കൊൽക്കത്ത : വഖഫ് നിയമത്തെ എതിർക്കണമെങ്കിൽ അത് ബംഗാളിലല്ല ദൽഹിയിലാണ് ചെയ്യേണ്ടതെന്ന് മുസ്ലീം സമൂഹത്തോട് ആഹ്വാനം ചെയ്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിലെ ഒരു സമ്മേളനത്തിൽ പങ്കെടുക്കവെയാണ് മമത ഇത്തരത്തിൽ പ്രതികരിച്ചത്.
നിങ്ങൾ ശാന്തമായും സമാധാനപരമായും ഇരിക്കൂ. നിങ്ങൾക്ക് പ്രതിഷേധിക്കണമെങ്കിൽ ട്രെയിനിലോ വിമാനത്തിലോ ദൽഹിയിലേക്ക് പോകൂ, പ്രധാനമന്ത്രിയെയും രാഷ്‌ട്രപതിയെയും കാണാൻ ശ്രമിക്കൂ, പക്ഷേ ബംഗാളിൽ അസ്വസ്ഥതകൾ പരത്തരുത്.” – മമത പറഞ്ഞു. വഖഫ് ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും മമത ബാനർജി ആവർത്തിച്ചു.
അതേ സമയം മുഖ്യമന്ത്രി മമത ബാനർജിയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ ബംഗാൾ ബിജെപി പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ സുകാന്ത മജുംദാർ തിരിച്ചടിച്ചു. മമത ബാനർജി പ്രീണന രാഷ്‌ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ദൽഹിയിലേക്ക് പോകുന്നവർ യുപി വഴിയാണ് പോകേണ്ടതെന്ന് ഓർമ്മിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
യോഗി ആദിത്യനാഥ് ആണ് യുപി ഭരിക്കുന്നത്. അവിടെ പ്രതിഷേധക്കാരെ അദ്ദേഹം നന്നായി നോക്കിക്കോളുമെന്നും അദ്ദേഹം പരിഹസിച്ചു. കൂടാതെ ദൽഹി പോലീസും ആഭ്യന്തരമന്ത്രി അമിത് ഷായുടെ കീഴിലാണ്. അത്തരമൊരു സാഹചര്യത്തിൽ അരാജകത്വവാദികളായ എല്ലാവരും മനസ്സിൽ സൂക്ഷിക്കേണ്ട കാര്യം, അവിടെ അവർക്ക് ഒരു സ്നേഹവും ലഭിക്കില്ല എന്നതാണെന്നും മജുംദാർ കൂട്ടിച്ചേർത്തു.
മുർഷിദാബാദിലെ അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും ബിജെപി ഇതിന് പിന്നിൽ ഗൂഢാലോചന നടത്തുകയാണെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ചടങ്ങിൽ കള്ളപ്രചാരണം നടത്തിയിരുന്നു. അതിർത്തി കടന്ന് വരുന്ന അക്രമികളെ തടയുന്നതിൽ ബിഎസ്എഫ് പരാജയപ്പെട്ടുവെന്ന് പറഞ്ഞുകൊണ്ട് അവർ സേനയേയും പരിഹസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: