ചോദ്യം ചെയ്യുന്നത്. 2008 ഫെബ്രുവരിയില്‍ വാദ്രയുടെ സ്ഥാപനമായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഗുഡ്ഗാവിലെ ഷിക്കോഫ്പൂരില്‍ 3.5 ഏക്കര്‍ സ്ഥലം ഓംകാരേശ്വര്‍ പ്രോപ്പര്‍ട്ടീസില്‍ നിന്ന് 7.5 കോടി രൂപയ്‌ക്ക് വാങ്ങി. ഈ ഭൂമി 58 കോടി രൂപയ്‌ക്ക് ഡിഎല്‍എഫിന് വിറ്റു. ഈ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇ ഡി അന്വേഷണം. കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ ഹരിയാന മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ ഭൂമി ഇടപാട് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: