ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന് ഹവാല പണമിടപാടിലും പങ്കുള്ളതായി കണ്ടെത്തൽ. 38 കോടിയോളം വരുന്ന ഹവാല ഇടപാടിലും രന്യ പങ്കാളിയായിരുന്നെന്ന് ഡിആർഐ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. ഹവാല കേസിൽ രന്യയ്‌ക്കൊപ്പം തരുൺ രാജും സാഹിൽ ജെയ്നും പ്രതികളാണ്. തരുൺ രാജു രണ്ടാം പ്രതിയും സാഹിൽ ജെയ്ൻ മൂന്നാം പ്രതിയുമാണ്. ഹവാല ശൃംഖലയിൽ റന്യ റാവു ഒരു പ്രധാന കണ്ണിയായി പ്രവർത്തിച്ചിരുന്നതായാണ് വിവരം.
അന്വേഷണ ഏജൻസികൾ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി റന്യ റാവുവിന്റെ സാമ്പത്തിക ഇടപാടുകളും പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. 50 കിലോഗ്രാം സ്വർണവും 38 കോടി വരുന്ന ഹവ്വാല പണവും ദുബായിക്കും ബെംഗളൂരുവിനുമിടയിൽ കൈമാറാൻ സാഹിൽ ജെയ്ൻ സഹായിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഓരോ ഇടപാടിനും 55,000 രൂപയാണ് സാഹിലിന് കമ്മീഷനായി ലഭിച്ചിരുന്നത്.
ഫെബ്രുവരിയിൽ 13 കിലോഗ്രാംസ്വർണവും 11.25 കോടി വരുന്ന ഹവാല പണവും ദുബായിലേക്ക് കടത്താൻ താൻ രന്യ റാവുവിനെ സഹായിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരോട് സാഹിൽ പറഞ്ഞു. ബെംഗളൂരുവിൽ 55 ലക്ഷം വരുന്ന ഹവ്വാല പണം കൈമാറ്റം ചെയ്യാനും താൻ രന്യയെ സഹായിച്ചതായി സാഹിൽ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
















