തിരുവനന്തപുരം: എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ക്ലാസ് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മിനിമം മാര്‍ക്ക് അടിസ്ഥാനത്തിലുള്ള എട്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ കൂടുതല്‍ തോല്‍വി വയനാട് ജില്ലയിലാണ്(6.3 ശതമാനം). 2241 സ്‌കൂളില്‍ നിന്നുള്ള കണക്കുകളാണ് ഇതുവരെ ലഭ്യമായത്. ഏറ്റവും കുറവ് തോല്‍വി കൊല്ലത്ത്. ഹിന്ദിയിലാണ് കൂടുതല്‍ കുട്ടികള്‍ പരാജയപ്പെട്ടത്.ഇംഗ്ലീഷ് വിഷയത്തിലാണ് കുറവ് തോല്‍വി. ഇനിയും സ്‌കൂളുകളില്‍ നിന്ന് കണക്ക് വരാനുണ്ട്.
ഓരോ വിഷയത്തിലും മിനിമം മാര്‍ക്ക് 30 ശതമാനമാണ്. മിനിമം മാര്‍ക്കിനെ എതിര്‍ക്കുന്നവര്‍ കുട്ടികളുടെ സ്ഥിതി മനസിലാക്കണമെന്നും വി ശിവന്‍കുട്ടി വാര്‍ത്ത സമേമേളനത്തില്‍ പറഞ്ഞു..ജില്ലാടിസ്ഥാനത്തില്‍ മിനിമം മാര്‍ക്ക് കണക്കുകള്‍ പരിശോധിക്കും. കണക്കുകള്‍ ഒത്ത് നോക്കും.
ഒരു വിഷയത്തിന് മാത്രം കൂടുതല്‍ കുട്ടികള്‍ പരാജയപ്പെടുന്നത് പരിശോധിക്കണം. എഴുത്ത് പരീക്ഷയില്‍ യോഗ്യത മാര്‍ക്ക് നേടാത്ത വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രക്ഷാകര്‍ത്താക്കളെ അറിയിക്കും. ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം 8 മുതല്‍ 24 വരെ പ്രത്യേക ക്ലാസുകള്‍ നല്‍കും. നിശ്ചിത മാര്‍ക്ക് നേടാത്ത വിഷയങ്ങളുടെ ക്ലാസില്‍ മാത്രം വിദ്യാര്‍ഥികള്‍ പങ്കെടുത്താല്‍ മതിയാകും. രാവിലെ 9.30 മുതല്‍ 12.30 വരെയായിരിക്കും പ്രത്യേക ക്ലാസ്. ഈ മാസം 25 മുതല്‍ 28 വരെ അതത് വിഷയങ്ങളില്‍ ഈ വിദ്യാര്‍ഥികള്‍ക്ക് പുനഃപരീക്ഷ നടത്താനും തീരുമാനമുണ്ട്. ഏപ്രില്‍ 30 ന് പുനഃപരീക്ഷാ ഫലം പ്രഖ്യാപിക്കും. അടുത്ത വര്‍ഷം ഏഴാം ക്ലാസില്‍ മിനിമം മാര്‍ക്ക് നടപ്പാക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: