കോഴിക്കോട്: വീട്ടില്‍ പ്രസവിക്കുന്നതിനെ പിന്തുണച്ച് വീണ്ടും എപി സുന്നി വിഭാഗം നേതാക്കള്‍. കോഴിക്കോട് പെരുമണ്ണയില്‍ നടത്തിയ മതപ്രഭാഷണത്തിനിടെ സയ്യിദ് സ്വാലിഹ് തുറാബ് തങ്ങളാണ് ആശുപത്രിയില്‍ തന്നെ പ്രസവിക്കണമെന്ന് രാജ്യത്ത് നിയമം ഉണ്ടോയെന്ന് ചോദിച്ച് കൊണ്ട് രംഗത്ത് വന്നത്.
പൊലീസും കേസും കണ്ട് ആരും ഭയക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.മലപ്പുറത്ത് വീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ചതിന് പിന്നാലെ ഇത്തരം സംഭവങ്ങള്‍ക്കെതിരെ ആരോഗ്യവകുപ്പും പൊലീസും നടപടി സ്വീകരിക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് വീട്ടിലെ പ്രസവത്തെ പിന്തുണച്ചുകൊണ്ട് മത നേതാക്കള്‍ രംഗത്തെത്തുന്നത്. മര്‍കസുല്‍ ബദ്രിയ്യ ദര്‍സ് ആരംഭവും സിഎം വലിയുല്ലാഹി ആണ്ട് നേര്‍ച്ചയും അസ്മാഉല്‍ ബ്ദറും എന്ന പരിപാടിയോടനുബന്ധിച്ചുളള മതപ്രഭാഷണ ചടങ്ങിലാണ് പ്രസവത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പ്രസ്താവന.
നേരത്തേ വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനെതിരെ മുജാഹിദ് വനിതാ വിഭാഗം രംഗത്തെത്തിയിരുന്നു. പ്രസവം വീട്ടില്‍ നടത്തണമെന്നത് അന്ധവിശ്വാസമാണെന്നും പ്രസവത്തിനായി ആരോഗ്യ കേന്ദ്രങ്ങളെയാണ് സമീപിക്കേണ്ടതെന്നും എംജിഎം സംസ്ഥാന വൈസ് പ്രസിഡന്റ് വിസി മറിയക്കുട്ടി പറഞ്ഞു.വാക്സിന് എടുക്കരുതെന്ന് പ്രചരിപ്പിക്കുന്നതും തെറ്റാണെന്ന് അവര്‍ പറഞ്ഞു.
മലപ്പുറം ചട്ടിപ്പറമ്പില്‍ അഞ്ചാം പ്രസവം വീട്ടില്‍ നടത്തിയ അസ്മ എന്ന യുവതി മരിച്ച സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവ് സിറാജ്ജുദ്ദീന്‍, പ്രസവത്തിനായി സഹായിച്ച ഒതുക്കങ്ങല്‍ സ്വദേശി ഫാത്തിമ, ഇവരുടെ മകന് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെ പ്രസവം സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെയാണ് വീട്ടിലെ പ്രസവത്തെ പിന്തുണച്ച് എപി സുന്നി വിഭാഗം രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: