ചെന്നൈ: ഏക് നാഥ് ഷിന്‍ഡേ വിഭാഗം തേടിക്കൊണ്ടിരിക്കുന്ന, ഇപ്പോള്‍ തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുന്ന കുനാല്‍ കമ്ര എന്ന സ്റ്റാന്‍ഡപ് കൊമേഡിയനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് തമിഴ് നടന്‍ പ്രകാശ് രാജ്. ശിവസേനയെ പിളര്‍ത്തി ബിജെപിയ്‌ക്കൊപ്പം ചേര്‍ന്നതിന്റെ പേരില്‍ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയായ ഏക് നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ച കുനാല്‍ കമ്രയ്‌ക്കെതിരെ മൂന്ന് കേസുകള്‍ നല്‍കിയിരിക്കുകയാണ് ഷിന്‍ഡേ വിഭാഗം. മഹാരാഷ്‌ട്രയില്‍ നിന്നും രക്ഷപ്പെട്ട് തമിഴ്നാട്ടില്‍ കുനാല്‍ കമ്ര ഒളിവില്‍ കഴിയുന്നതിനിടയിലാണ് പ്രകാശ് രാജ് കുനാല്‍ കമ്രയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.
മഹാരാഷ്‌ട്ര പൊലീസ് മൂന്ന് തവണ സമന്‍സ് അയച്ചിട്ടും മറുപടി നല്‍കാത്ത കുനാല്‍ കമ്ര ഇപ്പോള്‍ അറസ്റ്റിനെതിരെ മുന്‍കൂര്‍ ജാമ്യത്തിനായി മഹാരാഷ്‌ട്ര ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് . ഇദ്ദേഹം ഏക്നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ച രാഷ്‌ട്രീയ കോമഡി ഷോ ഷൂട്ട് ചെയ്ത മുംബൈയിലെ സ്റ്റുഡിയോ ഷിന്‍ഡേ വിഭാഗം ശിവസേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരുന്നു. അതിനിടയിലാണ് കുനാല്‍ കമ്ര മഹാരാഷ്ടയില്‍ നിന്നും അതീവരഹസ്യമായി തമിഴ്നാട്ടിലേക്ക് കടന്നത്.
കുനാല്‍ കമ്രയുടെ ഫോണിലേക്ക് ക്രുദ്ദനായി വിളിച്ച ശിവസേന പ്രവര്‍ത്തകനോട് താന്‍ തമിഴ്നാട്ടിലാണെന്നും ഓട്ടോയിലാണ് മഹാരാഷ്‌ട്രയില്‍ നിന്നും തമിഴ്നാട്ടിലെത്തിയതെന്നും കുനാല്‍ കമ്ര പറയുന്ന ഒരു വോയ്സ് ക്ലിപും അന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ച് താന്‍ തമിഴ്നാട്ടില്‍ ഓട്ടോയില്‍ എത്തിയെന്ന് പ്രകാശ് രാജും പരിഹസിക്കുന്നു.
വാതുവെയ്പ് ആപുകളുടെ പരസ്യത്തില്‍ അഭിനയിച്ച് കോടികള്‍ വാങ്ങിയ നടന്‍
സിനിമ കുറഞ്ഞതോടെ രാഷ്‌ട്രീയത്തിന്റെ മേലങ്കിയണിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന നടനാണ് പ്രകാശ് രാജ്. പണ്ട് പണമുണ്ടാക്കാന്‍ വാതുവെയ്പ് ആപുകളുടെ പരസ്യത്തില്‍ വരെ അഭിനയിച്ച് കോടികള്‍ വാങ്ങിയ നടനാണ് പ്രകാശ് രാജ്. ഒമ്പത് വര്‍ഷത്തിന് മുന്‍പ് താന്‍ ബെറ്റിംഗ് ആപുകളുടെ പരസ്യത്തില്‍ അഭിനയിച്ചതായി ഈയിടെ പ്രകാശ് രാജിന് തുറന്നുസമ്മതിക്കേണ്ടിവന്നു. ഓണ്‍ലൈന്‍ വാതുവെയ്പില്‍ തകരുന്ന യുവാക്കളെ രക്ഷിക്കാന്‍ ഇത് നിരോധിക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അതിനിടെയാണ് ഇത്തരം വാതുവെയ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ ഈ നടന്‍ പരസ്യവീഡിയോകളില്‍ അഭിനയിച്ചത്. 2016ല്‍ ആണ് ജംഗ്ലീ റമ്മി എന്ന വാതുവെയ്പ് ആപില്‍ പ്രകാശ് രാജ് അഭിനയിച്ചത്. അപ്പോള്‍ എന്താണ് പ്രകാശ് രാജിന്റെ രാഷ്‌ട്രീയ ആദര്‍ശം എന്ന ചോദ്യം ഒരു വശത്ത് ഉയരുന്നുണ്ട്.
ഇപ്പോള്‍ ചില രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമായി ബിജെപിയെയും ശിവസേനയെയും പ്രകോപിപ്പിക്കുകയാണ് ലക്ഷ്യം. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് കുനാല്‍ കമ്രയെക്കൊണ്ട് വിളിപ്പിച്ച പരിപാടി സംഘടിപ്പിച്ചതിന് പിന്നില്‍ ഉദ്ധവ് താക്കറെയുടെ കരങ്ങള്‍ ഉണ്ടെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്. കാരണം തന്റെ മകന്‍ ആദിത്യ താക്കറേയ്‌ക്ക് എതിരായ കൂട്ടബലാത്സംഗക്കേസില്‍ നിന്നും മാധ്യമശ്രദ്ധ തിരിച്ചുവിടാനാണ് കുനാല്‍ കമ്രയെക്കൊണ്ട് വിവാദമുണ്ടാക്കിയത് എന്നാണ് ചില രാഷ്‌ട്രീയ നിരീക്ഷകരുടെ വാദം. അതിന് മുന്‍പ് ബിജെപിയെ വഞ്ചിച്ച് ശരദ് പവാറിന്റെ എന്‍സിപിയോട് കൈകോര്‍ത്ത ഉദ്ധവ് താക്കറെയെ വഞ്ചകന്‍ എന്ന് വിളിക്കാത്ത കുനാല്‍ കമ്ര കൃത്യമായ ബിജെപി വിരുദ്ധ രാഷ്‌ട്രീയ അജണ്ടയോടെ പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ഡപ് കൊമേഡിയനാണ് എന്ന് വേണം കരുതാന്‍.
എന്തായാലും പ്രകാശ് രാജും കുനാല്‍ കമ്രയും എല്ലാം മോദിയ്‌ക്കും ബിജെപിയ്‌ക്കും എതിരായ വലിയൊരു അന്താരാഷ്‌ട്ര ഗൂഢാലോചനയിലെ ചെറിയ കണ്ണികള്‍ മാത്രമാണ്. അമേരിക്ക കേന്ദ്രീകരിച്ചുള്ള ജോര്‍ജ്ജ് സോറോസിനെപ്പോലുള്ള ശതകോടീശ്വരന്മാരുടെ ചെലവില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചില എന്‍ജിഒകള്‍ മോദിയ്‌ക്കും ബിജെപിയ്‌ക്കും എതിരായ അജണ്ടയനസുരിച്ച് പ്രവര്‍ത്തിക്കുകയാണെന്നത് പരസ്യമായ രഹസ്യമാണ്. അവര്‍ മോദിയ്‌ക്കും ബിജെപിയ്‌ക്കും എതിരായി ലഭിക്കുന്ന ഓരോ ചെറിയ ശക്തികളെയും കൂട്ടിയിണക്കിക്കൊണ്ടിരിക്കുകയാണ്. അവരുടെ ലക്ഷ്യം ഇന്ത്യയാകെ ബംഗ്ലാദേശ് മോഡലില്‍ കലാപമുണ്ടാക്കി മോദി സര്‍ക്കാരിനെ വീഴ്‌ത്തുക എന്നതാണ്.അതിനായി പരമാവധി കരുക്കല്‍ സ്വരുക്കൂട്ടുകയാണവര്‍.
ഇതിന് പിന്നില്‍ ജോര്‍ജ്ജ് സോറോസിനെപ്പോലുള്ള ശതകോടീശ്വരന്റെ നൂറുകണക്കായ എന്‍ജിഒ സംഘടനകള്‍ മാത്രമല്ല, ലോകത്തിലെ നിരവധി സര്‍ക്കാരുകളെ അട്ടിമറിച്ച് അറപ്പ് തീര്‍ന്ന ഡീപ് സ്റ്റേറ്റ് ശക്തികളും ഉണ്ട്. ഇവരെല്ലാം ബദലായി പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നതാകട്ടെ രാഹുല്‍ ഗാന്ധിയുമാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി ഇവര്‍ നടത്തിയ ശ്രമം വിജയിച്ചിട്ടില്ല.
ആരാണ് ഡീപ് സ്റ്റേറ്റ്?
യുഎസ് പ്രസിഡന്‍റായിരുന്ന ജോ ബൈഡന്റെ പാര്‍ട്ടിയായ ഡമോക്രാറ്റ് പാര്‍ട്ടിയുടെ നേതാക്കളും റോത് ചൈല്‍ഡ് – റോക്ക് ഫെല്ലര്‍ – ഫോര്‍ഡ് തുടങ്ങിയ അമേരിക്കയിലെ ചില സമ്പന്ന കുടുംബങ്ങളും അവരുടെ അനുയായികളും ചേര്‍ന്നുള്ള വന്‍ അധികാര ശൃംഖലയാണ് ഡീപ് സ്റ്റേറ്റ്. തങ്ങളുടെ അജണ്ട അനുസരിക്കാത്ത മറ്റ് രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കുക എന്നത് അമേരിക്കയിലെ ഡീപ് സ്റ്റേറ്റിന്റെ അജണ്ടകളില്‍ ഒന്നാണ്. അക്കൂട്ടത്തില്‍ അവര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഭരണമാണ് ഇന്ത്യയിലെ മോദി സര്‍ക്കാരിന്റെ ഭരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: