മുംബൈ: സംഗീതസംവിധയാകന്‍ എ.ആര്‍. റഹ്മാന്‍ മണിക്കൂറുകളോളം പത്മശ്രീയും പത്മഭൂഷണും കിട്ടിയവരെ തന്റെ സ്റ്റുഡിയോയുടെ താഴത്തെ ബെഞ്ചില്‍ മണിക്കൂറുകള്‍ കാത്തിരുത്തിയിട്ടുണ്ടെന്ന ആരോപണവുമായി ഗായകന്‍ അഭിജിത് ഭട്ടാചാര്യ. 1999ല്‍ ദില്‍ ഹി ദില്‍ മേം എന്ന ഹിന്ദിസിനിമയില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനിടയിലാണ് ഈ അമ്പരപ്പിക്കുന്ന അനുഭവം തനിക്ക് ഉണ്ടായതെന്ന് അഭിജിത് ഭട്ടാചാര്യ ആരോപിക്കുന്നു.
“പത്മശ്രീയും പത്മഭൂഷണും നേടിയ കലാകാരന്മാര്‍ താഴത്തെ നിലയിലെ ബെഞ്ചില്‍ മണിക്കൂറുകളോളം കാത്തിരുന്നു. റഹ്മാന്‍ സാബ് രണ്ട്, രണ്ടര മണിക്കൂര്‍ സമയം താഴത്തേക്ക് വരികയേയില്ല. ഇത്രയും വലിയ കലാകാരന്മാര്‍ അപ്പോള്‍ പരസ്പരം സംസാരിച്ച് സമയം കൊല്ലാന്‍ ശ്രമിക്കുന്നതായി കണ്ടു. അസ്വസ്ഥതയോടെ ഞാന്‍ എന്റെ വാച്ചില്‍ ഉറ്റുനോക്കിക്കൊണ്ടേയിരുന്നു. റഹ്മാന്‍ ഒരിയ്‌ക്കലും താഴേക്ക് വന്നതേയില്ല.”- അഭിജിത് ഭട്ടാചാര്യ പറയുന്നു.
ദില്‍ ഹി ദില്‍ മേം എന്ന ഹിന്ദിസിനിമയില്‍ റഹ്മാന്റെ ‘ഏ നസ്നീര്‍ സുനോ നെ’ എന്ന ഗാനമാണ് അഭിജിത് ഭട്ടാചാര്യയ്‌ക്ക് പാടേണ്ടിയിരുന്നത്. “ഞാന്‍ ആ പാട്ട് പാടി. റഹ്മാന്റെ അസിസ്റ്റന്‍റ് അത് റെക്കോഡ് ചെയ്തു. അത് കഴിഞ്ഞപ്പോള്‍ ഞാന്‍ അവിടെ വിട്ടു. ‘ഏ നസ്നീര്‍ സുനോ നെ’ എന്ന ഗാനത്തിന്റെ റെക്കോഡിംഗ് വേളയിലാണ് ഈ ദുരനുഭവം എനിക്കുണ്ടായത്. പക്ഷെ പത്മശ്രീയും പത്മഭൂഷണും ലഭിച്ചവരുടെ അന്തസ്സിനെ ഇങ്ങിനെയാണ് എ.ആര്‍.റഹ്മാന്‍ പരിഗണിച്ചിരുന്നതെന്ന് നിങ്ങള്‍ വിശ്വസിക്കണം.”- അഭിജിത് ഭട്ടാചാര്യ വേദനയോടെ തന്റെ അനുഭവം വിവരിച്ചു. എ എന്‍ ഐ എന്ന വാര്‍ത്താഏജന്‍സിയുമായി നടന്ന അഭിമുഖത്തിലായിരുന്നു അഭിജിത് ഭട്ടാചാര്യ ഇക്കാര്യം വിശദീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: