ഇടുക്കി: ഉപ്പുതറയില്‍ രണ്ടു പിഞ്ചു കുട്ടികളുള്‍പ്പെടെ ഒരു കുടുംബത്തിലെ നാലു പേരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കട്ടപ്പനയിലെ ധനകാര്യ സ്ഥാപനത്തിനെതിരെ കേസെടുക്കാന്‍ സാധ്യത. സ്ഥാപനത്തില്‍നിന്നുള്ള ഭീഷണിയാണ് ദമ്പതികളുടെയും മക്കളുടെയും മരണത്തിന് കാരണമെന്ന ബന്ധുക്കളുടെ ആരോപണവും ആത്മഹത്യക്കുറിപ്പില്‍ ഇതുസംബന്ധിച്ച സൂചന ഉളളതും പരിഗണിച്ചണ് പൊലീസ് നടപടിക്കൊരുങ്ങുന്നത്.
വ്യാഴാഴ്ചയാണ് ഉപ്പുതറ ഒമ്പതേക്കര്‍ പട്ടത്തമ്പലം സജീവ് (38), ഭാര്യ രേഷ്മ (28), മക്കളായ ദേവന്‍ (6), ദിയ (4) എന്നിവരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉപ്പുതറയില്‍ ഓട്ടോ ഡ്രൈവറായ സജീവ് പുതിയ ഓട്ടോ വാങ്ങിയപ്പോള്‍ മൂന്നുലക്ഷം രൂപ കട്ടപ്പനയിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്നും വായ്പയെടുത്തിരുന്നു. ഇത് കൃത്യമായി അടച്ചുപോരുകയായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു.
ഒരു മാസത്തെ തിരിച്ചടവ് തുക 8,000 രൂപയാണ് . തിരിച്ചടവ് രണ്ടുമാസം മുടങ്ങിയതോടെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ തുടര്‍ച്ചയായി ഭീഷണി മുഴക്കി. ബുധനാഴ്ച ഉച്ചയ്‌ക്കും സ്ഥാപനത്തില്‍നിന്നു സജീവിന്റെ പിതാവ് മോഹനന് സ്ഥലവും വീടും പിടിച്ചെടുക്കും എന്ന് പറഞ്ഞ് ഫോണ്‍ സന്ദേശം വന്നിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് സ്ഥലംവിറ്റ് കടം തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതും നടന്നില്ല. ഇതിനിടെയാണ് കൂട്ട ആത്മഹത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: