ചെന്നൈ : കോളജ് വിദ്യാർത്ഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട തമിഴ്‌നാട് ഗവർണർ ആർ എൻ രവിയ്‌ക്കെതിരെ കോൺഗ്രസ് . മധുരയിലെ സ്വകാര്യ എൻജിനിയറിംഗ് കോളേജിൽ ശനിയാഴ്ച നടന്ന ചടങ്ങിലായിരുന്നു സംഭവം. ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ ഗവർണർ ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ടപ്പോൾ വിദ്യാർത്ഥികൾ അതേറ്റുവിളിക്കുകയും ചെയ്തു.
ഈ ദിവസം ശ്രീരാമന്റെ വലിയ ഭക്തനായിരുന്ന ഒരാൾക്കായി ട്രിബ്യൂറ്റ് സമർപ്പിക്കാം. ഞാൻ ആദ്യം ജയ് ശ്രീ റാം പറയും. പിന്നാലെ നിങ്ങൾ അത് പറയണം’,- എന്നാണ് ഗവർണർ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത്. പിന്നാലെ വിദ്യാർത്ഥികൾ അത് പിന്തുടർന്നു. കോളേജിൽ നടത്തിയ പ്രസംഗത്തിൽ ഗവർണർ ആർ എൻ രവി ഡിഎംകെയേയും സംസ്ഥാന സർക്കാരിനെയും രൂക്ഷമായി വിമർശിച്ചിരുന്നു.
ഗവർണറുടെ നടപടിയെ നിശിതമായി വിമർശിച്ച് കോൺഗ്രസ് എംഎൽഎ ജെഎംഎച്ച് ഹസ്സൻ മൗലാന രംഗത്തെത്തി . ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിക്ക് ഇത് യോഗ്യമല്ലെന്ന് ഹസ്സൻ മൗലാന പറഞ്ഞു. തമിഴ്‌നാട്ടിൽ ആർഎസ്എസ് വക്താവിനെ പോലെയാണ് ഗവർണർ പ്രവർത്തിക്കുന്നത്. പക്ഷപാതപരമായ പ്രചരണമാണ് അദ്ദേഹത്തിന്റെ നടപടികളിൽ പ്രതിഫലിക്കുന്നത്, ഇത് അദ്ദേഹത്തിന്റെ സ്ഥാനത്തുള്ള ഒരാളിൽ നിന്ന് പ്രതീക്ഷിക്കുന്നതല്ല,” ഹസ്സൻ മൗലാന പറഞ്ഞു.
















