ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍ രാജ്യന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ കഴിഞ്ഞ മാസത്തെ മികച്ച താരം. ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ നടത്തിയ മികച്ച പ്രകടനമാണ് ശ്രേയസിനെ മാര്‍ച്ചിലെ മിന്നും താരമാക്കിയത്. ന്യൂസിലാന്‍ഡിന്റെ രചിന്‍ രവീന്ദ്രയെയും ജേക്കബ് ഡഫിയെയും പിന്തള്ളിയാണ് ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ മപ്ലെയര്‍ ഓഫ് ദ മന്ത് പുരസ്‌കാരം സ്വന്തമാക്കിയത്.
ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ 243 റണ്‍സാണ് ശ്രേയസ് അയ്യര്‍ നേടിയത്. ഇന്ത്യയ്‌ക്കായി കൂടുതല്‍ റണ്‍സ് നേടിയ താരവും ശ്രേയസ് തന്നെ. 2013 ന് ശേഷം ആദ്യമായാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്. തുടര്‍ച്ചയായ രണ്ടാം മാസമാണ് ഒരു ഇന്ത്യന്‍ താരം ഐസിസിയുടെ മികച്ച താരമാകുന്നത്. ഫെബ്രുവരിയില്‍ ശുഭ്മാന്‍ ഗില്‍ ഈ പുരസ്‌കാരം നേടിയിരുന്നു.
കഴിഞ്ഞ വര്‍ഷം ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് ശ്രേയസ് ഒഴിവാക്കപ്പെട്ടിരുന്നു. അച്ചടക്ക ലംഘനത്തെത്തുടര്‍ന്നായിരുന്നു ഇത്. ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ മടിച്ച് ഐപിഎല്‍ പരിശീലനത്തിന് പോയതിനാണ് ശ്രേയസിനെ ബിസിസിഐ കരാറില്‍ നിന്നൊഴിവാക്കിയത്. പിന്നാലെ ശ്രേയസ് അയ്യര്‍ നായകനായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ കിരീടം സ്വന്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: