India

ക്രിക്കറ്റിലൂടെ ശ്രീലങ്കയുടെ പള്‍സ് തൊട്ട് മോദി; 1996ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയ ശ്രീലങ്കന്‍ ടീമിനെ കണ്ട് മോദി; ശ്രീലങ്കയെ രക്ഷിച്ച മോദിക്ക് നന്ദി

1996ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയ സനത് ജയസൂര്യ ഉള്‍പ്പെടെയുള്ള ശ്രീലങ്കന്‍ ടീമുമായി പ്രധാനമന്ത്രി മോദി നടത്തിയ സംവാദത്തിന്‍റെ വീഡിയോ വൈറല്‍. മോദി തന്‍റെ എക്സ് പേജിലാണ് ഈ വീഡിയോ പങ്കുവെച്ചത് ശ്രീലങ്കയെ സാമ്പത്തിക പ്രതിസന്ധിഘട്ടങ്ങളില്‍ കൈപിടിച്ചുയര്‍ത്തിയ മോദിക്ക് സനത് ജയസൂര്യ പ്രത്യേകം നന്ദി പറഞ്ഞു.

Published by

കൊളംബോ: ക്രിക്കറ്റിലൂടെ ശ്രീലങ്കയുടെ പള്‍സ് തൊട്ട് മോദി.1996ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയ സനത് ജയസൂര്യ ഉള്‍പ്പെടെയുള്ള ശ്രീലങ്കന്‍ ടീമുമായി പ്രധാനമന്ത്രി മോദി നടത്തിയ സംവാദത്തിന്റെ വീഡിയോ വൈറല്‍. മോദി തന്റെ എക്സ് പേജിലാണ് ഈ വീഡിയോ പങ്കുവെച്ചത് . ശ്രീലങ്കയെ സാമ്പത്തിക പ്രതിസന്ധിഘട്ടങ്ങളില്‍ കൈപിടിച്ചുയര്‍ത്തിയ മോദിക്ക് സനത് ജയസൂര്യ പ്രത്യേകം നന്ദി പറഞ്ഞു.

മോദിയെ സന്തോഷത്തോടെ സ്വീകരിച്ച ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ പ്രത്യേക മെമന്‍റോ പ്രധാനമന്ത്രിയ്‌ക്ക് നല്‍കി. അന്നത്തെ ശ്രീലങ്കന്‍ ടീമംഗങ്ങളായ സനത് ജയസൂര്യ, കുമാര്‍ ധര്‍മസേന, ഉപുല്‍ ചന്ദന, മാര്‍വന്‍ അട്ടപ്പട്ടു, ചാമിന്ദ വാസ് തുടങ്ങി എല്ലാവരും മോദിയുമായി കൂടിക്കാഴ്ച നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു. അന്ന് 1996ലെ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ കളിച്ചതിനേക്കാള്‍ സന്തോഷം ഇപ്പോള്‍ താങ്കളെ കണ്ടപ്പോഴുണ്ടെന്ന് ശ്രീലങ്കന്‍ താരങ്ങള്‍ പറഞ്ഞപ്പോള്‍ മോദി പൊട്ടിച്ചിരിച്ചു. 2019ല്‍ ശ്രീലങ്കയിലെ പള്ളികളില്‍ ബോംബ് സ്ഫോടനം നടന്നയുടന്‍ താന്‍ ശ്രീലങ്ക സന്ദര്‍ശനം നടത്തിയ അനുഭവവും മോദി ക്രിക്കറ്റ് താരങ്ങളുമായി പങ്കുവെച്ചു. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ സ്റ്റേഡിയത്തിലെ ലോകകപ്പില്‍ അംപയര്‍ ആയി വന്ന തന്റെ അനുഭവം ഒരു ശ്രീലങ്കന്‍ താരം പങ്കുവെച്ചു. ശ്രീലങ്ക എപ്പോഴൊക്കെ പ്രതിസന്ധിയില്‍ നിലകൊള്ളുമ്പോഴും ഉടനെ ഇന്ത്യ സഹായഹസ്തവുമായി കടന്നുവരാറുണ്ടെന്നു അത് സന്തോഷകരമാണെന്നും മറ്റൊരു താരം പറഞ്ഞു.

മോദിയോട് ജാഫ്നയില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൊണ്ടുവരാന്‍ അഭ്യര്‍ത്ഥനയുമായി ജയസൂര്യ

ശ്രീലങ്കയില്‍ പെട്രോളും ഡീസലും ഇല്ലാതിരുന്നപ്പോള്‍ കറന്‍റ് ഇല്ലാതിരുന്നപ്പോള്‍ താങ്കളും ഇന്ത്യയും ഞങ്ങളെ രക്ഷിച്ചുവെന്ന് സനത് ജയസൂര്യ പറഞ്ഞു. ഇങ്ങിനെ ശ്രീലങ്കയെ സഹായിക്കുന്നതില്‍ നന്ദിയുണ്ട്. ശ്രീലങ്കയുടെ കോച്ച് എന്ന നിലയില്‍ ഒരു അഭ്യര്‍ത്ഥനയുണ്ട്. ശ്രീലങ്കയുടെ പല ഭാഗങ്ങളിലും ക്രിക്കറ്റ് കളിക്കുന്നുണ്ടെങ്കിലും ജാഫ്നയില്‍ മാത്രം കളിക്കാന്‍ കഴിയുന്നില്ല. ജാഫ്നയില്‍ ക്രിക്കറ്റ് എത്തിയാല്‍ അത് അവിടുത്തെ ജനങ്ങളെ ഏറെ സഹായിക്കും. താങ്കള്‍ അതിന് സഹായിക്കണം എന്ന ഒരു അഭ്യര്‍ത്ഥനയും ജയസൂര്യ മുന്നോട്ട് വെച്ചു. ഈ ആവശ്യം പരിഗണിക്കാമെന്ന് മോദി മറുപടി നല്‍കി. അയല്‍ രാജ്യങ്ങളില്‍ പ്രതിസന്ധിയുണ്ടാകുമ്പോഴെല്ലാം അവിടെ ഇന്ത്യ ഇടപെടാറുണ്ടെന്നും ഈയിടെ മ്യാന്‍മറില്‍ ഭൂകമ്പം ഉണ്ടായപ്പോള്‍ ഇന്ത്യയാണ് ആദ്യം സഹായവുമായി എത്തിയതെന്നും മോദി പറഞ്ഞു.

1996ല്‍ ആണ് ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ആസ്ത്രേല്യയുടെ 241 റണ്‍സിനെ മറികടക്കുയായിരുന്നു ശ്രീലങ്ക. അന്ന് അര്‍ജുന രണതുംഗെയാണ് ശ്രീലങ്കയെ നയിച്ചത്. അന്ന് അരവിന്ദ് ഡിസില്‍വ 107 റണ്‍സ് നേടി.അസംഗ ഗുരുസിംഗെ അന്ന് 99 പന്തില്‍ 65 റണ്‍സെടുത്തു. 37 പന്തില്‍ നിന്നും 47 റണ്‍സെടുത്ത അര്‍ജുന രണതുംഗെയും ശ്രീലങ്കയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. “1996ലെ ലോകകപ്പ് നേടിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ കണ്ടതില്‍ സന്തോഷം. കായികപ്രേമികളുടെ ഭാവനകളെ എത്തിപ്പിടിക്കാന്‍ അന്നത്തെ ശ്രീലങ്കന്‍ ടീമിന് സാധിച്ചു.”- മോദി എക്സില്‍ കുറിച്ചു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക