India

ഉറുദു ഇൻ്റോ-ആര്യന്‍ ഭാഷ; കൊളോണിയൽ ശക്തികൾ ഉറുദുവിനേയും ഹിന്ദിയേയും മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ ശ്രമിച്ചു: സുപ്രീംകോടതി

Published by

ന്യൂദല്‍ഹി: ഹിന്ദിയും, മറാഠിയും പോലെ ഇൻ്റോ-ആര്യന്‍ ഭാഷയാണ് ഉറുദുവെന്ന് സുപ്രീംകോടതി. ഉറുദു ഈ മണ്ണിൽ ജനിച്ചതാണ്, അതിനെ ഏതെങ്കിലുമൊരു മതവുമായി ബന്ധപ്പെടുത്തുന്നത് തെറ്റാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കൊളോണിയല്‍ ശക്തികള്‍ മതഭിന്നത ഉണ്ടാക്കാന്‍ ഉറുദുവിനേയും, ഹിന്ദിയേയും മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ ശ്രമിച്ചുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹിന്ദിയെ ഹിന്ദുക്കളുടെ ഭാഷയെന്നും, ഉറുദു മുസ്ലിങ്ങളുടെ ഭാഷയെന്നും പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യം അല്ലെന്ന് ജസ്റ്റിസ് മാരായ സുധാന്‍ഷു ധുലിയ, കെ വിനോദ് ചന്ദ്രന്‍ എന്നിവര്‍ അടങ്ങിയ സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.

സമ്പന്നമായ ഭാഷകൾ നമ്മുടെ മഹത്തായ വൈവിധ്യത്തിന്റെ ഭാഗമാണ്. നമ്മുടെ ശക്തി ഒരുക്കലും നമ്മുടെ ദുർബലതയായി മാറരുതെന്നും കോടതി പറഞ്ഞു. മഹാരാഷ്‌ട്രയിലെ മുനിസിപ്പല്‍ കൗണ്‍സില്‍ കെട്ടിടത്തിലെ സൈന്‍ ബോര്‍ഡില്‍ ഉറുദു ഭാഷ ഉപയോഗിക്കുന്നതിനെതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിധി. പാടൂര്‍ മുനിസിപ്പാലിറ്റിയുടെ മുന്‍ കൗണ്‍സിലര്‍ വര്‍ഷാതായ് സഞ്ജയ് ബഗാഡെയാണ് ഉറുദു ബോര്‍ഡുകള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ബോര്‍ഡുകള്‍ മറാഠി ഭാഷയില്‍ മാത്രമേ പാടുള്ളു എന്നായിരുന്നു വര്‍ഷാതായ് സഞ്ജയ് ബഗാഡെയുടെ വാദം.

എന്നാല്‍ ഭരണഘടനയില്‍ മറാഠിക്കും, ഉറുദുവിനും ഒരേ സ്ഥാനമാണ് ഉള്ളതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ ഉറുദു ഉപയോഗിക്കാന്‍ പാടില്ലെന്ന ഉത്തരവ് പുറപ്പെടുവിക്കാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി. പേര്‍ഷ്യന്‍ ഭാഷയുമായി സാമ്യമുള്ള ഉറുദു വിദേശ ഭാഷ ആണെന്ന തെറ്റായ കാഴ്ചപ്പാട് ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by